തിരുവനന്തപുരം: സംരക്ഷിത വനമേഖലകളുടെ അതിർത്തിയിൽ നിന്ന് ഒരു കിലോമീറ്റർ പ്രദേശം പരിസ്ഥിതി ലോലമേഖലയായി (ബഫർസോൺ) നിലനിറുത്തണമെന്ന സുപ്രീംകോടതി വിധിക്കെതിരായ സംസ്ഥാനസർക്കാർ നീക്കങ്ങളുടെ വകുപ്പുതല പുരോഗതി വിലയിരുത്താനായി ഈ മാസം 30ന് മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ഉന്നതതല യോഗം ചേരും.
വിധിക്കെതിരെ തിരുത്തൽ ഹർജി ഫയൽ ചെയ്യാനാണ് സർക്കാർ തീരുമാനിച്ചിരിക്കുന്നത്. രാഹുൽ ഗാന്ധി എം.പിയുടെ ഓഫീസിൽ എസ്.എഫ്.ഐ പ്രവർത്തകർ നടത്തിയ ആക്രമണം രാഷ്ട്രീയവിവാദമായി കത്തിപ്പടർന്ന പശ്ചാത്തലത്തിലാണ് യോഗം. ഓൺലൈനായി ചേരുന്ന യോഗത്തിൽ വനം മന്ത്രി, ചീഫ്സെക്രട്ടറി, വനം സെക്രട്ടറി, വനം വകുപ്പ് മേധാവി തുടങ്ങിയവർ പങ്കെടുക്കും.
പരിസ്ഥിതി ലോലമേഖല സംബന്ധിച്ച് സുപ്രീംകോടതിയിൽ തിരുത്തൽ ഹർജി ഫയൽ ചെയ്യുന്നതിനുള്ള നടപടിക്രമങ്ങൾ പൂർത്തിയാക്കാൻ അഡ്വക്കേറ്റ് ജനറൽ, നിയമ സെക്രട്ടറി, വനം സെക്രട്ടറി എന്നിവരെ സർക്കാർ ചുമതലപ്പെടുത്തിയിരുന്നു. അവധിക്ക് ശേഷം സുപ്രീംകോടതി ജൂലായ് 12ന് തുറന്നയുടൻ ഹർജി ഫയൽ ചെയ്യാനാണ് നേരത്തേ വനം മന്ത്രിയുടെ നേതൃത്വത്തിൽ ചേർന്ന യോഗത്തിൽ തീരുമാനിച്ചിരുന്നത്. ജനവാസമേഖലയെ പരിസ്ഥിതി ലോലമേഖലാ പട്ടികയിൽ നിന്നൊഴിവാക്കാനാവശ്യപ്പെട്ട് സുപ്രീംകോടതി നിയോഗിച്ച കേന്ദ്ര എംപവേർഡ് കമ്മിറ്റിയെയും സമീപിക്കണം. കേരളത്തിന്റെ അഭിപ്രായം കമ്മിറ്റിയെ അറിയിക്കാൻ വനം വകുപ്പ് സെക്രട്ടറിയെ ചുമതലപ്പെടുത്തിയിരുന്നു. വനം സെക്രട്ടറി നൽകുന്ന റിപ്പോർട്ട് ചീഫ് സെക്രട്ടറിയാകും കേന്ദ്രത്തിന് കൈമാറുക. വനം മന്ത്രി എ.കെ. ശശീന്ദ്രൻ അടുത്തയാഴ്ച ഡൽഹിയിൽ കേന്ദ്ര വനം- പരിസ്ഥിതി മന്ത്രിയെ കാണും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |