കോട്ടയം: മലയാള ചലച്ചിത്ര രംഗത്തെ ആയുഷ്കാല സംഭാവനയ്ക്കുള്ള 2021ലെ ജെ.സി ഡാനിയേൽ പുരസ്കാരത്തിന് സംവിധായകൻ കെ.പി. കുമാരനെ തിരഞ്ഞെടുത്തു. അഞ്ചു ലക്ഷം രൂപയും പ്രശസ്തിപത്രവും ശിൽപ്പവും അടങ്ങുന്നതാണ് സംസ്ഥാന സർക്കാരിന്റെ പരമോന്നത ചലച്ചിത്ര പുരസ്കാരം. ആഗസ്റ്റ് മൂന്നിന് തിരുവനന്തപുരം നിശാഗന്ധി ഒാഡിറ്റോറിയത്തിൽ പുരസ്കാരം സമ്മാനിക്കുമെന്ന് മന്ത്രി വി.എൻ.വാസവൻ അറിയിച്ചു.
പിന്നണി ഗായകൻ പി. ജയചന്ദ്രൻ ചെയർമാനും സംവിധായകൻ സിബി മലയിൽ, ചലച്ചിത്ര അക്കാഡമി ചെയർമാൻ രഞ്ജിത്, സാംസ്കാരിക വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി റാണി ജോർജ് എന്നിവർ അംഗങ്ങളുമായ സമിതിയാണ് പുരസ്കാരജേതാവിനെ നിശ്ചയിച്ചത്.
തലശേരി സ്വദേശിയായ കെ.പി. കുമാരൻ തിരുവനന്തപുരത്താണ് സ്ഥിരതാമസം. 1972 ൽ അന്താരാഷ്ട്ര പുരസ്കാരം നേടിയ 'റോക്ക് ' മുതൽ 2020ൽ 83 -ാം വയസിൽ കുമാരനാശാന്റെ ജീവിതത്തെ ആസ്പദമാക്കി സംവിധാനം ചെയ്ത 'ഗ്രാമവൃക്ഷത്തിലെ കുയിൽ' വരെയുള്ള സിനിമകളിൽ ആ മാദ്ധ്യമത്തോട് ആത്മാർത്ഥവും അർത്ഥപൂർണവുമായ സമീപനം സ്വീകരിച്ച ചലച്ചിത്രകാരനാണ് കുമാരനെന്ന് ജൂറി വിലയിരുത്തി. നവതരംഗ സിനിമകളിൽ നിർണായക സ്ഥാനമുള്ള 'അതിഥി ', മികച്ച മലയാള ചിത്രത്തിനുള്ള 1988 ലെ ദേശീയ അവാർഡ് നേടിയ ' രുഗ്മിണി ' തുടങ്ങിയവ മലയാള ചലച്ചിത്ര ചരിത്രത്തിലെ അപൂർവ ദൃശ്യശില്പങ്ങളാണ്. റോക്ക് എന്ന ഒന്നര മിനിറ്റ് ദൈർഘ്യമുള്ള ചിത്രം 1972ലെ ഏഷ്യാ ഫിലിം ഫെസ്റ്റിവലിൽ പുരസ്കാരം നേടിയിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |