കോഴിക്കോട്: കോർപ്പറേഷന്റെ ചെറുവണ്ണൂർ മേഖല ഓഫീസിലുണ്ടായ തീപിടിത്തത്തിൽ നല്ലളം പൊലീസ് കേസെടുത്തു. കോർപ്പറേഷൻ സെക്രട്ടറി നൽകിയ പരാതിയിലാണ് കേസ്. തീപിടിച്ച ഓഫീസ് മേയർ ഡോ.ബീന ഫിലിപ്പ് സന്ദർശിച്ചു. ഡെപ്യൂട്ടി മേയർ സി.പി.മുസഫർ അഹമ്മദ്, സ്ഥിരം സമിതി അദ്ധ്യക്ഷൻ പി.സി.രാജൻ, സെക്രട്ടറി കെ.യു.ബിനി എന്നിവരും സംഘത്തിലുണ്ടായിരുന്നു. കെട്ടിട നമ്പർ ക്രമക്കേട് അന്വേഷണത്തിനിടെയുണ്ടായ തീപിടിത്തത്തിൽ ദുരൂഹതയുണ്ടെന്ന ആരോപണം വ്യാപകമാണ്. കേബിൾ മാത്രമേ കത്തിയിട്ടുള്ളൂവെന്നാണ് സെക്രട്ടറിയുടെ വിശദീകരണം. ഓഫീസ് പ്രവർത്തനങ്ങളെയൊന്നും തീപിടിത്തം ബാധിക്കില്ലെന്ന് അവർ വ്യക്തമാക്കി. ഡാറ്റകളൊന്നും നഷ്ടപ്പെട്ടിട്ടില്ല. ഓൺലൈൻ വഴി നികുതി അടക്കുന്നതിന് തടസമില്ലെന്ന് സെക്രട്ടറി അറിയിച്ചു. അതേസമയം ഓഫീസിൽ നേരിട്ട് നികുതിയടക്കുമ്പോൾ കമ്പ്യൂട്ടർ രശീതി നൽകാനാവില്ല. ചൊവ്വാഴ്ച രാവിലെ 10.30നാണ് സർവർ മുറിയിൽ തീപിടിത്തമുണ്ടായത്.
കാര്യമായ തകരാർ ഉണ്ടായില്ലെന്ന് സെക്രട്ടറി
സർക്കാർ ഓഫീസുകളിലേയ്ക്ക് ഇന്റർനെറ്റ് സംവിധാനം ലഭ്യമാക്കുന്നതിനുള്ള കേരള സർക്കാരിന്റെ പദ്ധതിയാണ് കെ.എസ്.ഡബ്ല്യു.എ.എൻ. കണക്‌ഷന് വേണ്ടിയുള്ള നെറ്റ്വർക്ക് സംവിധാനങ്ങൾ കൈകാര്യം ചെയ്യുന്നതിനുവേണ്ടി ചെറുവണ്ണൂർ സോണലിൽ സ്ഥാപിച്ചിട്ടുള്ള പ്രത്യേകം മുറിയിലാണ് തീപിടുത്തമുണ്ടായത്.
തീ ശ്രദ്ധയിൽപെട്ട ഉടൻ തന്നെ പ്രസ്തുത സോണൽ ഓഫീസിലെ ജീവനക്കാർ മുൻകരുതലിനു വേണ്ടി സെർവറും മറ്റും കമ്പ്യൂട്ടർ അനുബന്ധ ഉപകരണങ്ങളും ഓഫാക്കിയിരുന്നു. ഫയർഫോഴ്സ് തീ അണച്ചതിനു ശേഷം കെ.എസ്.ഡബ്ല്യു.എ.എൻ അവരുടെ പരിശോധനകൾ പൂർത്തിയാക്കുകയും കോർപ്പറേഷൻ ഇലക്ട്രിക്കൽ ടീം പരിശോധനകൾ പൂർത്തിയാക്കുകയും ചെയ്തു. ഇലക്ട്രിഫിക്കേഷൻ നെറ്റ്വർക്കിംഗ് തകരാറുകൾ ഇല്ല എന്ന് ഉറപ്പുവരുത്തി. ഇന്നലെ ഉയോടുകൂടി സർവർ അനുബന്ധ ഉപകരണങ്ങൾ പ്രവർത്തനക്ഷമമാക്കുകയും ചെയ്തു.
കണക്ടിവിറ്റി നഷ്ടമായതിനാൽ ക്യാഷ് കൗണ്ടറിൽ നേരിട്ട് നികുതി സ്വീകരിക്കുന്നത് ഒഴിച്ച് സഞ്ചയ സോഫ്റ്റ്‌വെയറുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ തടസമുണ്ടാകില്ല. നികുതി അക്ഷയ കേന്ദ്രങ്ങൾ വഴിയും ഔട്ട്‌ഡോർ രസീതുകൾ ഉപയോഗിച്ചും ഓഫീസിൽ നേരിട്ട് വന്ന് അടവാക്കുന്നതിന് സാധിക്കും. സർവറുമായി ബന്ധപ്പെട്ട് യാതൊരു തകരാറും സംഭവിച്ചിട്ടില്ല. കണക്‌ഷൻ പുനഃസ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്ന് സെക്രട്ടറി അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |