മോഹൻലാലിന് കെ.ബി. ഗണേശ് കുമാറിന്റെ കത്ത്
കൊല്ലം: താരസംഘടനയായ അമ്മ സമൂഹ മനസാക്ഷിയിൽ നിന്ന് വേറിട്ടുനിൽക്കരുതെന്ന് ചൂണ്ടിക്കാട്ടി പ്രസിഡന്റ് മോഹൻലാലിന് നടനും എം.എൽ.എയുമായ കെ.ബി. ഗണേശ്കുമാറിന്റെ കത്ത്. മുമ്പ് ആരോപണ വിധേയനായ നടനോട് സ്വീകരിച്ച നിലപാട് ഇപ്പോൾ സമാന ആരോപണം നേരിടുന്ന വിജയ് ബാബുവിനോട് സ്വീകരിക്കാത്തതെന്തെന്ന് വ്യക്തമാക്കണം. കൂടാതെ പക്ഷപാതരഹിതമായി നീതി നടപ്പാക്കാൻ അമ്മ തയ്യാറാകുമോയെന്നും കത്തിൽ ചോദിക്കുന്നു. ജഗതി ശ്രീകുമാറിനെ ഫേസ്ബുക്കിലൂടെ അപമാനിച്ച ഇടവേള ബാബുവിന്റെ നടപടിയിൽ അപലപിക്കുമോ?, സാമ്പത്തിക കേസിൽ കുറ്റവിമുക്തയാക്കപ്പെട്ട നടിക്കെതിരെ അപവാദപ്രചരണം നടത്തുന്ന ഇടവേള ബാബുവിന്റെ നടപടിക്ക് അമ്മയുടെ പിന്തുണയുണ്ടോ?, ബിനീഷ് കോടിയേരിയുടെ കേസ് രാഷ്ട്രീയലക്ഷ്യത്തോടെ അമ്മ യോഗത്തിൽ ഉന്നയിച്ചത് അമ്മയുടെ നയമാണോ?, പീഡനകേസിൽ പ്രതിയായ നടൻ ഗൾഫിലേക്ക് കടന്നപ്പോൾ അമ്മയുടെ ജനറൽ സെക്രട്ടറി ഒപ്പമുണ്ടായിരുന്നെന്ന വാർത്തയെക്കുറിച്ച് അമ്മ വിശദീകരിക്കുമോ?, അമ്മ ക്ലബ് ആണെന്ന് ആക്ഷേപിച്ചപ്പോൾ മിണ്ടാതിരുന്നത് ലജ്ജാകരമല്ലേ?. വിജയ് ബാബു അമ്മ യോഗത്തിന് എത്തിയതിന്റെ ദൃശ്യങ്ങൾ മാസ് എൻട്രി എന്ന പേരിൽ അമ്മയുടെ യൂട്യൂബ് ചാനലിൽ ഇട്ടിട്ടുണ്ട്. അങ്ങയ്ക്ക് ഇതുവരെ ഇങ്ങനെ ഒരു മാസ് എൻട്രി തന്നിട്ടുണ്ടോ?. തുടങ്ങിയ ചോദ്യങ്ങൾ കത്തിൽ ചോദിക്കുന്നുണ്ട്. അമ്മയിലെ ദുഷ്പ്രവണതകൾ സംബന്ധിച്ച് താൻ നേരത്തെ നൽകിയ കത്തുകൾക്ക് മറുപടി ലഭിച്ചിട്ടില്ല. അമ്മയുടെ നേതൃത്വത്തെ ഹൈജാക്ക് ചെയ്തിരിക്കുന്ന ഏകാധിപത്യ ശക്തികളോട് കടുത്ത പ്രതിഷേധമുള്ളവരുടെ ശബ്ദമാകാനാണ് താൻ ശ്രമിക്കുന്നത്. അങ്ങയുടെ തണൽ ഉപയോഗിച്ച് അണിയറയിൽ ചരട് വലിക്കുന്ന നിക്ഷിപ്ത താത്പര്യക്കാരെ നിലയ്ക്ക് നിറുത്തണമെന്നും കത്തിൽ ഗണേശ്കുമാർ മോഹൻലാലിനോട് ആവശ്യപ്പെടുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |