ചെന്നൈ: പന്ത്രണ്ടാംക്ലാസ് പരീക്ഷയ്ക്ക് മാർക്ക് കുറഞ്ഞുവെന്നതിന്റെ പേരിൽ തമിഴ്നാട് ശിവഗംഗ ജില്ലയിലെ കാരയ്ക്കുടി സ്വദേശിയായ ഒരു വിദ്യാർത്ഥി കൂടി ആത്മഹത്യ ചെയ്തു. കണക്കിനും ബയോളജിക്കും തോറ്റതിന്റെ വിഷമത്തിലാണ് കുട്ടിയുടെ ആത്മഹത്യയെന്ന് കുറിപ്പ് ലഭിച്ചതായി പൊലീസ് പറഞ്ഞു. ഇതോടെ രണ്ടാഴ്ച്ചയ്ക്കിടെ സംസ്ഥാനത്ത് ആത്മഹത്യചെയ്ത വിദ്യാർത്ഥികളുടെ എണ്ണം അഞ്ചായി. ഇന്നലെ രാവിലെ ശിവകാശിക്ക് സമീപമുള്ള അയ്യമ്പട്ടി പ്രദേശത്ത് പ്ലസ് വൺ വിദ്യാർത്ഥിനിയെ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയിരുന്നു.
തിങ്കളാഴ്ച്ച കൂടല്ലൂർ ജില്ലയിലുള്ള പന്ത്രണ്ടാംക്ലാസ് വിദ്യാർത്ഥിനിയെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയിരുന്നു. വീട്ടുകാരുടെ അഭിലാഷമനുസരിച്ച് ഐ.എ.എസ് നേടാൻ കഴിയില്ലെന്ന് 4 പേജുള്ള ആത്മഹത്യാക്കുറിപ്പിലുണ്ടായിരുന്നതായി പൊലീസ് അറിയിച്ചു. അതേദിവസം തിരുവള്ളൂർ ജില്ലയിലെ സേക്രഡ് ഹാർട്ട്സ് ഗേൾസ് ഹയർസെക്കൻഡറി സ്കൂൾ ഹോസ്റ്റലിൽ മറ്റൊരു പന്ത്രണ്ടാം ക്ലാസുകാരിയും ആത്മഹത്യ ചെയ്തിരുന്നു. കാരണം വ്യക്തമല്ല. ജുലായ് 13നാണ് ആദ്യആത്മഹത്യ റിപ്പോർട്ട് ചെയ്തത്. കല്ലക്കുറിച്ചിയിലെ സ്കൂളിൽ ദുരൂഹ സാഹചര്യത്തിൽ വിദ്യാർത്ഥിനിയെ മരിച്ച നിലയിൽ കണ്ടെത്തുകയും തുടർന്ന് വിദ്യാർത്ഥികൾ നടത്തിയ പ്രക്ഷോഭത്തിൽ പൊലീസുകാരടക്കം നിരവധിപേർക്ക് പരിക്കു പറ്റുകയും ചെയ്തിരുന്നു. പഠിക്കാൻ പിന്നാക്കമായതിന്റെ പേരിൽ സ്കൂളിലെ പ്രിൻസിപ്പലും രണ്ടു ടീച്ചർമാരും പീഡിപ്പിച്ചുവെന്ന് ആത്മഹത്യാക്കുറിപ്പ് കണ്ടെത്തിയതോടെ ഇവരെ പോലീസ് അറസ്റ്റ് ചെയ്തു ഒരു കാരണവശാലും വിദ്യാർത്ഥികളിൽ ആത്മഹത്യയുടെ ചിന്തകൾ വരരുതെന്നും കാരണക്കാരായ വ്യക്തികളുണ്ടെങ്കിൽ അവർക്കെതിരെ നടപടിയുണ്ടാകുമെന്നും മുഖ്യമന്ത്രി സ്റ്റാലിൻ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |