ബെർലിൻ: 48-ാമത് ത്രിദിന ജി - 7 ഉച്ചകോടിയ്ക്ക് ജർമ്മനിയിലെ ബവേറിയയിലെ സ്ലോസ് എൽമൗ കാസിൽ ഹോട്ടലിൽ ഇന്നലെ തുടക്കമായി.
റഷ്യയിൽ നിന്നുള്ള സ്വർണ ഇറക്കുമതി നിരോധിക്കാൻ ജി - 7 രാജ്യങ്ങൾ ധാരണയായി. ഇത് സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം നാളെയുണ്ടാകും.
കൂടാതെ, റഷ്യയ്ക്കെതിരെയുള്ള കൂടുതൽ കടുത്ത ഉപരോധ നടപടികളും നാളെ പ്രഖ്യാപിച്ചേക്കും. റഷ്യയിൽ നിന്ന് ഏറ്റവും കൂടുതൽ കയറ്റുമതി ചെയ്യപ്പെടുന്ന ഉത്പന്നങ്ങളിലൊന്നായ സ്വർണം പ്രസിഡന്റ് വ്ലാഡിമിർ പുട്ടിന്റെയും സഹായികളുടെയും പ്രധാന വരുമാന മാർഗങ്ങളിൽ ഒന്നാണെന്ന് യു.എസ് പ്രസിഡന്റ് ജോ ബൈഡൻ പറഞ്ഞു.
ജർമ്മനിയുടെ അദ്ധ്യക്ഷതയിൽ നടക്കുന്ന ഉച്ചകോടിയിൽ ജർമ്മൻ ചാൻസലർ ഒലാഫ് ഷോൾസ്, യു.എസ് പ്രസിഡന്റ് ജോ ബൈഡൻ, ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൺ, കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ, ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ, ജപ്പാൻ പ്രധാനമന്ത്രി ഫ്യൂമിയോ കിഷിദ, ഇറ്റാലിയൻ പ്രധാനമന്ത്രി മാരിയോ ഡ്രാഗി എന്നിവർ പങ്കെടുത്തു.
ഊർജ പ്രതിസന്ധി മുതൽ ഭക്ഷ്യ ക്ഷാമം വരെ നേതാക്കൾ ചർച്ച ചെയ്യും. യുക്രെയിൻ അധിനിവേശ പശ്ചാത്തലത്തിൽ റഷ്യയ്ക്ക് മേലുള്ള ഉപരോധങ്ങൾ കടുപ്പിക്കുന്നതായിരുന്നു ഇന്നലത്തെ ചർച്ചയിലെ പ്രധാന വിഷയമായത്. കാലാവസ്ഥാ വ്യതിയാനമുൾപ്പെടെയുള്ള വിഷയങ്ങളും ഉച്ചകോടിയുടെ പ്രധാന അജണ്ടയാണ്.
2020ലെ കണക്ക് പ്രകാരം ലോകത്തെ സ്വർണ കയറ്റുമതിയിൽ 5 ശതമാനം റഷ്യയിൽ നിന്നായിരുന്നുവെന്ന് വൈറ്റ്‌ഹൗസ് പറയുന്നു. റഷ്യയിൽ നിന്നുള്ള സ്വർണത്തിന്റെ 90 ശതമാനവും ഇറക്കുമതി ചെയ്യുന്നത് ജി - 7 രാജ്യങ്ങളാണ്. ഇതിൽ ബ്രിട്ടനാണ് ഏറ്റവും മുന്നിൽ. അതേ സമയം, യുക്രെയിൻ പ്രസിഡന്റ് വൊളൊഡിമിർ സെലെൻസ്കി വെർച്വലായി ഇന്ന് ജി - 7 രാജ്യങ്ങളെ അഭിസംബോധന ചെയ്യും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |