നൊവാക്ക് ജോക്കോവിച്ച് തുടർച്ചയായ നാലാം തവണയും വിംബിഡൺ ചാമ്പ്യൻ
ഫൈനലിൽ നിക് കിർഗോയിസിനെ കീഴടക്കി
ലണ്ടൻ: വിംബിൾഡൺ പുൽക്കോർട്ടിൽ വീണ്ടും നൊവാക്ക് വസന്തം. വിംബിൾഡൺ ഗ്രാൻസ്ലാം പുരുഷ സിംഗിൾസ് കിരീടത്തിൽ തുടർച്ചയായ നാലാം തവണയും സെർബിയൻ ടെന്നിസ് ഇതിഹാസം നൊവാക്ക് ജോക്കോവിച്ച് മുത്തമിട്ടു. ഫൈനലിൽ ആസ്ട്രേലിയൻ സൂപ്പർ താരം നിക്ക് കിർഗിയോസിനെ നാല് സെറ്റ് നീണ്ട പോരാട്ടത്തിൽ കീഴടക്കിയാണ് ജോക്കോവിച്ച് കരിയറിലെ ഏഴാം വിംബിൾഡൺ കിരീടം സ്വന്തമാക്കിയത്. ജോക്കോയുടെ കരിയറിലെ 21-ാം ഗ്രാൻസ്ലാം കിരീടമാണിത്.
ഇന്നലെ സെന്റർ കോർട്ടിൽ നിക്കിനെതിരെ ആദ്യ സെറ്റ് നഷ്ടപ്പെടുത്തിയ ശേഷമാണ് അടുത്ത മൂന്ന് സെറ്റുകളും സ്വതസിദ്ധമായ ശൈലിയിൽ തിരിച്ചു വരവ് നടത്തി ജോക്കോ സ്വന്തമാക്കിയത്. ആദ്യ സെറ്റ് 6-4ന് നിക് കിർഗിയോസ് നേടുകയായിരുന്നു. എന്നാൽ അടുത്ത മൂന്ന് സെറ്റുകളും യഥാക്രമം 6-3,6-4,7-6ന് സ്വന്തമാക്കി ജോക്കോ തന്റെ പ്രിയപ്പെട്ട കോർട്ടിൽ ഏറ്റവും അടുത്ത സുഹൃത്തിനെതിരെ ജയം ഉറപ്പിക്കുകയായിരുന്നു.
ജനുവരിയിൽ ആസ്ട്രേലിയൻ ഓപ്പണിൽ മത്സരിക്കാനായി എത്തിയ ജോക്കോയെ കൊവിഡ് വാക്സിൻ എടുക്കാത്തതിന്റെ പേരിൽ ആസ്ട്രേലിയൻ സർക്കാർ നാടുകടത്തിയപ്പോ നിക്ക് പരസ്യമായി ജോക്കോയ്ക്ക് പിന്തുണ പ്രഖ്യാപിച്ച് രംഗത്തെത്തിയിരുന്നു. തുടർന്ന് ഇരുവരും അടുത്ത സുഹൃത്തുക്കളായി മാറുകയായിരുന്നു.
ഫൈനലിന് തലേന്ന് മത്സരശേഷം നൈറ്റ് ക്ലബിൽ പോണമെന്നും ജയിക്കുന്നവർ പണം കൊടുക്കണം എന്നുമുള്ള ജോക്കോയുടേയും നിക്കിന്റേയും ഇൻസ്റ്റഗ്രാം ചാറ്റ് വൈറലായിരുന്നു. നിക്കിന്റെ ആദ്യ ഗ്രാൻസ്ലാം ഫൈനലായിരുന്നു ഇത്.
21-ാം ഗ്രാൻസ്ലാം കിരീടം. ഏറ്റവും കൂടുതൽ ഗ്രാൻസ്ലാം കിരീടം നേടിയ പുരുഷ താരങ്ങളിൽ രണ്ടാം സ്ഥാനത്ത്.
മുന്നിൽ ഇനി റാഫേൽ നദാൽ മാത്രം (22)
7-ാം വിംബിൾഡൺ കിരീടം. ഏറ്റവും കൂടുതൽ വിംബിഡൺ കിരീടം നേടിയ പുരുഷ താരങ്ങളിൽ മുന്നിലുളളത് റോജർ ഫെഡറർ (8) മാത്രം. പീറ്റ് സാംപ്രസും 7 തവണ വിംബിൾഡൺ ചാമ്പ്യനായിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |