തിരുവനന്തപുരം:സംസ്ഥാനത്തെ സർക്കാർ ആശുപത്രികൾ കൂടുതൽ രോഗീസൗഹൃദമാക്കുന്നതിനുള്ള പദ്ധതികൾ നടപ്പിലാക്കുമെന്ന് ആരോഗ്യ കുടുംബക്ഷേമ മന്ത്രി വീണ ജോർജ്. ആരോഗ്യ മേഖലയുടെ സുസ്ഥിര വികസനം ലക്ഷ്യമിടുന്ന ആർദ്രം പദ്ധതി ഊർജ്ജിതമാക്കുന്നതിനുള്ള പ്രവർത്തനങ്ങൾ ആരോഗ്യ വകുപ്പിന് കീഴിൽ നടന്നുവരികയാണ്. ഇതിന്റെ ഭാഗമായി ജില്ലാ, ജനറൽ, താലൂക്ക് ആശുപത്രികളിൽ സ്‌പെഷ്യാലിറ്റി സേവനങ്ങളും മെഡിക്കൽ കോളേജുകളിൽ സൂപ്പർ സ്‌പെഷ്യലിറ്റി സേവനങ്ങളും വർധിപ്പിക്കുമെന്നും മന്ത്രി പറഞ്ഞു. നെടുമങ്ങാട് ജില്ലാ ആശുപത്രിയിലെ പീഡിയാട്രിക് എച്ച്.ഡി.യൂണിറ്റ്, നെടുമങ്ങാട് നഗരസഭയിലെ ഇന്റഗ്രേറ്റഡ് ആയുഷ് മെഡിക്കൽ യൂണിറ്റ്, വനിതാ ഹോസ്റ്റൽ എന്നിവയുടെ ഉദ്ഘാടനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി. അലോപ്പതിക്കൊപ്പം ആയുഷ് മേഖലയ്ക്കും പ്രാധാന്യം നൽകി കൊണ്ടുള്ള പദ്ധതികളാണ് ആവിഷ്‌കരിക്കുന്നതെന്നും മന്ത്രി കൂട്ടിച്ചേർത്തു.
നെടുമങ്ങാട് ജില്ലാ ആശുപത്രിയിൽ ഇ.സി.ആർ.പി രണ്ടാം ഘട്ടത്തിന്റെ ഭാഗമായി 39 ലക്ഷം രൂപ ചെലവിലാണ് കുട്ടികൾക്കായി അത്യാധുനിക സംവിധാനത്തോടുകൂടിയ പീഡിയാട്രിക് എച്ച്.ഡി.യു (ഹൈ ഡിപൻഡൻസി യൂണിറ്റ്) സ്ഥാപിച്ചത്. 12 വയസിൽ താഴെയുള്ള കുട്ടികൾക്കാണ് ഇവിടെ ചികിത്സ ഒരുക്കുന്നത്. ഹെപ്പാഫിൽറ്റർ അടങ്ങിയ സാങ്കേതിക വിദ്യ ഉപയോഗിച്ചുള്ള അണുനശീകരണമാണ് എച്ച്.ഡി.യുവിൽ ഒരുക്കിയിട്ടുളളത്. തീവ്രപരിചരണം ആവശ്യമുളളതും മെഡിക്കൽ കോളേജിലേക്ക് അയക്കേണ്ടി വരുന്നതുമായ കുഞ്ഞുങ്ങളെ ഒരു പരിധി വരെ റഫർ ചെയ്യാതെ എച്ച്.ഡി.യു സംവിധാനത്തിൽ പരിചരിക്കാൻ സാധിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |