കൊച്ചി: കൊച്ചി സ്വദേശിനി ഉൾപ്പെട്ട ഇന്ത്യൻ വിദ്യാർത്ഥി സംഘം കാനഡയിൽ തയ്യാറാക്കിയ റോബോട്ടിക് പദ്ധതിക്ക് അഭിനന്ദന പ്രവാഹം. കാനഡയിലെ മാദ്ധ്യമങ്ങളുൾപ്പെടെ പദ്ധതിയെ പ്രശംസിച്ചു.
കാനഡയിലെ സോൾട്ട് കോളേജ് ഒഫ് അപ്ലൈഡ് ആർട്‌സ് ആൻഡ് ടെക്‌നോളജിയിൽ റോബോട്ടിക്‌സ് ആൻഡ് ഓട്ടോമേഷൻ പ്രോഗ്രാം കോഴ്‌സിന്റെ ഭാഗമായാണ് എയ്‌മി മാർട്ടിൻ, ആയുഷ് പട്ടേൽ, സുവിർ അനഘൻ എന്നിവർ ചേർന്ന് റോബോട്ടിക് സംവിധാനം വികസിപ്പിച്ചത്. റെക്ടർ മെഷീൻ വർക്‌സ് എന്ന കമ്പനിക്ക് വേണ്ടിയാണ് കോളേജുമായി സഹകരിച്ച് സംവിധാനം ഒരുക്കിയത്.
മനുഷ്യർക്ക് അപകടം പിടിച്ചതും ബുദ്ധിമുട്ടേറിയതുമായ കമ്പനി ജോലികൾ ശാരീരിക പരിക്കുകളേൽക്കാതെ സുരക്ഷിതമായി ചെയ്യാവുന്ന റോബോട്ടിക് സംവിധാനമാണ് വികസിപ്പിച്ചത്. പ്രാദേശിക വ്യവസായങ്ങൾക്ക് സഹായകമാകുന്നതാണ് സംവിധാനമെന്ന് പ്രൊജക്ട് മാനേജറായ പോൾ ലാർസൺ പറഞ്ഞു.
മൂന്നു മാസം നീണ്ട പ്രോജക്ടിന് കാനഡയിലെ നാച്വറൽ സയൻസ് ആൻഡ് എൻജിനിയറിംഗ് റിസർച്ച് കൗൺസിലാണ് ധനസഹായം നൽകിയത്.
ആയുഷ് പട്ടേലും സുവിർ അനഘനും ഗുജറാത്ത് സ്വദേശികളാണ്. എയ്‌മി മാർട്ടിൻ എറണാകുളം എളംകുളം പാണ്ടിപ്പിള്ളിൽ മാർട്ടിൻ സേവ്യറിന്റെയും കെ.ഒ. ഷെർളിയുടെയും മകളാണ്. ഹോണേഴ്‌സ് ബഹുമതിയോടെയാണ് മൂന്നുപേരും റോബോട്ടിക്‌സ് ആൻഡ് ഓട്ടോമേഷൻ ബിരുദ സർട്ടിഫിക്കറ്റ് കരസ്ഥമാക്കിയത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |