ലണ്ടൻ: നിശ്ചിത ഓവർ ക്രിക്കറ്റിൽ ഇംഗ്ലണ്ടിന്റെ തലവര മാറ്റിയ ക്യാപ്ടൻ ഒയിൻ മോർഗൻ അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിരമിച്ചു. ഇംഗ്ലണ്ടിനെ ഏകദിന ലോകകപ്പ് (2019) ചാമ്പ്യൻമാരാക്കിയ ഒരേ ഒരു ക്യാപ്ടനായ മോർഗന്റെ നേതൃത്വത്തിൽ 2016ലെ ട്വന്റി-20 ലോകകപ്പിൽ ഇംഗ്ലീഷ് പട ഫൈനലിലുമെത്തി. മോശം ഫോമും പരിക്കുകളുമാണ് 35 കാരനായ മോർഗന്റെ അന്താരാഷ്ട്ര തലത്തിലെ വിരമിക്കലിന് പിന്നിൽ. അടുത്ത ട്വന്റി - 20 ലോകകപ്പിലും ഇംഗ്ലണ്ടിനെ നയിക്കാൻ ആഗ്രഹമുണ്ടെന്ന് വെളിപ്പെടുത്തിയിരുന്നെങ്കിലും കഴിഞ്ഞ ദിവസങ്ങളിൽ നെതർലാൻഡ്സിനെതിരെ നടന്ന ഏകദിന പരമ്പരയിൽ ആദ്യ രണ്ട് മത്സരങ്ങളിലും ഡക്കായതും മൂന്നാമത്തെ മത്സരത്തിൽ പരിക്കിനെത്തുടർന്ന് കളിക്കാനാകാതെവന്നതുമാണ് മോർഗന്റെ പെട്ടെന്നുള്ള വിരമിക്കൽ തീരുമാനത്തിന് പിന്നിൽ. രാജ്യാന്തര ക്രിക്കറ്റിൽ നിന്ന് വിരമിച്ചെങ്കിലും ഫ്രാഞ്ചൈസി തലത്തിൽ തുടർന്നും താൻ കളത്തിലുണ്ടാകുമെന്ന് മോർഗൻ വ്യക്തമാക്കി.
അയർലൻഡിലെ ഡബ്ലിനിൽ ജനിച്ച മോർഗൻ 2006ൽ അയർലൻഡ് ജേഴ്സിയിലാണ് അന്താരാഷ്ട്ര തലത്തിൽ അരങ്ങേറിയത്. 2009വരെ അയർലൻഡ് ടീം അംഗമായിരുന്ന മോർഗൻ തുടർന്ന് ഇംഗ്ലണ്ട് ടീമിലേക്ക് ചേക്കേറുകയായിരുന്നു. 2010ൽ ട്വന്റി-20 ലോക ചാമ്പ്യൻമാരായ ഇംഗ്ലണ്ട് ടീമിലും മോർഗൻ അംഗമായിരുന്നു.
2012ലാണ് ആദ്യാമായി ഇംഗ്ലണ്ടിനന്റെ ട്വന്റി-20 ടീമിന്റെ ക്യാപ്ടനാകുന്നത്. 2014 മുതൽ ഏകദിന ടീമിന്റെയും നായകസ്ഥാനം ലഭിച്ചു. നിശ്ചിത ഓവർ ക്രിക്കറ്റിൽ ഇംഗ്ലണ്ട് അതുവരെ സ്വീകരിച്ചിരുന്ന ശൈലിയും രീതികളും അടിമുടി മാറ്റിയ മോർഗൻ അവരെ ഏകദിനത്തിലും ട്വന്റി-20യിലും ഒന്നാം റാങ്കിലും എത്തിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |