നിലമ്പൂർ: മമ്പാട്ടെ തുണിക്കടയുടെ ഗോഡൗണിൽ കോട്ടയ്‌ക്കൽ സ്വദേശി പുലിക്കോട്ടിൽ മുജീബ് റഹ്മാന്റെ (29) മൃതദേഹം കണ്ടെത്തിയ സംഭവത്തിൽ 12 പേർ അറസ്റ്റിൽ. കിട്ടാനുള്ള പണം തിരിച്ചുപിടിക്കാൻ പ്രതികൾ തട്ടിക്കൊണ്ടുപോയി ക്രൂരമർദ്ദനമേൽപ്പിച്ചതിനെ തുടർന്ന് യുവാവ് ആത്മഹത്യ ചെയ്തെന്നാണ് പൊലീസിന്റെ നിഗമനം.
മമ്പാട്ടെ തുണിക്കടയുടമ മഞ്ചേരി കാരക്കുന്ന് മൂലത്ത് അബ്ദുൾ ഷഹദ് എന്ന ബാജു (23), മഞ്ചേരിക്കാരായ നടുവൻതൊടിക ഫാസിൽ (23), കൊല്ലേരി മുഹമ്മദ് മിഷാൽ (22), ചിറയ്‌ക്കൽ മുഹമ്മദ് റാഫി (23), പയ്യൻ ഷബീബ് (28), പുൽപ്പറ്റ ചുണ്ടാംപുറത്ത് ഷബീർ അലി എന്ന കിളി (23), മരത്താണി മേച്ചേരി മുഹമ്മദ് റാഫി (27), മംഗലശ്ശേരി നമ്പൻകുന്നൻ മർവാൻ എന്ന മെരു ( 23), കാരാപറമ്പ് വള്ളിപ്പാടൻ അബ്ദുൾ അലി (36), നറുകര പുത്തലത്ത് ജാഫർ (26), മഞ്ചേരിയിലെ വാടകസ്റ്റോറുടമ കിഴക്കേത്തല പെരുമ്പള്ളി കുഞ്ഞഹമ്മദ് (56), മകൻ മുഹമ്മദ് അനസ് (25) എന്നിവരാണ് അറസ്റ്റിലായത്. പ്രതികളിലൊരാൾ ഒളിവിലാണ്.
രണ്ടുമാസം മുൻപ് തുണിക്കടയുടമ ഷഹദിന്റെ മഞ്ചേരി 32ലുള്ള ഹാർഡ് വെയേഴ്സിൽ നിന്നും മുജീബ് 64,000 രൂപയുടെ സാധനങ്ങൾ വാങ്ങിയിരുന്നു. പണം നൽകാതെ മുങ്ങിയ മുജീബിനെ കണ്ടെത്താൻ ഇയാളുടെ സഹായികളും മഞ്ചേരി ടൗണിലെ ഓട്ടോഡ്രൈവർമാരുമായ അബ്ദുൾ അലിയുടെയും ജാഫറിന്റെയും സഹായം തേടിയ ഷഹദ് 10,000 രൂപ വാഗ്ദാനം ചെയ്തു. അബ്ദുൾ അലിക്കും പണം കിട്ടാനുണ്ടായിരുന്നു. 17ന് ഉച്ചയ്‌ക്കുശേഷം ഇരുവരും മുജീബിന്റെ ജോലിസ്ഥലത്തെത്തി വാക്‌തർക്കവും ഉന്തുംതള്ളുമുണ്ടായി. ഇവർ ഷഹദിനെയും മഞ്ചേരിയിൽ വാടകസ്റ്റോർ നടത്തുന്ന കുഞ്ഞഹമ്മദിനെയും മകൻ മുഹമ്മദ് അനസിനെയും വിളിച്ചുവരുത്തി. ഇവരുടെ കടയിൽ നിന്നും വാടകയ്ക്കെടുത്ത സാധനങ്ങൾ മുജീബ് തിരിച്ചു നൽകിയിരുന്നില്ല.
രാത്രി ഏഴോടെ മുജീബിനെ ബലം പ്രയോഗിച്ച് ഷഹദിന്റെ കാറിൽ കയറ്റി കാരക്കുന്ന് ഹാജിയാർപള്ളിയിലെ ഗ്രൗണ്ടിലെത്തിച്ച് കൈകൾ കെട്ടിയിട്ട് വായിൽ തുണിതിരുകി മർദ്ദിച്ചു. പണം തരാമെന്ന് മുജീബ് പറഞ്ഞെങ്കിലും മർദ്ദനം തുടർന്നു. ഇതിന്റെ ദൃശ്യങ്ങൾ മുജീബിന്റെ ഭാര്യയ്ക്ക് ഫോണിൽ അയച്ചുകൊടുത്തു. തുടർന്ന് ഷഹദിന്റെ ഉടമസ്ഥതയിലുള്ള മമ്പാട് സുലു തുണിക്കടയോട് ചേർന്നുള്ള ഗോഡൗണിലെത്തിച്ച് വീണ്ടും മർദ്ദിച്ചു.
നേരം വെളുത്തപ്പോൾപ്രതികൾ പുറത്തുപോയി പത്തുമണിയോടെ തിരിച്ചെത്തിയപ്പോൾ മുജീബ് തൂങ്ങിനിൽക്കുന്നതാണ് കണ്ടത്. ഉടനെ മൃതദേഹം കെട്ടഴിച്ച് നിലത്തുകിടത്തി തുണിയിട്ട് മൂടി. ആത്മഹത്യയാണെന്നാണ് പോസ്റ്റുമോർട്ടം റിപ്പോർട്ടും. ബാങ്കിൽ മുക്കുപണ്ടം പണയം വച്ച കേസിലെ പ്രതിയാണ് മുജീബ്. ജാമ്യത്തിലിറങ്ങി മുങ്ങിയശേഷം ഭാര്യയുമായി അകന്ന് കഴിയുകയായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |