കോഴിക്കോട്: നഗരത്തിന്റെ കാര്യം പറഞ്ഞുവരുമ്പോൾ എല്ലാം ഹൈടെക്കാണ്. വീതിയേറിയ റോഡുകൾ, മനോഹരമായി ടൈൽവിരിച്ച ഫൂട്പാത്തുകൾ, പാതായോരങ്ങളിൽ നിറയെ പൂച്ചെടികൾ... കാര്യം ഇങ്ങനെയൊക്കെയാണെങ്കിനും നഗര റോഡുകളിലെ യാത്ര നടുവൊടിയും. നിറയേ കുഴികളല്ല, കള്ളക്കുഴികൾ. കണ്ണൂർ റോഡിലും വയാനാട് റോഡിലും മാവൂർ റോഡിലുമെല്ലാം അറിയാക്കുഴികളാണ്. പലയിടത്തും കുടിവെള്ള പൈപ്പ് പൊട്ടിയൊഴുകുന്നു. ദിവസങ്ങളായിട്ടും ആരും തിരിഞ്ഞുനോക്കിയിട്ടില്ലെന്ന് ജനം.
നടക്കാവ് വണ്ടിപ്പേട്ടയിൽ പാതാളക്കുഴികൾ
ഒന്നും രണ്ടുമല്ല, നാല് കുഴികൾ. അതിൽ രണ്ടും പാതാളക്കുഴി. കണ്ണൂർ റോഡിൽ വണ്ടിപ്പേട്ട ബസ് സ്റ്റോപ്പിന് സമീപം മാസങ്ങളായി രൂപപ്പെട്ട ഈ കുഴികൾക്ക് ഇരയാകാത്തവർ വിരളം. മഴയില്ലെങ്കിലും കുഴികളിൽ എപ്പോഴും വെള്ളം സുലഭം. പൈപ്പ് പൊട്ടി ഒഴുകുന്ന ലക്ഷണവുമില്ല. നാട്ടുകാരുടെ പരാതിയെത്തുടർന്ന് അധികൃതർ എത്തിയപ്പോൾ റോഡിനടിയിലൂടെ കടന്നുപോകുന്ന കുടിവെള്ള പൈപ്പിന് ലീക്കുണ്ട്. കണ്ടെത്തിയിട്ട് ദിവസങ്ങളായി. പക്ഷെ പരിഹരിക്കാൻ ഇതുവരെ ശ്രമങ്ങളൊന്നും നടന്നിട്ടില്ലെന്ന് പരിസരത്തെ കച്ചവടക്കാരും നാട്ടുകാരും പറയുന്നു. തിരക്കേറിയ റോഡിൽ അറിയാതെ കുഴിയിൽ ചാടി അപകടം പറ്റിയ ഇരുചക്രവാഹനങ്ങളും ഓട്ടോകളും നിരവധിയാണ്.
വയനാട് റോഡിലെ കേബിൾക്കുഴിയും മറക്കരുത്
വയനാട് റോഡിൽ എരഞ്ഞിപ്പാലം മുതൽ മാവൂർ റോഡ് വരെ വലിയ പരിക്കൊന്നുമില്ല. അതുകൊണ്ടുതന്നെ വാഹനങ്ങൾ കുതിച്ച് വരും. പക്ഷെ ഡി.സി.സി.ഓഫീസിന് സമീപത്തായി കഴിഞ്ഞമാസം പുതിയ കേബിളിട്ട ഇടത്ത് വാഹനങ്ങൾ കയറിയിറങ്ങി ഉണ്ടായത് അപകടകരമായ ഗർത്തം. വയനാട് റോഡിൽ നിന്നും കണ്ണൂർ റോഡിൽ നിന്നും തിരക്കിട്ടെത്തുന്ന വാഹനങ്ങൾ നിർത്തുന്നത് ബസ് സ്റ്റോപ്പിന് സമീപം. ബസിൽ നിന്ന് റോഡിലേക്ക് പതിവുപോലെ ഇറങ്ങുന്നവർ ചെന്നു ചാടുന്നത് പെരുങ്കുഴിയിൽ. അതുപോലെ നടുറോഡിൽ ബസ് നിർത്തിയ ശേഷം മിന്നൽ വേഗത്തിലോടാൻ ശ്രമിക്കുമ്പോൾ ഇടതുവശത്തുകൂടെ തിരിയുന്ന ഇരുചക്രവാഹനങ്ങൾ വന്നുകയറുന്നതും ഈ കുഴികളിൽത്തന്നെ. അപകടങ്ങൾക്ക് കൈയും കണക്കുമില്ല. അദാനി ഗ്രൂപ്പിന്റെ ഗ്യാസ് പൈപ്പ് ലൈൻ പണിനടക്കുന്നതിന്റെ ഭാഗമായി വയനാട് റോഡ് മുഴുവൻ ബ്ലോക്കാണ്. അതിനുപിറകെ ഇവർ കുഴിച്ചുകോരി പണി നടത്തി പോയാൽ റോഡ് പഴയതുപോലെ അറ്റകുറ്റപ്പണി നടത്തുന്നില്ല. റോഡിൽ നിർമാണം നടത്തുന്നവർക്ക് പഴയതുപോലെയാക്കാൻ ഉത്തരവാദിത്വമുണ്ടെന്ന പൊതുമരാമത്ത് വകുപ്പിന്റെ നിർദ്ദേശംപോലും ആരും പാലിക്കുന്നില്ല.
ചതിക്കുഴികൾ തീരുന്നില്ല
നഗരത്തിലെ തിരക്കേറിയ ജംഗ്ഷനുകളിലൊന്നാണ് മാവൂർ റോഡ് കഴിഞ്ഞ് സി.എച്ച് ഓവർബ്രിഡ്ജിലേക്ക് കയറുന്നിടം. അവിടെ അശോക ഹോസ്പിറ്റലിന് സമീപത്തായി രണ്ട് പെരുങ്കുഴികളുണ്ട്. രണ്ടിനും താഴെ കുടിവെള്ള പൈപ്പ് പൊട്ടിയൊഴുകുന്നുണ്ട്. ദിവസങ്ങളേറെയായിട്ടും ആരും അതു കണ്ടെന്ന് നടിച്ചിട്ടില്ല. അവിടെ നിന്ന് ശ്രീകണ്‌ഠേശ്വരം റോഡിലേക്ക് തിരിഞ്ഞാൽ അവിടെത്തന്നെ രണ്ട് പാതാളക്കുഴികളിലേക്കാണ് ചാടുക. നിരവധി വിദ്യാഭ്യാസസ്ഥാപനങ്ങൾ, പാർട്ടി ഓഫീസുകൾ, ക്ഷേത്രത്തിലേക്കുള്ള ഭക്ത ജനങ്ങൾ എല്ലാവരും ഉപയോഗിക്കുന്നതാണീ റോഡ്. അവിടെയും പതിയിരിക്കുയാണ് അപകടങ്ങൾ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |