സച്ചി മികച്ച സംവിധായകൻ ബിജു മേനോൻ സഹനടൻ അപർണ ബാലമുരളി നടി
നടൻ അജയ് ദേവ്ഗണും സൂര്യയും നഞ്ചിഅമ്മ ഗായിക മലയാളത്തിന് 8 പുരസ്കാരം
ന്യൂഡൽഹി: തമിഴ് ചിത്രം സുരറൈ പോട്രിലെ അഭിനയത്തിലൂടെ അപർണ ബാലമുരളി കേരളത്തിലേക്ക് മികച്ച നടിക്കുള്ള ദേശീയ പുരസ്കാരം കൊണ്ടുവന്നപ്പോൾ അയ്യപ്പനും കോശിയും അകാലത്തിൽ വേർപിരിഞ്ഞ സച്ചിയെ രാജ്യത്തെ മികച്ച സംവിധായകനാക്കി. സഹനടനുള്ള അവാർഡ് ബിജുമേനോനും ഗായികയ്ക്കുള്ള അവാർഡ് നഞ്ചിഅമ്മയ്ക്കും ഈ സിനിമ നേടിക്കൊടുത്തു. ഹിന്ദി നടൻ അജയ് ദേവണും തമിഴിലെ സൂര്യയും മികച്ച നടൻമാരായി.
അയ്യപ്പനും കോശിയിലും സംഘട്ടനം ഒരുക്കിയ രാജശേഖർ, മാഫിയാ ശശി, സുപ്രീംസുന്ദർ എന്നിവർക്കും അവാർഡുണ്ട്.
പ്രസന്നാ സത്യനാഥ് ഹെഗ്‌ഡെ സംവിധാനം ചെയ്‌ത `തിങ്കളാഴ്‌ച നിശ്‌ചയം' ആണ് മികച്ച മലയാള ചിത്രം. ഇതടക്കം മലയാളത്തിന് എട്ട് പുരസ്‌കാരങ്ങൾ ലഭിച്ചു.
കപ്പേളയിലെ പ്രൊഡക്‌ഷൻ ഡിസൈനിംഗിന് അനീസ് നാടോടിയും മാലിക്കിലെ റീറെക്കോഡിംഗിന് വിഷ്‌ണുഗോവിന്ദ്, ശ്രീശങ്കർ എന്നിവരും അവാർഡ് നേടി. പ്രമുഖ സംവിധായകൻ വി.കെ. പ്രകാശിന്റെ മകൾ കാവശ്യ പ്രകാശ് സംവിധാനം ചെയ്‌ത വാങ്ക് ജൂറിയുടെ പ്രത്യേക പരാമർശം നേടി.
അപർണ ബാലമുരളിക്കും സൂര്യയ്ക്കും അവാർഡ് നേടിക്കൊടുത്ത സുരറൈ പോട്ര്, മികച്ച ചിത്രം അടക്കം അഞ്ച് അവാർഡുകൾ നേടി. തിരക്കഥയ്ക്കുള്ള അവാർഡ് ഇതിന്റെ സംവിധായികയായ സുധാകോങ്ങരയും മലയാളിയായ ശാലിനി ഉഷാദേവിയും പങ്കിട്ടു. മലയാളികളായ സിദ്ധാർത്ഥ് മേനോന് മറാഠി ചിത്രമായ ജൂൺ മികച്ച നടനുള്ള ജൂറി പരാമർശവും ജോബിൻ ജയന് കന്നഡ ചിത്രമായ ഡോളു ലൊക്കേഷൻ ശബ്‌ദലേഖനത്തിനുള്ള പുരസ്കാരവും നേടിക്കൊടുത്തു.
ഇന്ത്യയിലെ ആദ്യ ബഡ്‌ജറ്റ് എയർലൈനായ എയർ ഡെക്കാൻ സ്ഥാപകനും മലയാളിയുമായ ജി.ആർ. ഗോപിനാഥന്റെ ജീവിതകഥ പറയുന്നതാണ് സുരറൈ പോട്ര്. ശിവാജിയുടെ സൈന്യാധിപനായിരുന്ന തനാജി മലുസരെയുടെ ജീവിതത്തെ ആസ്‌പദമാക്കി നിർമ്മിച്ച തനാജി-ദി അൺസംഗ് വാരിയർ എന്ന ഹിന്ദി ചിത്രത്തിലെ ഗംഭീര പ്രകടനമാണ് അജയിനെ മികച്ച നടനാക്കിയത്.
2020ൽ ഇറങ്ങിയ ചിത്രങ്ങളാണ് 68-ാം ദേശീയ ചലച്ചിത്ര അവാർഡുകൾക്കായി പരിഗണിച്ചത്. മികച്ച സിനിമാ സൗഹൃദ സംസ്ഥാനം മദ്ധ്യപ്രദേശാണ്. ഉത്തരാഖണ്ഡിനും ഉത്തർപ്രദേശിനും പ്രത്യേക പരാമർശമുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |