തിരുവനന്തപുരം: ശസ്ത്രക്രിയ വൈകി രോഗി മരിച്ചെന്ന ആരോപണത്തിനിടെ നിർണായക വെളിപ്പെടുത്തലുമായി മെഡിക്കൽ കോളേജിലേക്ക് വൃക്കയുമായെത്തിയ ആംബുലൻസ് ഡ്രൈവർ അനസ്. ആശുപത്രി അധികൃതർ ഇല്ലാത്തതിനാലാണ് വൃക്കയടങ്ങിയ പെട്ടി മറ്റുള്ളവർ എടുത്തതെന്ന് യുവാവ് പറഞ്ഞു.
'ആശുപത്രിയുടെ ഭാഗത്തുനിന്ന് പെട്ടി വാങ്ങാൻ ആരും എത്തിയിരുന്നില്ല. സുരക്ഷാ ജീവനക്കാർ പോലും അതിന് തയ്യാറായില്ല. ഈ സാഹചര്യത്തിലാണ് വൃക്കയടങ്ങിയ പെട്ടി മറ്റുള്ളവർ എടുത്തത്'- അനസ് പറഞ്ഞു.
തിരുവനന്തപുരം കാരക്കോണം അണിമംഗലത്ത് സുരേഷ്‌കുമാറിനാണ് (62) വൃക്ക മാറ്റിവയ്ക്കലിനുശേഷം ജീവൻ നഷ്ടമായത്. അദ്ദേഹത്തിന്റെ പോസ്റ്റ്‌മോർട്ടം ഇന്ന് നടക്കും. സംഭവത്തിൽ മെഡിക്കൽ കോളേജ് പൊലീസ് ഇന്നലെ അസ്വാഭാവിക മരണത്തിന് കേസെടുത്തിരുന്നു. ബന്ധുക്കളുടെ പരാതിയിലാണ് നടപടി.
എറണാകുളത്തെ ആശുപത്രിയിൽ ശനിയാഴ്ച രാത്രി മസ്തിഷ്ക മരണം സ്ഥിരീകരിച്ച രോഗിയുടെ വൃക്ക ഏറ്റുവാങ്ങാൻ ഞായറാഴ്ച പുലർച്ചെ നാലു മണിയോടെ മെഡിക്കൽ സംഘം പോയിരുന്നു. വീട്ടിലായിരുന്ന സുരേഷ്‌കുമാറിനെ നിർദേശം ലഭിച്ച പ്രകാരം ഞായറാഴ്ച പുലർച്ചെ നാലു മണിക്കു മുമ്പുതന്നെ മെഡിക്കൽ കാേളേജിൽ എത്തിച്ചു.
വൃക്കയുമായി ആംബുലൻസ് വൈകിട്ട് 5.30ന് തിരുവനന്തപുരം മെഡിക്കൽ കോളേജിൽ എത്തി. എന്നാൽ രാത്രി 9.30നാണ് ശസ്ത്രക്രിയ ആരംഭിച്ചത്. ഇന്നലെ രാവിലെ 11.40നാണ് ധനുവച്ചപുരം ഐ.ടി.ഐയിലെ റിട്ട.അദ്ധ്യാപകനായ സുരേഷ് കുമാർ മരിച്ചത്. ഇതിനുപിന്നാലെ മെഡിക്കൽ കോളേജിലെ രണ്ട് വകുപ്പ് മേധാവിമാരെ സസ്‌പെൻഡ് ചെയ്‌തിരുന്നു. നടപടിയിൽ പ്രതിഷേധിച്ച് മെഡിക്കൽ കോളേജ് അദ്ധ്യാപകരുടെ സംഘടന രംഗത്തെത്തിയിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |