തിരുവനന്തപുരം: ഫേസ്‌ബുക്കിൽ ഫ്രണ്ട് റിക്വസ്റ്റ് നിരസിച്ച യുവതിയുടെ കുളിമുറി ദൃശ്യങ്ങൾ പകർത്തിയ കേസിൽ യുവാക്കൾ അറസ്റ്റിൽ. കോയിപ്രം പുറമറ്റം താഴത്തെപ്പടവിൽ ശരത് എസ്. പിള്ള (19), പടുതോട് പാനാലിക്കുഴിയിൽ വിശാഖ് എന്ന സേതുനായർ (23) എന്നിവരാണ് കോയിപ്രം പൊലീസിന്റെ പിടിയിലായത്. ഇക്കഴിഞ്ഞ ഞായറാഴ്‌ച രാത്രിയാണ് സംഭവം.
സേതുനായരാണ് യുവതിക്ക് ഫേസ്‌ബുക്കിൽ ഫ്രണ്ട് റിക്വസ്റ്റ് അയച്ചത്. പലതവണ റിക്വസ്റ്റ് അയച്ചിട്ടും യുവതി സ്വീകരിക്കാത്തതിലുള്ള വൈരാഗ്യമാണ് ശരതിനെ വിട്ട് കുളിമുറി ദൃശ്യങ്ങൾ പകർത്താൻ കാരണമെന്നാണ് മൊഴി.
യുവതിയും മകളും മാത്രം താമസിക്കുന്ന വീട്ടിൽ അതിക്രമിച്ചു കയറിയ ശരത് കുളിമുറിയുടെ വെന്റിലേഷനിലൂടെ ദൃശ്യങ്ങൾ പകർത്തുകയായിരുന്നു. മൊബൈലിൽ ദൃശ്യങ്ങൾ പകർത്തുന്നത് യുവതി കണ്ടെന്ന് മനസിലാക്കിയിട്ടും ശരത് സ്വന്തം വീട്ടിലെത്തിയ ശേഷം ദൃശ്യങ്ങൾ സേതുവിന് അയച്ചുകൊടുത്തു. തൊട്ടടുത്ത ദിവസം യുവതി കോയിപ്രം പൊലീസ് സ്റ്റേഷനിൽ പരാതി നൽകുകയായിരുന്നു. യുവതി പരാതി നൽകിയതറിഞ്ഞ സേതു നായർ ശരതിനെ ഫോണിലെ കോണ്ടാക്ട് ലിസ്റ്റിൽ നിന്ന് ഒഴിവാക്കുകയും ദൃശ്യങ്ങൾ ഡിലീറ്റ് ചെയ്യുകയും ചെയ്തു.
യുവതിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് കോയിപ്രം പൊലീസ് പ്രതികളെ അറസ്റ്റ് ചെയ്തത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |