കൊല്ലം: യു.എ.ഇയിൽ നിന്ന് മടങ്ങിയെത്തിയ കൊല്ലം വാടി, ജോനകപ്പുറം സ്വദേശിയായ 35 കാരന് മങ്കിപ്പോക്സ് സ്ഥിരീകരിച്ച പശ്ചാത്തലത്തിൽ ജില്ലയിൽ അഞ്ച് പേർ നിരീക്ഷണത്തിൽ.
രോഗബാധിതന്റെ ഭാര്യ, രണ്ട് മക്കൾ, അച്ഛൻ, ഭാര്യാ മാതാവ് എന്നിവരാണ് നിരീക്ഷണത്തിലുള്ളത്. രോഗബാധിതൻ വീട്ടിൽ നിന്ന് പാലത്തറയിലെ സ്വകാര്യ ആശുപത്രിയിലേക്ക് പോയ ഓട്ടോറിക്ഷയുടെയും തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്ക് പോയ ടാക്സിയുടെയും ഡ്രൈവർമാരെ കണ്ടെത്താൻ ശ്രമം പൊലീസിന്റെ സഹായത്തോടെ ആരംഭിച്ചു.
എയർപോർട്ടിൽ നിന്ന് എത്തിയപ്പോൾ തന്നെ രോഗത്തെ സംബന്ധിച്ച് സംശയം ഉള്ളതിനാൽ വീട്ടിലേക്ക് കയറില്ലെന്നാണ് രോഗബാധിതൻ പറയുന്നത്. എന്നാൽ സിറ്റ് ഔട്ടിലിരുന്ന് കുടുംബാംഗങ്ങളോട് സംസാരിച്ചിരുന്നതായി രഹസ്യവിവരമുണ്ട്. ഇതിന്റെ അടിസ്ഥാനത്തിൽ രോഗബാധിതന്റെ വീട് നഗരസഭ ജീവനക്കാർ അണുവിമുക്തമാക്കി. വീടിന് മുന്നിലൂടെയെത്തിയ ഓട്ടോറിക്ഷയിൽ കയറി സ്വകാര്യ ആശുപത്രിയിലേക്ക് പോയെന്നാണ് രോഗബാധിതൻ പറയുന്നത്. പക്ഷെ തൊട്ടടുത്ത റേഡിയോമുക്ക് സ്റ്റാൻഡിലെ ഡ്രൈവർമാരോട് ചോദിച്ചപ്പോൾ 1ന് തങ്ങളാരും പാലത്തറയിലെ സ്വകാര്യ ആശുപത്രിയിലേക്ക് ഓട്ടം പോയിട്ടില്ലെന്നാണ് പറയുന്നത്.
മറ്റേതെങ്കിലും സ്റ്റാൻഡിലെ ഓട്ടോ ആകാമെന്ന നിഗമനത്തിൽ സി.സി ടി.വി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് അന്വേഷണം ആരംഭിച്ചു. പാലത്തറയിൽ നിന്ന് തിരുവന്തപുരം മെഡിക്കൽ കോളേജിലേക്ക് പോയ ഓട്ടോറിക്ഷ കണ്ടെത്താനും സമാനമായ അന്വേഷണം നടക്കുന്നുണ്ട്.
മങ്കിപ്പോക്സ് ബാധിതന്റെ റൂട്ട് മാപ്പ്
ജൂലായ് 12 ഉച്ചയ്ക്ക് 2.30: തിരുവനന്തപുരം എയർപോർട്ടിൽ നിന്ന് വാടി ജോനകപ്പുറത്തെ വീട്ടിലെത്തി.
ഉച്ചയ്ക്ക് 2.40: വീടിന് മുന്നിലൂടെ വന്ന ഓട്ടോറിക്ഷയിൽ അമ്മയ്ക്കൊപ്പം പാലത്തറയിലെ സ്വകാര്യ ആശുപത്രിയിലേക്ക് പോയി
രാത്രി 10: സ്വകാര്യ ആശുപത്രിയിൽ നിന്ന് അമ്മയ്ക്കും വിവരമറിഞ്ഞ് സ്ഥലത്തെത്തിയ സഹോദരി ഭർത്താവിനുമൊപ്പം പാരിപ്പള്ളി മെഡിക്കൽ കോളേജിലേക്ക്.
ജില്ലാ മെഡിക്കൽ ഓഫീസിന്റെ വീഴ്ചകൾ
രോഗബാധിതൻ പാലത്തറയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടിയപ്പോൾ തന്നെ മങ്കിപ്പോക്സാണെന്ന സംശയം പ്രകടിപ്പിച്ചു
ആശുപത്രി അധികൃതർ അന്ന് തന്നെ വിവരം ജില്ലാ മെഡിക്കൽ ഓഫീസിനെ അറിയിച്ചു
പകർച്ചാവ്യാധിയാണെന്ന് ബോദ്ധ്യമായിട്ടും സമ്പർക്കപ്പട്ടിക തയ്യാറാക്കാനോ ജാഗ്രത നിർദ്ദേശത്തിനോ തയ്യാറായില്ല
കുടുംബാംഗങ്ങളെപ്പോലും നിരീക്ഷണത്തിൽ പ്രവേശിപ്പിച്ചില്ല
അതുകൊണ്ട് രോഗബാധിതന്റെ ഭാര്യാമാതാവ് കൂടി ആ വീട്ടിലേക്കെത്തി
രോഗം സ്ഥിരീകരിച്ചതിന് ശേഷം 14ന് വൈകിട്ടോടെയാണ് കുടുംബാംഗങ്ങളെ നിരീക്ഷണത്തിൽ പ്രവേശിപ്പിച്ചത്
രോഗിയിൽ നിന്ന് കൃത്യമായി വിവരങ്ങൾ ശേഖരിച്ചില്ല
റൂട്ട് മാപ്പ് കൃത്യമായി തയ്യാറാക്കി ഓട്ടോറിക്ഷ ഡ്രൈവറെയും ടാക്സി ഡ്രൈവറെയും കണ്ടെത്താനുള്ള ശ്രമം തുടങ്ങിയില്ല
വീഴ്ച മറയ്ക്കാൻ സ്വകാര്യ ആശുപത്രി വിവരം അറിയിച്ചില്ലെന്ന് കളവ് പ്രചരിപ്പിച്ചു
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |