പരപ്പനങ്ങാടി: 100 വർഷം പൂർത്തിയാക്കിയ ഗവ. ഹൈസ്‌കൂളിന്റെ ഗേറ്റ് പൊടുന്നനെ അടച്ചുപൂട്ടി അധികൃതർ. പരപ്പനങ്ങാടി മുനിസിപ്പാലിറ്റിയിലെ ഏക സർക്കാർ ഹൈസ്‌കൂളായ നെടുവ ഹൈസ്‌കൂളിന്റെ ഗേറ്റ് ആണ് അടച്ചുപൂട്ടിയത്. സ്‌കൂൾ ഉണ്ടായ കാലം മുതൽ പടിഞ്ഞാറു ഭാഗത്തു റെയിൽവേ ലൈനിനോട് അഭിമുഖമായിട്ടുള്ള പ്രധാന വഴിയായിരുന്നു ഈ ഗേറ്റ്. റെയിൽവേ അധികൃതരുടെ നിർദ്ദേശ പ്രകാരം മുനിസിപ്പാലിറ്റി ഭരണസമിതി സ്‌കൂൾ അധികൃതർക്ക് നോട്ടീസ് നൽകിയതിന്റെ അടിസ്ഥാനത്തിലാണ് ഗേറ്റ് പൂട്ടിയത്.
അയ്യപ്പങ്കാവിനടുത്ത് കടലുണ്ടി റോഡിൽ നിന്നും റെയിൽ പാത മുറിച്ചു കടന്നാണ് സ്‌കൂളിലെ ഭൂരിഭാഗം കുട്ടികളും സ്‌കൂളിൽ എത്താറുള്ളത്. ഗേറ്റ് അടച്ചതോടെ പരപ്പനങ്ങാടി അഞ്ചപ്പുര ഭാഗത്തുനിന്നും ചെട്ടിപ്പടി ഭാഗത്തുനിന്നും വരുന്ന കുട്ടികൾക്ക് വളഞ്ഞു തിരിഞ്ഞു കോവിലകം റോഡിൽ എത്തിയിട്ട് വേണം സ്‌കൂളിലെത്താൻ. ഇത് രക്ഷിതാക്കൾക്കും വിദ്യാർത്ഥികൾക്കും ഏറെ പ്രയാസമാണ് ഉണ്ടാക്കുന്നത്. റെയിൽവേ ലൈനിനോട് തൊട്ടരികിൽ നിൽക്കുന്ന ഗേറ്റ് ആയതിനാൽ അപകട സാധ്യത കൂടുമെന്നതിനാലാണ് സ്‌കൂളിന്റെ മുൻഭാഗത്തെ ഗേറ്റ് അടച്ചുപൂട്ടിയതെന്ന് പറയുന്നു.
എന്നാൽ സ്‌കൂൾ നിലവിൽ വന്നു നൂറ് വർഷം കഴിഞ്ഞിട്ടും ഇതുവരെയും ഇവിടെ ഇത്തരത്തിൽ ഒരപകടവും ഉണ്ടായിട്ടില്ലെന്ന് രക്ഷിതാക്കൾ പറഞ്ഞു. നേരത്തെ യു.പി സ്‌കൂൾ ആയിരുന്നത് അടുത്ത കാലത്താണ് ഹൈസ്‌കൂളാക്കി ഉയർത്തിയത്. പിന്നീട് ഹൈടെക് സ്‌കൂളാക്കി കെട്ടിടം പുതുക്കി പണിയുകയും ചെയ്തു.
റെയിൽവേ ലൈനിനോട് തൊട്ടരികിൽ നിൽക്കുന്ന ഗേറ്റ് ആയതിനാൽ അപകട സാധ്യത കണക്കിലെടുത്താണ് അടച്ചുപൂട്ടാൻ നിർദ്ദേശം നൽകിയത്. ഇത് സംബന്ധിച്ച് തദ്ദേശ സ്വയംഭരണ വകുപ്പ് അഡിഷണൽ സെക്രട്ടറിയുടെ ഉത്തരവ് കിട്ടിയിട്ടുണ്ട്. എന്നാൽ രക്ഷിതാക്കളുടെയും വിദ്യാർത്ഥികളുടെയും പരാതി പരിശോധിച്ച് വേണ്ട നടപടി കൈക്കൊള്ളാൻ ശ്രദ്ധ ചെലുത്തും.
- എ ഉസ്മാൻ, മുനിസിപ്പൽ ചെയർമാൻ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |