മയാമി : ഫ്ലോറിഡയിൽ വെള്ളത്തിൽ നിന്ന് കുതിച്ചുചാടി 73കാരിയെ കുത്തിപ്പരിക്കേൽപ്പിച്ച് 50 കിലോയോളം ഭാരമുള്ള കൂറ്റൻ സെയ്‌ൽഫിഷ്. തന്റെ സുഹൃത്തുക്കൾക്കൊപ്പം ബോട്ടിൽ സഞ്ചരിക്കവെ കാതറിൻ പെർകിൻസ് എന്ന മേരിലാൻഡ് സ്വദേശിനിയ്ക്കാണ് മത്സ്യത്തിന്റെ കുത്തേറ്റത്.
ഇവരുടെ രണ്ട് സുഹൃത്തുക്കൾ ബോട്ടിൽ നിന്ന് സെയ്‌ൽഫിഷിനെ പിടികൂടാൻ ശ്രമിച്ചിരുന്നു. എന്നാൽ, സെയ്‌ൽഫിഷ് ബോട്ടിന് നേരെ കുതിച്ച് ചാടുകയും കാതറിന്റെ ശരീരത്തിൽ തന്റെ കൊമ്പു കൊണ്ട് ആഴത്തിൽ കുത്തുകയുമായിരുന്നു.
ഫ്ലോറിഡയിലെ പാം ബീച്ചിന് 2 മൈൽ അകലെയുള്ള കടൽ ഭാഗത്ത് വച്ചായിരുന്നു സംഭവം. ഈ തീരത്തോട് ചേർന്നുള്ള സ്റ്റുവാർട്ട് പട്ടണം ലോകത്തെ സെയ്‌ൽഫിഷുകളുടെ തലസ്ഥാനം എന്നാണ് അറിയപ്പെടുന്നത്. നിലവിൽ കാതറിന്റെ നില ഗുരുതരമാണെന്നാണ് റിപ്പോർട്ട്.
മത്സ്യങ്ങളിലെ ഓട്ടക്കാർ
കരയിലെ വേഗമേറിയ ഓട്ടക്കാരാണ് ചീറ്റപ്പുലികൾ. എന്നാൽ കടലിൽ ഈ പദവി സെയ്‌ൽഫിഷുകൾക്കാണ്. എല്ലാ സമുദ്രങ്ങളിലും ആഴമേറിയ തണുത്ത ഭാഗങ്ങളിൽ കാണപ്പെടുന്ന സെയ്‌ൽഫിഷുകളാണ് ലോകത്തെ ഏറ്റവും വേഗതയേറിയ മത്സ്യങ്ങൾ. മണിക്കൂറിൽ 110 കിലോമീറ്ററാണ് ഇവയുടെ വേഗത. ബിൽ ഫിഷുകളുടെ കുടുംബത്തിൽപ്പെട്ട സെയ്‌ൽഫിഷുകൾ മത്തി പോലെയുള്ള ചെറു മത്സ്യങ്ങളെ ആഹാരമാക്കുന്നു.
ചെറിയ തിരണ്ടികളെയും നീരാളികളെയും ചിലപ്പോൾ ഇവ അകത്താക്കാറുണ്ട്. 11 അടി വരെ നീളമുള്ള സെയ്‌ൽഫിഷുകൾക്ക് 120 മുതൽ 220 പൗണ്ട് വരെയാണ് ഭാരം. അതായത്, താരതമ്യേന ആറടി ഉയരമുള്ള ഒരു മനുഷ്യനെക്കാൾ വലിപ്പം സെയ്‌ൽഫിഷുകൾക്കുണ്ട്. നാല് മുതൽ ഏഴ് വർഷം വരെയാണ് ഇക്കൂട്ടരുടെ ആയുസ്.
കട്ടിയേറിയ മാംസമായതിനാൽ ഇവയെ ഭക്ഷണത്തിനായി ഉപയോഗിക്കാറില്ല. നീല, ചാര നിറങ്ങളിൽ കാണപ്പെടുന്ന സെയ്‌ൽഫിഷുകളുടെ ശരീരത്തിന്റെ താഴ്ഭാഗത്തിന് വെള്ള നിറമാണ്. വലിയ കൂർത്ത ചിറകുകളാണ് ഇവയുടെ പ്രത്യേകത. പായ്‌ക്കപ്പലിലും മറ്റും ദിശനിയന്ത്രിക്കാൻ സ്ഥാപിച്ചിരിക്കുന്ന വലിയ സെയ്‌ലുകളോട് സാമ്യമുള്ള ഈ ചിറകുകളിൽ നിന്നാണ് ഇവയ്ക്ക് ഇങ്ങനെയൊരു പേര് ലഭിക്കാൻ കാരണം.
ഇരകൾക്ക് നേരെ ഈ ചിറകുകൾ വിടർത്തി ആക്രമിക്കുന്നത് ഇവയുടെ ഹോബിയാണ്. കൂർത്ത് നീണ്ട മേൽത്താടിയാണ് ഇവയുടെ മറ്റോരു പ്രത്യേകത. കുതിച്ചു പായുന്ന സെയ്‌ൽഫിഷുകളെ പിന്തുടർന്ന് പിടിക്കുന്നതടക്കമുള്ള ഫിഷിംഗ് ഗെയിമുകൾ ലോകത്തിന്റെ പല ഭാഗത്തുമുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |