കൊല്ലം: കേരഫെഡും വി.എഫ്.പി.സി.കെയും സംസ്ഥാന നാളികേര വികസന കോർപ്പറേഷനും ചേർന്ന് രണ്ടാഴ്ചക്കുള്ളിൽ 993 മെട്രിക് ടൺ പച്ചത്തേങ്ങ സംഭരിച്ചതായി മന്ത്രി പി. പ്രസാദ് പ്രസ്താവനയിൽ പറഞ്ഞു.
2427 കർഷകർക്ക് പദ്ധതിയുടെ ആനുകൂല്യം ലഭിച്ചു. 2,27,60,000 രൂപ വിതരണം ചെയ്തു. കിലോഗ്രാമിന് 32 രൂപ നിരക്കിൽ വില നേരിട്ട് കർഷകന്റെ അക്കൗണ്ടിൽ നിക്ഷേപിച്ചു. കൃഷി വകുപ്പിന്റെ എയിംസ് പോർട്ടലിൽ രജിസ്റ്റർ ചെയ്ത കർഷകർ കൃഷി ഓഫീസറുടെ സർട്ടിഫിക്കറ്റ് സഹിതം, പൊതിച്ച തേങ്ങ സംഭരണ കേന്ദ്രങ്ങളിൽ നേരിട്ട് എത്തിച്ചാൽ മതിയാകും.
കൊപ്രാ സംഭരണത്തിൽ സംസ്ഥാനത്തിന്റെ സ്ഥിതി വിലയിരുത്തി നിലവിലെ മാനദണ്ഡങ്ങളിൽ ഇളവു വരുത്തണമെന്ന് പല പ്രാവശ്യം കേന്ദ്രത്തോട് ആവശ്യപ്പെട്ടുവെങ്കിലും നടപടി ഉണ്ടായില്ലെന്നും മന്ത്രി പ്രസ്താവനയിൽ ആരോപിച്ചു.
അപ്രായോഗിക നിബന്ധനകൾ വച്ച് കേന്ദ്ര സർക്കാർ കേരളത്തിലെ കൊപ്രാ സംഭരണം അട്ടിമറിക്കുകയാണ്. ഇത് കർഷക വിരുദ്ധ നടപടിയാണ്.
പി. പ്രസാദ്, മന്ത്രി
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |