SignIn
Kerala Kaumudi Online
Saturday, 04 May 2024 7.01 AM IST

പന്തളം മുട്ടാർ നീർച്ചാൽ, നിറഞ്ഞൊഴുകുമോ?

27-muttar-chal

പന്തളം : ഒരുകാലത്ത് നാടിന് കുടിനീര് നൽകിയും കൃഷിയിടങ്ങളെ ഹരിതാഭമാക്കിയും നിറഞ്ഞൊഴുകിയ മുട്ടാർ നീർച്ചാൽ അവഗണനയുടെ ഒാളങ്ങളിൽ അതിജീവനത്തിനായി കേഴുന്നു. മാലിന്യങ്ങൾ നിറഞ്ഞ നീർച്ചാൽ ഇന്ന് നാടിന്റെ ശാപമായിരിക്കുകയാണ്.

പന്തളം നഗരഹൃദയമായ കുറുംന്തോട്ടയം കവലയിലൂടെ ഒഴുകിയിരുന്ന നീർച്ചാലിന് 45 വർഷം മുമ്പുവരെ ഒരു നല്ലകാലം ഉണ്ടായിരുന്നു. 30 മീറ്ററിലേറെ വീതിയുണ്ടായിരുന്ന നീർച്ചാൽ പ്രദേശവാസികളുടെ ആശ്രയമായി നിലകൊണ്ടു. കുടിക്കാനും കുളിക്കാനും മുട്ടാർ നീർച്ചാലിനെ ആശ്രയിച്ചിരുന്ന ഒരു തലമുറ ഇവിടെ ജീവിച്ചുപോന്നു. കുളിക്കടവുകളാൽ സമ്പന്നമായിരുന്ന ചാൽ കയ്യേറ്റത്തിന് ഇരയായതോടെയാണ് കാലക്കേട് തുടങ്ങുന്നത്. നീരാഴുക്കു നിലച്ച് പലയിടങ്ങളിലും കരഭൂമിയായി. കയ്യേറ്റം തുടർന്നപ്പോൾ ചാൽ ഓടപോലെ ഒതുങ്ങി.

മത്സ്യമാംസാവശിഷ്ടങ്ങൾ തള്ളിയതും ചാലിന്റെ വശങ്ങളിലെ സ്ഥാപനങ്ങളിലെയും വീടുകളിലെയും കക്കൂസ് മാലിന്യം ഒഴുക്കിവിട്ടതും വെള്ളം മലിനമാകാൻ കാരണമായി. പത്തനംതിട്ട ജില്ലയിലെ മാവര, ആലപ്പുഴ ജില്ലയിൽ കൂടി വ്യാപിച്ചു കിടക്കുന്ന കരിങ്ങാലി ഉൾപ്പെടെ 800 ഹെക്ടറിലേറെ പാടശേഖരങ്ങളിലെ നെൽകൃഷിക്കു വെള്ളം നല്കിയിരുന്നത് ഈ നീർച്ചാലായിരുന്നു. ജലലഭ്യത കുറഞ്ഞതോടെ പാടശേഖരങ്ങളുടെ ഭൂരിഭാഗവും കൃഷിയിറക്കാൻ കഴിയാതെ തരിശായി. നീർച്ചാലിനു സമീപമുള്ള കിണറുകളിലെ ജലം മലിനമാകുകയും ചെയ്തു.

തെളിനീരൊഴുകിയിരുന്ന കാലത്ത് കരിമീൻ, വാഹ, ചാത്തി, കാരി ഉൾപ്പെടെയുള്ള നാട്ടുമത്സ്യങ്ങളാൽ സമൃദ്ധമായിരുന്നു നീർച്ചാൽ. നിരവധി പേർ ഇവിടെ മത്സ്യബന്ധനം നടത്തി ഉപജീവനം നടത്തിയിരുന്നു.

വീണ്ടെടുപ്പ് മുടങ്ങി

നീർച്ചാൽ വീണ്ടെടുക്കാൻ ഒരുകോടി രൂപ സംസ്ഥാന ബഡ്ജറ്റിലുൾപ്പെടുത്തിയിട്ടുണ്ടെന്ന് നാല് വർഷം മുമ്പ് അവകാശവാദങ്ങൾ ഉന്നയിച്ചിരുന്നു. 20 ലക്ഷം രൂപയുടെ പദ്ധതി കഴിഞ്ഞ നഗരസഭ ബഡ്ജറ്റിലും ഉൾപ്പെടുത്തി. നീർച്ചാൽ പുനരുജ്ജീവിപ്പിച്ച് വിനോദ സഞ്ചാരത്തിനായി ബോട്ടിംഗ് ഉൾപ്പെടെയാണ് നഗരസഭ വിഭാവനം ചെയ്തത്.
എന്നാൽ 15 ലക്ഷം രൂപയുടെ പദ്ധതിക്കാണ് അനുമതി ലഭിച്ചത്. കുറുംതോട്ടയം പാലം മുതൽ താഴോട്ടുള്ള ഭാഗത്ത് പണികൾ ആരംഭിച്ച് പാർട്ട് ബില്ലിന് കരാറുകാരൻ സമീപിച്ചപ്പോൾ നഗരസഭ അധികൃതർ എതിർപ്പ് പ്രകടിപ്പിച്ചു. അതോടെ പണിയും മുടങ്ങി. കയ്യേറ്റങ്ങളൊഴിപ്പിക്കുന്നതിന് സർവ്വേയ്ക്കായി ഒരു കല്ല് സ്ഥാപിച്ചതിൽ ഒതുങ്ങി നീർച്ചാലിന്റെ വീണ്ടെടുപ്പ്.

മാവര പാടശേഖരത്തിൽ തുടക്കം,

8 കിലോമീറ്റർ ദൈർഘ്യം,

കരിങ്ങാലി പുഞ്ചയിലൂടെ

വലിയ തോട്ടിൽ സംഗമിച്ച്

അച്ചൻകോവിലാറ്റിലേക്ക്

നഗരസഭ പുതിയ പ്രോജക്ടുകൾ തയ്യാറാക്കി നൽകിയതിന്റെ അടിസ്ഥാനത്തിൽ കേന്ദ്ര സർക്കാർ മുട്ടാർ നീർച്ചാൽ സംരക്ഷിക്കുന്നതിന് ഒന്നര കോടി രൂപ അനുവദിച്ചിട്ടുണ്ട്.

ബെന്നി മാത്യു,

വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ,

പന്തളം നഗരസഭ

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, PATHANAMTHITTA
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.