കോട്ടയം. കൊഞ്ചിന്റെ സീസൺ ആരംഭിച്ചിട്ടും വേമ്പനാട്ട് കായലിൽ ലഭ്യത നാമമാത്രമായി. കൊഞ്ച് പിടിച്ച് ഉപജീവനം നടത്തിയിരുന്ന തൊഴിലാളികൾ വരുമാനം നിലച്ച സ്ഥിതിയിലാണ്. ഏപ്രിൽ പകുതിയോടെ ആരംഭിച്ച കൊഞ്ചിന്റെ സീസൺ ഡിസംബറോടെയാണ് അവസാനിക്കുന്നത്. വീശുകൊഞ്ചിന് വിപണിയിൽ നല്ല ഡിമാൻഡാണ്. വലിയ കൊഞ്ചിന് കിലോയ്ക്ക് 600 രൂപ വരെ വിലയുണ്ടെങ്കിലും കൂലിക്ക് പോലും തികയാത്ത അവസ്ഥയാണിപ്പോൾ.
രാത്രിയിലാണ് വള്ളവും മറ്റും വാടകക്കെടുത്ത് മത്സ്യതൊഴിലാളികൾ കായലിൽ പോകുന്നത്. കാലാവസ്ഥയെ അതിജിവിച്ച് കായലിലെത്തിയിട്ടും പ്രയോജനമില്ലെന്ന് തൊഴിലാളികൾ പറയുന്നു. ഇപ്പോൾ വലവീശിയാൽ അരക്കിലോ പോലും കിട്ടാനില്ല. മുൻപ് രണ്ട് മണിക്കൂർ വീശിയാൽ മൂന്നും നാലും കിലോവരെ ലഭിച്ചിരുന്നു. മുൻപ് വേമ്പനാട്ട് കായലിൽ ഫിഷറീസ് വകുപ്പിന്റെ നേതൃത്വത്തിൽ കൊഞ്ചിൻ കുഞ്ഞുങ്ങളെ നിക്ഷേപിക്കുമായിരുന്നു. ഇപ്പോൾ അത്തരം നടപടികൾ നിലച്ചമട്ടാണ്. ഇത് കൊഞ്ചിന്റെ ലഭ്യത കുറയാൻ കാരണമായി. നീർക്കാക്കയുടെ ശല്യവും കായലിൽ വർദ്ധിച്ചതായി മത്സ്യതൊഴിലാളികൾ പറയുന്നു.
നാടൻ കൊഞ്ചിന്റെ ലഭ്യത കുറഞ്ഞതോടെ ഇപ്പോൾ ആന്ധ്രയിൽനിന്ന് കൊണ്ടുവരുന്ന വരവ് കൊഞ്ച് മാത്രമാണ് വിപണിയിലുള്ളത്. തീരദേശ മത്സ്യതൊഴിലാളികൾക്ക് സർക്കാരിന്റെ എല്ലാം ആനുകൂല്യവും ലഭിക്കുന്നുണ്ട്. എന്നാൽ, ഉൾനാടൻ മത്സ്യതൊഴിലാളികൾ അവഗണിക്കപ്പെടുകയാണ്.
വലിയ കൊഞ്ചിന്
കിലോ 600 രൂപ .
ഫിഷറീസ് വകുപ്പ് കുഞ്ഞുങ്ങളെ നിക്ഷേപിക്കുന്നതു നിറുത്തി.
നീർക്കാക്കകൾ കൊഞ്ചിനെ കൂട്ടത്തോടെ കഴിച്ചു തീർക്കുന്നു.
ഇപ്പോൾ വിപണിയിലുള്ളത് ആന്ധ്രയിൽനിന്നുള്ള വരവുകൊഞ്ച്
മത്സ്യ തൊഴിലാളി സിജി കുപ്പപ്പുറം പറയുന്നു
2018 ലെ വെള്ളപ്പൊക്കം കഴിഞ്ഞതോടെയാണ് വേമ്പനാട്ട് കായലിൽ കൊഞ്ചിന്റെ ലഭ്യത ഇല്ലാതായത്. വലവീശി ഉപജീവനമാർഗം നടത്തുന്ന നൂറുകണക്കിന് ആളുകൾ ഇതോടെ ദുരിതത്തിലായി. ഉൾനാടൻ മത്സ്യതൊഴിലാളികൾ ജീവിക്കുന്ന സാഹചര്യത്തെക്കുറിച്ച് അധികൃതർ അന്വേഷിക്കാറില്ല.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |