മേപ്പാടി: ബ്ലേഡ് മാഫിയയുടെ ഭീഷണിയെ തുടർന്ന് യുവ വ്യാപാരി ആത്മഹത്യ ചെയ്ത സംഭവത്തിൽ പൊലീസ് നടപടി ആരംഭിച്ചു. അനധികൃതമായി പലിശയ്ക്ക് പണം നൽകിവന്നിരുന്ന നെല്ലിമുണ്ട സ്വദേശി ഓർക്കാട്ടേരി ഹുമയൂൺ കബീർ (56), എരുമക്കൊല്ലി രണ്ടാം ഡിവിഷൻ സ്വദേശി ശിവൻ (52) എന്നിവരെ മേപ്പാടി പൊലീസ് അറസ്റ്റ് ചെയ്തു. ഇവരുടെ വീടുകളിൽ നടത്തിയ റെയ്ഡിൽ ഈട് വെച്ചതെന്ന് കരുതപ്പെടുന്ന വിവിധ രേഖകൾ പിടിച്ചെടുത്തു.
ഈ മാസം 12ന് രാവിലെയാണ് കെ എസ് ബേക്കറി ഉടമ ഷിജുവിനെ കടയ്ക്കുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടത്. തുടർന്ന് നടത്തിയ അന്വേഷണത്തിൽ ഷിജു മരിക്കുന്നതിന് ഏതാനും ദിവസങ്ങൾക്കു മുൻപ് ബ്ലേഡ് പലിശ സംഘത്തിലെ ഒരാൾ കടയിൽ കയറി ഭീഷണിപ്പെടുത്തുകയും കയ്യേറ്റം ചെയ്യുകയും ചെയ്യുന്ന സിസിടിവി ദൃശ്യങ്ങൾ കണ്ടെത്തി.
ദൃശ്യങ്ങളിൽ കാണുന്ന ആൾ ഇപ്പോൾ ഒളിവിലാണ്.
മേപ്പാടിയിൽ ചെറുകിട വ്യാപാരികളെയും ഡ്രൈവർമാരെയും
കേന്ദ്രീകരിച്ച് അമിത പലിശയ്ക്ക് പണം നൽകുന്ന സംഘത്തിന്റെ പ്രവർത്തനം സജീവമാണ്. പണം തിരിച്ചടവ് മുടങ്ങിയാൽ ഭീഷണിപ്പെടുത്തുകയും കയ്യേറ്റം ചെയ്യുകയും സംഘത്തിന്റെ രീതിയാണ്. സംഘത്തെ കുറിച്ചുള്ള പരാതിയെ തുടർന്നാണ് പ്രദേശത്തെ ബ്ലേഡ് പലിശ സംഘത്തിൽ പെട്ടവരുടെ വീടുകളിൽ പൊലീസ് റെയ്ഡ് നടത്തിയത്.
ഏജന്റുമാരെ വച്ചാണ് പണം പിരിച്ചെടുക്കുന്നത്. ടക്കണിയിൽ അകപ്പെടുന്ന വ്യാപാരികൾ ബ്ലേഡ് മാഫിയയെ ഭയന്ന് പലപ്പോഴും ഒളിവിൽ പോകേണ്ടി വരാറുണ്ട്. സംഘത്തെ നിലയ്ക്കുനിർത്താൻ നടപടി വേണമെന്നാവശ്യപ്പെട്ട് യുവജന സംഘടനകൾ പ്രക്ഷോഭം ആരംഭിച്ചിരുന്നു. പൊലീസ് നടപടി ആരംഭിച്ചതോടെ ബ്ലേഡ് സംഘത്തിൽ പെട്ട പലരും ഒളിവിൽ പോയി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |