കൽപ്പറ്റ: രാഹുൽഗാന്ധി എം.പിയുടെ വയനാട് ഒാഫീസ് എസ്.എഫ്.ഐ അടിച്ചുതകർത്തതിലുള്ള യു.ഡി.എഫിന്റെ പ്രതിഷേധം സംസ്ഥാനത്ത് പലഭാഗങ്ങളിലും അലയടിക്കവേ,കൽപ്പറ്റയിൽ ആയിരക്കണക്കിന് പ്രവർത്തകർ രോഷാകുലരായി പ്രതിഷേധറാലിയിൽ അണിനിരന്നു.
ജില്ലയിൽ നിന്നും പുറത്തുനിന്നുമായി എത്തിയ പ്രവർത്തകരാണ് പൊലീസിനെതിരെ പ്രകോപന മുദ്രാവാക്യം മുഴക്കി പ്രതിഷേധസംഗമം നടന്ന പിണങ്ങോട് ജംഗ്ഷനിലേക്ക് ഒഴുകിയെത്തിയത്. പലപ്പോഴും പൊലീസുമായി ഏറ്റുമുട്ടലിന്റെ വക്കോളമെത്തി. രാഹുലിന്റെ ഒാഫീസ് സംരക്ഷിക്കാൻ കഴിയാത്ത പൊലീസിന്റെ സംരക്ഷണം തങ്ങൾക്ക് വേണ്ടെന്ന് പറഞ്ഞുകൊണ്ടാണ് പ്രവർത്തകർ പൊലീസിനെ നേരിട്ടത്. കെ.സി. വേണുഗോപാൽ പ്രതിഷേധസംഗമം ഉദ്ഘാടനം ചെയ്തു. യു.ഡി.എഫ് ജില്ലാ ചെയർമാൻ പി.പി.എ കരീം അദ്ധ്യക്ഷത വഹിച്ചു.കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരൻ, എം.പി.മാരായ കെ.മുരളീധരൻ, ടി.എൻ.പ്രതാപൻ,രാജ് മോഹൻ ഉണ്ണിത്താൻ, രമ്യഹരിദാസ് തുടങ്ങിയവർ പങ്കെടുത്തു.
രാഹുലിന്റെ ഓഫീസ് ആക്രമിച്ച കേസിൽ ആരോഗ്യമന്ത്രി വീണാ ജോർജിന്റെ പേഴ്സണൽ സ്റ്റാഫ് അംഗം കെ.ആർ. അവിഷിത്തിനെയും പ്രതി ചേർത്തു. അവിഷിത്ത് എസ്.എഫ്.ഐ. വയനാട് ജില്ലാ മുൻ വൈസ് പ്രസിഡന്റാണ്.
മന്ത്രിയുടെ പേഴ്സണൽ സ്റ്റാഫ് അംഗം എന്ന നിലയിൽ സർക്കാർ ശമ്പളം പറ്റുന്നയാൾ അക്രമി സംഘത്തിൽ ഉൾപ്പെട്ടത് അതീവ ഗൗരവത്തോടെ കാണണമെന്നും മന്ത്രി വീണാ ജോർജിനെ കോൺഗ്രസ്, യൂത്ത് കോൺഗ്രസ് പ്രവർത്തകർ വഴിതടയുമെന്നും ഷാഫി പറമ്പിൽ എം.എൽ.എ കൽപ്പറ്റയിൽ പറഞ്ഞു.
കേസിൽ അറസ്റ്റിലായ എസ്.എഫ്.ഐ ജില്ലാ പ്രസിഡന്റ് ജോയൽ ജോസഫ്, സെക്രട്ടറി ജിഷ്ണു ഷാജി തുടങ്ങിയവരടക്കം 19 പേരെ കൽപ്പറ്റ മുൻസിഫ് കോടതി 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. ഇവരെ വൈത്തിരി, മാനന്തവാടി ജയിലുകളിലേക്ക് മാറ്റി. ആറുപേരെക്കൂടി പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |