തിരുവനന്തപുരം: ആർ.എസ്.എസും പ്രതിപക്ഷനേതാവ് വി.ഡി. സതീശനും തമ്മിലാരംഭിച്ച വാക് പോരിൽ സി.പി.എമ്മും കണ്ണിയായതോടെ സജി ചെറിയാന്റെ രാജിയിലേക്ക് നയിച്ച പ്രസംഗവിവാദം ത്രികക്ഷി രാഷ്ട്രീയത്തിലേക്ക് വഴിമാറി.
ആർ.എസ്.എസ് ആചാര്യൻ ഗോൾവാൾക്കറുടെ വാദമാണ് സജി ചെറിയാൻ ഉയർത്തിയതെന്നാരോപിച്ച പ്രതിപക്ഷനേതാവ് വി.ഡി. സതീശനെതിരെ നിയമനടപടിയെടുക്കുമെന്നുകാട്ടി ആർ.എസ്.എസ് നേതൃത്വം സ്വന്തം ലെറ്റർപാഡിൽ നോട്ടീസയയ്ക്കുകയും സതീശൻ അത് തള്ളുകയും ചെയ്തിരുന്നു. പിന്നാലെ, സതീശൻ ആർ.എസ്.എസ് വേദികളിൽ പങ്കെടുത്തതിന്റെ ഒന്നിലേറെ ചിത്രങ്ങൾ സംഘപരിവാർ നേതാക്കൾ പുറത്തുവിട്ടു. കോൺഗ്രസ്- ആർ.എസ്.എസ് അവിശുദ്ധസഖ്യമെന്ന ആരോപണവുമായി സി.പി.എം രംഗത്തെത്തിയതോടെയാണ് മൂന്ന് കക്ഷികൾ തമ്മിലെ പോരെന്ന നിലയിലേക്ക് കാര്യങ്ങളെത്തിയത്.
ആർ.എസ്.എസ് പുറത്തുവിട്ട ചിത്രങ്ങൾ ഇന്നലെ സി.പി.എം മുഖപത്രം മുൻപേജിൽ പ്രസിദ്ധീകരിച്ചു. സംഘപരിവാർ നേതാക്കൾ രണ്ട് ചിത്രങ്ങളാണ് പുറത്തുവിട്ടത്. 2013ൽ സതീശൻ പങ്കെടുക്കുന്ന തൃശൂരിലെ പുസ്തകപ്രകാശനച്ചടങ്ങിന്റെയും 2006ലെ പറവൂരിലെ ആർ.എസ്.എസ് വേദിയിൽ സതീശൻ നിലവിളക്ക് കൊളുത്തുന്നതിന്റെയും ചിത്രങ്ങളാണിത്.
എന്നാൽ, ഇതേ പുസ്തകത്തിന്റെ തിരുവനന്തപുരത്തെ പ്രകാശനം
മുൻ മുഖ്യമന്ത്രിയും സി.പി.എമ്മിന്റെ സമുന്നത നേതാവുമായ വി.എസ്. അച്യുതാനന്ദനാണ് നിർവഹിച്ചതെന്ന് സതീശൻ വാദമുയർത്തി. തൃശൂരിലെ ചടങ്ങ് ആർ.എസ്.എസ് വേദിയല്ലെന്നും സതീശൻ വിശദീകരിച്ചു. ബി.ജെ.പി നേതാക്കൾ പുറത്തുവിട്ട ചിത്രങ്ങൾക്ക് ഏറ്റവുമധികം പ്രചാരം കൊടുത്തത് സി.പി.എമ്മാണെന്ന് പറഞ്ഞ സതീശൻ, സംഘപരിവാറുകാർ ഏറ്റവുമധികം പ്രതിഷേധമാർച്ച് നടത്തിയിട്ടുള്ളത് തന്റെ വീട്ടിലേക്കാണെന്നും ആരോപിച്ചു. വിചാരധാരയിൽ ഗോൾവാൾക്കർ പറഞ്ഞ കാര്യങ്ങളാണ് സജി ചെറിയാന്റെ പ്രസംഗത്തിലുമെന്ന ആക്ഷേപം സതീശൻ ആവർത്തിച്ചു.
സതീശൻ കാര്യങ്ങൾ തുറന്ന് പറയണമെന്നാവശ്യപ്പെട്ട സി.പി.എം കേന്ദ്രകമ്മിറ്റിയംഗമായ മന്ത്രി കെ.എൻ. ബാലഗോപാൽ, കേരളത്തിൽ കുറേക്കാലമായി കോൺഗ്രസും ബി.ജെ.പിയും ഒന്നിച്ചാണെന്നും ആക്ഷേപിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |