നാഗർകോവിൽ: ധർമ്മപുരിയിൽ പാറ ക്വാറിക്ക് സമീപം മലയാളികളെ കൊലപ്പെടുത്തിയ സംഭവത്തിൽ രണ്ട് പ്രതികളെ തമിഴ്നാട് പൊലീസ് പിടികൂടി. ഇറിഡിയം വില്പനയുമായി ബന്ധപ്പെട്ട തർക്കത്തിനിടെ തിരുവനന്തപുരം കുന്നുകുഴി ഷൈൻ വില്ലയിൽ നെവിൽ ജി.ക്രൂസ് (58), എറണാകുളം വരാപ്പുഴ വലിയവീട്ടിൽ ശിവകുമാർ (50) എന്നിവരെ കൊലപ്പെടുത്തിയ കേസിൽ സേലം, ശക്തിനഗർ സ്വദേശി മാണിയുടെ മകൻ ലക്ഷ്മൺ (37), അണ്ണാസലായ് സ്വദേശി ജയപ്രകാശിന്റെ മകൻ പ്രഭാകരാനുമാണ് (40) പൊലീസിന്റെ പിടിയിലായത്.
പ്രഭാകരനും ലക്ഷ്മണനും പിടിയിലായ വിവരമറിഞ്ഞ് കേസിലെ മറ്റ് നാല് പ്രതികളായ ഈറോഡ് വെങ്കടാ ചലപേട്ട സ്വദേശി രഘു (42), സേലം സ്വദേശി വല്ലിപട്ടി, ആദി ദ്രാവിഡർ സ്ട്രീറ്റ് സ്വദേശി സുരേൻ ബാബു(34), വിഷ്‌ണു വർമ്മൻ(24), ലക്ഷ്മി അയ്യർ സ്ട്രീറ്റ് സ്വദേശി ജോസഫ് (22) എന്നിവർ കോടതിയിൽ കീഴടങ്ങി.അറസ്റ്റിലായ പ്രഭാകരനെയും, ലക്ഷ്മണനെയും റിമാൻഡ് ചെയ്തു. ജോസഫ് വിൻസന്റ്, രഘു,സുരേൻ ബാബു, വിഷ്‌ണു വർമ്മൻ എന്നിവർ ചെങ്കോട്ട കോടതി ജഡ്ജി സുനിൽ രാജയ്ക്ക് മുന്നിലാണ് കീഴടങ്ങിയത്. കീഴടങ്ങിയ പ്രതികളെ കോടതി നേരിട്ട് റിമാൻഡ് ചെയ്തു.
ഊട്ടിയിൽ നിന്ന് ഭൂമി വിറ്റ് മടങ്ങവെ ധർമ്മപുരിയിലെ നല്ലമ്പള്ളി വനമേഖലയിലാണ് ദിവസങ്ങൾക്ക് മുൻപ് നെവിലിന്റെയും ശിവകുമാറിന്റെയും മൃതദേഹങ്ങൾ കണ്ടത്. കഴിഞ്ഞ 19ന് രാവിലെ നല്ലമ്പള്ളി ഭൂതനല്ലി വനത്തിന് സമീപത്തെ പ്രവർത്തനരഹിതമായ ക്വാറിക്കടുത്തുള്ള വനമേഖലയിലാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്.
ഊട്ടിയിൽ നിന്ന് ഭൂമി വിറ്റ് മടങ്ങിവരവെയാണ് ഇരുവരും കൊല്ലപ്പെട്ടത്. പ്രതികളെ വിശദമായി ചോദ്യംചെയ്താലേ കൂടുതൽ വിവരങ്ങൾ അറിയാൻ കഴിയൂവെന്നും പ്രതികളെ കസ്റ്റഡിയിൽ വാങ്ങാൻ നടപടി ആരംഭിച്ചതായും ജില്ലാ പൊലീസ് മേധാവി കലൈസെൽവൻ പറഞ്ഞു. കൊല്ലപ്പെട്ട മലയാളികൾക്ക് ഇറിഡിയം ഇടപാടുള്ളതായി പൊലീസ് ഉറപ്പിച്ചിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |