ന്യൂഡൽഹി:രാഹുൽ ഗാന്ധിയുടെ എം.പി ഓഫീസ് എസ്.എഫ്.ഐ പ്രവർത്തകർ ആക്രമിച്ചതിൽ പ്രതിഷേധിച്ച് സി.പി.എം കേന്ദ്ര കമ്മിറ്റി ഓഫീസായ എ.കെ.ജി ഭവനിലേക്ക് യൂത്ത്കോൺസ് - എൻ.എസ്.യു പ്രവർത്തകർ മാർച്ച് നടത്തി.
എ.കെ.ജി ഭവന്റെ നൂറ് മീറ്റർ അകലെ നിന്ന് തുടങ്ങിയ മാർച്ചിൽ പങ്കെടുത്ത പ്രവർത്തകരെ പൊലീസ് ബാരിക്കേഡ് ഉപയോഗിച്ച് തടഞ്ഞു. തുടർന്ന് അറസ്റ്റ് ചെയ്ത് നീക്കി. യൂത്ത് കോൺഗ്രസ് ഡൽഹി സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന പ്രതിഷേധ മാർച്ചിൽ ദേശീയ നേതാക്കളാരും പങ്കെടുക്കാത്തത് ശ്രദ്ധേയമായി. ദേശീയ അദ്ധ്യക്ഷൻ ബി.വി ശ്രീനിവാസ് പങ്കെടുക്കുമെന്ന് സംഘാടകർ അറിയിച്ചിരുന്നെങ്കിലും എത്തിയില്ല.
മാർച്ചിന്റെ പശ്ചാത്തലത്തിൽ എ.കെ.ജി ഭവന് മുമ്പിൽ ഡൽഹി പൊലീസിനെയും കേന്ദ്ര സേനകളെയും വിന്യസിച്ച് സുരക്ഷ വർദ്ധിപ്പിച്ചിരുന്നു. സംഘർഷ സാദ്ധ്യതയുണ്ടെന്ന ഇന്റലിജൻസ് മുന്നറിയിപ്പിനെ തുടർന്നാണ് നടപടി. സി.പി.എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിക്കെതിരെ മുദ്രാവാക്യമുയർത്തിയും രാഹുൽ ഗാന്ധിക്ക് പിന്തുണ പ്രഖ്യാപിച്ചുമാണ് മാർച്ച് നടത്തിയത്.
മാർച്ച് എന്തിനെന്ന് യെച്ചൂരി
ഡൽഹി എ.കെ.ജി ഭവനിലേക്ക് മാർച്ച് നടത്തിയത് എന്തിനാണെന്ന് സീതാറാം യെച്ചൂരി ചോദിച്ചു. കേരളത്തിൽ നടപടി സ്വീകരിച്ചിട്ടുണ്ട്. പിന്നെ എന്തിനാണ് ഇവിടെ പ്രതിഷേധിച്ചത്. വിമാനത്തിൽ മുഖ്യമന്ത്രിക്ക് നേരെ പ്രതിഷേധമുണ്ടായപ്പോൾ ആരെങ്കിലും എ.ഐ.സി.സി ആസ്ഥാനത്ത് പ്രതിഷേധിച്ചോയെന്നും അദ്ദേഹം ചോദിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |