കാസർകോട് : പത്തൊൻപതുകാരനെ തട്ടിക്കൊണ്ടുപോയി തടങ്കലിൽ പാർപ്പിച്ചു മർദ്ദിച്ച കേസിൽ ക്വട്ടേഷൻ സംഘത്തിലെ അംഗം അറസ്റ്റിൽ. നീർച്ചാൽ ബർമിനടുക്കയിലെ അഷ്ഫാഖ് (27) ആണ് പിടിയിലായത്. ഇയാളെ കാസർകോട് കോടതി 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.
മാസങ്ങൾക്കു മുമ്പ് പേരങ്കൈ കടപ്പുറത്ത് മസൂദിനെ 19 തട്ടിക്കൊണ്ടു പോവുകയും ഒരു ദിവസം മുഴുവൻ തടങ്കലിൽ പാർപ്പിച്ച് ക്രൂരമായി മർദ്ദിച്ചുവെന്നാണ് കേസ്. ഗൾഫിലുള്ള ജ്യേഷ്ഠന്റെ കൈവശം ഏല്പിച്ച സ്വർണ്ണം സംബന്ധിച്ച തർക്കമാണ് തട്ടിക്കൊണ്ടുപോകലിന് പിന്നിലെന്ന് പൊലീസിന് വിവരം ലഭിച്ചിരുന്നു. സ്വർണ്ണക്കടത്ത് സംഘം നൽകിയ ക്വട്ടേഷൻ പ്രകാരമാണ് മഷൂദിനെ മൂന്നംഗ സംഘം തട്ടികൊണ്ടി പോയി ക്രൂരമായി പീഡിപ്പിച്ചത്. തുടർന്ന് ഒരു ദിവസത്തോളം തടങ്കലിൽ പാർപ്പിച്ചു പിറ്റേന്ന് വിട്ടയച്ചു. അതിനിടെ യുവാവിനെ കാണുന്നില്ലെന്ന് പറഞ്ഞു കുടുംബം പൊലീസ് സ്റ്റേഷനിൽ പരാതി നൽകി. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് സംഭവത്തിന്റെ ചുരുളഴിഞ്ഞത്. കാസർകോട് ടൗൺ ഇൻസ്‌പെക്ടർ പി.അജിത് കുമാർ, എസ്.ഐ ചന്ദ്രൻ, വേണു എന്നിവരുടെ നേതൃത്വത്തിലാണ് അഷ്ഫാഖിനെ പിടികൂടിയത്. വിദ്യാനഗർ, ബദിയടുക്ക പൊലീസ് സ്റ്റേഷനുകളിലായി മയക്കുമരുന്ന്, ക്വട്ടേഷൻ അക്രമം, വധശ്രമം തുടങ്ങിയ കേസുകൾ ഇയാളുടെ പേരിലുണ്ടെന്ന് പൊലീസ് പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |