പ്രമാടം : മാസങ്ങൾ നീണ്ട ഇടവേളയ്ക്ക് ശേഷം ജില്ലയിൽ വീണ്ടും കൊവിഡ് മരണം. കൊവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന പ്രമാടം മറൂർ ചരുവിൽ പടിഞ്ഞാറ്റേതിൽ കെ.സി.രവിയാണ് കഴിഞ്ഞ ദിവസം മരിച്ചത്. ശമനമില്ലാതെ തുടരുന്ന പകർച്ചപ്പനി വ്യാപനത്തിന് പിന്നാലെ കൊവിഡ് മരണവും സ്ഥിരീകരിച്ചതോടെ ജില്ല വീണ്ടും ആശങ്കയിലായി. പകർച്ചപ്പനിക്കൊപ്പം കൊവിഡ് ലക്ഷണങ്ങളുമായി നിരവധി ആളുകൾ സ്വയം നിരീക്ഷണത്തിലുണ്ടെങ്കിലും പരിധോധനയ്ക്ക് ആവശ്യമായ സൗകര്യം ഇല്ലാത്തത് പ്രതിസന്ധി സൃഷ്ടിക്കുന്നു. പ്രമാടം പഞ്ചായത്തിൽ പകർച്ചപ്പനി വ്യാപനം രൂക്ഷമാണ്. പ്രമാടം രാജീവ് ഗാന്ധി ഇൻഡോർ സ്റ്റേഡിയം, വി.കോട്ടയം പ്രാഥമികാരോഗ്യ കേന്ദ്രം എന്നിവിടങ്ങളിൽ നേരത്തെ കൊവിഡ് പരിശോധനാ സംവിധാനം ഉണ്ടായിരുന്നെങ്കിലും ഇപ്പോഴില്ല. പത്തനംതിട്ട ജനറൽ ആശുപത്രി, കോന്നി താലൂക്ക് ആശുപത്രി എന്നിവിടങ്ങളിലാണ് ഇപ്പോൾ പരിശോധനാ സൗകര്യമുള്ളത്.
ട്രീറ്റുമെന്റ് സെന്ററുകളില്ല
കൊവിഡിന്റെ അതിവ്യാപന സമയത്ത് പ്രമാടം രാജീവ് ഗാന്ധി ഇൻഡോർ സ്റ്റേഡിയത്തിൽ ഫസ്റ്റ് ലൈൻ ട്രീറ്റുമെന്റ് സെന്ററിന്റെ സേവനം ലഭ്യമായിരുന്നെങ്കിലും ഇപ്പോഴില്ല. കൊവിഡ് ബാധിതർക്കും നിരീക്ഷണത്തിലുള്ളവർക്കും ഇവിടെ കഴിയാൻ സൗകര്യം ഉണ്ടായിരുന്നു. ഒരു ഇടവേളയ്ക്ക് ശേഷം വീണ്ടും കൊവിഡ് മരണം സംഭവിച്ചത് കൂടുതൽ ആശങ്കകൾക്കും കാരണമായിട്ടുണ്ട്. രോഗലക്ഷണങ്ങളോടെ വീടുകളിൽ നിരീക്ഷണത്തിൽ കഴിയുന്നവർ മാസ്ക് പോലും ഉപയോഗിക്കാതെ ഇറങ്ങി നടക്കുന്നത് രോഗവ്യാപന ഭീതിയും വർദ്ധിപ്പിച്ചിട്ടുണ്ട്. രോഗലക്ഷണം ഉള്ളവരെ പരിശോധനയ്ക്ക് കൊണ്ടുപോകാൻ നേരത്തെ ആംബുലൻസ് സൗകര്യം ലഭ്യമാണെങ്കിലും ഇപ്പോഴില്ല.
പ്രമാടത്ത് പകർച്ചപ്പനിയും
കൊവിഡ് വകഭേദ ആശങ്കകൾക്ക് പിന്നാലെ പ്രമാടത്ത് പകർച്ചപ്പനിയും വ്യാപകമായിട്ടുണ്ട്. കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ കൊച്ചുകുട്ടികൾ ഉൾപ്പടെ പനി ബാധിച്ച് നൂറുകണക്കിന് ആളുകളാണ് ചികിത്സ തേടിയത്.
പനിക്കൊപ്പം വിട്ടുമാറാത്ത ചുമയും ശ്വാസതടസവുമാണ് ഭൂരിഭാഗം ആളുകളെയും അലട്ടുന്നത്. മരുന്ന് കഴിക്കുമ്പോൾ പനിക്ക് നേരിയ ശമനമുണ്ടാകുമെങ്കിലും ചുമയും ശ്വാസതടസവും കുറവില്ലാതെ തുടരുകയാണ്. പകർച്ചപ്പനിക്ക് ചികിത്സതേടുന്നരെ കൊവിഡ് പരിശോധനയ്ക്ക് വിധേയരാക്കുന്നതിനുളള സൗകര്യവും പഞ്ചായത്തിലെ ആതുരാലയങ്ങളിൽ ഇല്ല.
ജാഗ്രത പാലിക്കണം : ആരോഗ്യ വകുപ്പ്
നിലവിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ല. ജാഗ്രത കൈവിടരുത്. കാലാവസ്ഥാ വ്യതിയാനമാണ് പകർച്ചപ്പനിക്ക് കാരണം. കൊവിഡ് മരണം സ്ഥിരീകരിച്ച സാഹചര്യത്തിൽ രോഗിയുമായി അടുത്ത് ഇടപെട്ടവരും സമീപവാസികളും ജാഗ്രത പാലിക്കണം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |