ന്യൂഡൽഹി : ഈ മാസം 28 മുതൽ ആഗസ്റ്റ് എട്ടുവരെ ഇംഗ്ളണ്ടിലെ ബർമിംഗ്ഹാമിൽ നടക്കുന്ന കോമൺവെൽത്ത് ഗെയിംസിന്റെ ഉദ്ഘാടനച്ചടങ്ങിൽ ഒളിമ്പിക് സ്വർണമെഡൽ ജേതാവായ ജാവലിൻ ത്രോ താരം നീരജ് ചോപ്ര ഇന്ത്യൻ പതാകയേന്തുമെന്ന് ഇന്ത്യൻ ഒളിമ്പിക് അസോസിയേഷൻ സെക്രട്ടറി രാജീവ് മേത്ത അറിയിച്ചു.
ടോക്യോയിൽ ജാവലിൻ ത്രോയിൽ സ്വർണം നേടിയിരുന്ന നീരജ് ഒളിമ്പിക്സ് അത്‌ലറ്റിക്സിൽ സ്വർണം നേടുന്ന ആദ്യ ഇന്ത്യൻ താരമാണ്. 2018 ഏഷ്യൻ ഗെയിംസിന്റെ ഉദ്ഘാടനച്ചടങ്ങിലും ദേശീയ പതാകയേന്തി ഇന്ത്യൻ സംഘത്തെ നയിച്ചത് നീരജാണ്.
അതേസമയം ഗെയിംസിനുള്ള ഇന്ത്യൻ സംഘത്തിന്റെ ഒഫിഷ്യൽ കിറ്റ് ഇന്നലെ കേന്ദ്ര കായിക മന്ത്രി അനുരാഗ് താക്കൂർ പുറത്തിറക്കി.ഗെയിംസിനുള്ള ആദ്യ സംഘത്തിന് യാത്രഅയപ്പും നൽകി.ഇന്ത്യൻ ഹോക്കി ക്യാപ്ടൻ മൻപ്രീത് സിംഗ്,മലയാളി ഗോൾ കീപ്പർ പി.ആർ ശ്രീജേഷ്, വനിതാ അത്‌ലറ്റ് ഹിമ ദാസ് , ഇന്ത്യൻ സംഘത്തിന്റെ ചെഫ് ഡി മിഷൻ ഒാൻകാർ സിംഗ് തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.
322
താരങ്ങളും പരിശീലകരുമടക്കം 322 പേരടങ്ങുന്ന സംഘത്തെയാണ് ഇന്ത്യ കോമൺവെൽത്ത് ഗെയിംസിന്അയക്കുന്നത്.
215
കായിക താരങ്ങളാണ് സംഘത്തിലുള്ളത്. ഇതിൽ 107പേർ വനിതകളാണ്.
തേജസ്വിൻ ശങ്കർ ടീമിൽ
ഹൈജമ്പ് താരം തേജസ്വിൻ ശങ്കറിനെ കോമൺവെൽത്ത് ഗെയിംസിനുള്ള അത്‍ലറ്റിക്സ് ടീമിൽ ഉൾപ്പെടുത്തിയതായി അത്‌ലറ്റിക് ഫെഡറേഷൻ ഓഫ് ഇന്ത്യ ഡൽഹി ഹൈക്കോടതിയെ അറിയിച്ചു. തേജസ്വിന്റെ കാര്യത്തിൽ അന്തിമ തീരുമാനം ഉടൻ അറിയിക്കണമെന്ന് ചൊവ്വാഴ്ച അന്ത്യശാസനം നൽകിയതിനു പിന്നാലെയാണു എ.എഫ്.ഐ ഇക്കാര്യം കോടതിയിൽ അറിയിച്ചത്. പുരുഷ 400 മീറ്റർ റിലേ ടീമിൽ ഉൾപ്പെട്ടിരുന്ന ആരോക്യ രാജീവിനു പകരമായാണു തേജസ്വിനെ ടീമിൽ ഉൾപ്പെടുത്തിയത്.
അതേസമയം തേജസ്വിൻ ഗെയിംസിൽ പങ്കെടുക്കുന്ന കാര്യത്തിൽ ഇപ്പോഴും ആശയക്കുഴപ്പം തുടരുകയാണ്. കോമൺവെൽത്ത് ഗെയിംസിനുള്ള മൽസരാർഥികളുടെ വിശദാംശങ്ങൾ സമർപ്പിക്കാനുള്ള അവസാന തീയതി ജൂൺ 29 ആയിരുന്നു.
തേജസ്വിനെ മൽസരിപ്പിക്കാൻ അത്‌ലറ്റിക് ഫെഡറേഷൻ തീരുമാനിച്ചത് ഇതിനുശേഷമാണ്. ഫെഡറേഷന്റെ വൈകിയുള്ള ശുപാർശയ്ക്ക് കോമൺവെൽത്ത് ഗെയിംസ് ഫെഡറേഷന്റെ അനുമതി ലഭിച്ചോ എന്നതിൽ വ്യക്തതയില്ല.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |