SignIn
Kerala Kaumudi Online
Thursday, 19 September 2024 6.53 PM IST

വിമതർക്ക് താമസിക്കാൻ എഴുപത് മുറികൾ, 56 ലക്ഷം വാടക, ഒരുദിവസത്തെ ചെലവ് എട്ടുലക്ഷം; മഹാരാഷ്ട്രയിലെ ഭരണം പിടിക്കാനുള്ള കണക്ക് ഇങ്ങനെ

Increase Font Size Decrease Font Size Print Page
hotel

മുംബയ്: അസാമിലെ ഗുവാഹത്തിയിൽ 'റാഡിസൺ ബ്ലൂ' എന്നപേരിൽ ഒരു പഞ്ചനക്ഷത്ര ഹോട്ടലുണ്ടെന്ന് കഴിഞ്ഞയാഴ്ചവരെ ഇന്ത്യയിലെ ഒട്ടുമിക്കവർക്കും അറിയില്ലായിരുന്നു. എന്നാൽ ഇപ്പോൾ അതല്ല സ്ഥിതി. ഇന്ത്യൻ രാഷ്ട്രീയത്തിലെ ശ്രദ്ധാകേന്ദ്രമായിരിക്കുകയാണ് ഈ ഹോട്ടൽ. മഹാരാഷ്ട്രയിലെ മഹാ വികാസ് അഘാടി സർക്കാരിന്റെ ഭാഗമായിരുന്ന ശിവസേനയിലെ വിമത എം എൽ എമാർ ഏക്‌നാഥ് ഷിൻഡേയുടെ നേതൃത്വത്തിൽ തങ്ങിയത് ഇവിടെയാണ്. ഇതോടെയാണ് ഹോട്ടൽ രാജ്യത്തിന്റെ ശ്രദ്ധ പിടിച്ചുപറ്റിയത്.

കഴിഞ്ഞയാഴ്ചയാണ് വിമതർ റാഡിസൺ ബ്ലൂ ഹോട്ടലിൽ എത്തിയത്. ഇവർക്കായി അത്യാഡംബര സൗകര്യങ്ങൾ എല്ലാമുള്ള എഴുപതുമുറികളാണ് ഒരാഴ്ചത്തേക്ക് ബുക്ക് ചെയ്തിരുന്നത്. മുറികളുടെ വാടക ഇനത്തിൽ മാത്രം ഇതുവരെ നൽകിയത് 56 ലക്ഷം രൂപയായെന്നാണ് ഹോട്ടലുമായി അടുത്ത വൃത്തങ്ങൾ നൽകുന്ന സൂചന. ഇവരുടെ ഭക്ഷണത്തിനും മറ്റുമായി ഒരാേദിവസവും എട്ടുലക്ഷം രൂപയാണ് ചെലവാകുന്നത്. ഓരോരുത്തരുടെ ഇഷ്ടാനിഷ്ടങ്ങൾ അറിഞ്ഞ് അവരവർക്ക് ആവശ്യമുള്ള ഭക്ഷണമാണ് വിളമ്പുന്നത്. വിമതരുടെ എണ്ണം കൂടുന്നതിനനുസരിച്ച് നിത്യച്ചെലവും കൂടും.

എം എൽ എമാർക്കായി കനത്ത സുരക്ഷയാണ് ഒരുക്കിയിരുന്നത്. അതിനാൽ അനുവാദമില്ലാതെ ഒരു ഈച്ചയ്ക്കുപോലും ഹോട്ടലിനുള്ളിൽ പ്രവേശിക്കാൻ കഴിഞ്ഞിരുന്നില്ല. സുരക്ഷാ കാരണങ്ങളാൽ 196 മുറികളുള്ള ഹോട്ടലിൽ എം എൽ എമാർക്കായി ബുക്കുചെയ്തിരുന്ന എഴുപത് മുറികളൊഴികെ ബാക്കിയെല്ലാം അടച്ചിട്ടിരിക്കുകയാണ്. പുതുയായി ഒരു ബുക്കിംഗും സ്വീകരിച്ചിട്ടില്ല. ബാങ്ക്വറ്റ് ഹാൾ താൽക്കാലികമായി അടച്ചിട്ടിരിക്കുകയാണ്. ഹോട്ടലിലെ റസ്റ്റോറന്റിലും താമസക്കാർക്കല്ലാതെ മറ്റാർക്കും പ്രവേശനമില്ല. ജീവനക്കാരെയും പരിശോധിച്ച ശേഷമേ അകത്തേക്ക് കയറ്റിവിടുന്നുള്ളൂ. ഹോട്ടലിൽ ചെലവായതിന്റെ ഏകദേശ കണക്കുമാത്രമാണ് ഇതുവരെ പുറത്തുവന്നത്. ചാർട്ടേഡ് ഫ്ലൈറ്റുകളും ആഡംബര ബസുകൾക്കുമുൾപ്പടെയുള്ള ലക്ഷങ്ങൾ വേറെയും ചെലവുണ്ട്.

hotel

ശിവസേനയിലെ ഔദ്യോഗിക ഗ്രൂപ്പും അണികളും പ്രശ്നമുണ്ടാക്കാൻ ഇടയുള്ളതിനാലാണ് വിമതരെ ബി ജെ പി ഭരിക്കുന്ന അസമിലേക്ക് കൊണ്ടുപോയത്. എല്ലാം മുൻകൂട്ടി കണ്ടാണ് ഓപ്പറേഷന് ബി ജെ പി കേന്ദ്രങ്ങൾ ചരടുവലിച്ചത്. എം എൽ എമാർക്ക് താമസം ഒരുക്കുന്നതിനായി ദിവസങ്ങൾക്കുമുമ്പുതന്നെ ഹോട്ടലിൽ റൂമുകൾ ബുക്കുചെയ്തിരുന്നു. ഇത് പുറത്താരും അറിഞ്ഞിരുന്നില്ല.

അതിനിടെ, ഷിൻഡെ ക്യാമ്പിൽ എത്തുന്ന എം എൽ എമാരുടെ എണ്ണം കൂടിവരികയാണ്. ഔദ്യോഗിക പക്ഷത്തുള്ള മൂന്ന് ശിവസേന എംഎൽഎമാർ കൂടി ഇന്നെത്തുമെന്നാണ് സൂചന. ഇതോടെ വിമതപക്ഷത്തെ എണ്ണം 49 ആയി ഉയരും. തന്നെ ശിവസേന നിയമസഭാ കക്ഷി നേതാവായി തിരഞ്ഞെടുക്കണമെന്ന് കാട്ടി ഷിൻഡെയും ഡെപ്യൂട്ടി സ്‌പീക്കർക്ക് കത്ത് നൽകി. ഇതിൽ 37 ശിവസേന എംഎൽഎമാർ ഒപ്പുവച്ചിട്ടുണ്ട്. ഇതിനിടെ വിമതപക്ഷത്തുള‌ള അയോഗ്യതാ ഭീഷണിയുള‌ള എംഎൽഎമാർക്ക് വേണ്ടിവന്നാൽ സുപ്രീംകോടതിയിൽ നിയമസഹായം ചെയ്യാൻ തയ്യാറെന്ന് ബി ജെ പി അറിയിച്ചു.

അതേസമയം, ഉദ്ധവ് താക്കറെയ്‌ക്കൊപ്പം മഹാവികാസ് സഖ്യം ഉറച്ചുനിൽക്കുമെന്ന് എൻ.സി.പി അദ്ധ്യക്ഷൻ ശരദ് പവാർ വ്യക്തമാക്കി. മുന്നണിയുടെ ഭൂരിപക്ഷം നിയമസഭയിൽ തെളിയിക്കുമെന്നും ശരദ് പവാർ പറഞ്ഞു. വിമത എം.എൽ.എമാർ മുംബയിൽ തിരിച്ചെത്തിയാൽ മഹാരാഷ്ട്രയിലെ രാഷ്ട്രീയ പ്രതിസന്ധിക്ക് പരിഹാരമാകുമെന്നും അദ്ദേഹം ആത്മവിശ്വാസം പ്രകടിപ്പിച്ചു.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: NEWS 360, NATIONAL, NATIONAL NEWS, 70 ROOMS, SENA REBELS, 5-STAR HOTEL IN GUWAHATI COSTS
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.