ബംഗളൂരു: യുവമോർച്ച നേതാവ് പ്രവീൺ നെട്ടാരുവിനെ വെട്ടിക്കൊന്നവരെ എൻകൗണ്ടറിലൂടെ കൊലപ്പെടുത്തണമെന്ന ആവശ്യവുമായി ബി.ജെ.പി എം.എൽ.എ രംഗത്തെത്തി. പ്രതികൾക്ക് തക്ക ശിക്ഷ ഉറപ്പാക്കിയില്ലെങ്കിൽ രാജിവയ്ക്കുമെന്നും ഹൊന്നാലി എം.പി. രേണുകാചാര്യ എം.എൽ.എ ട്വീറ്റ് ചെയ്തു.
‘‘ഹിന്ദു സഹോദരൻമാർ കൊല്ലപ്പെടുമ്പോഴെല്ലാം നാം അപലപിച്ചുകൊണ്ടിരിക്കും. ശക്തമായ അന്വേഷണം ആവശ്യപ്പെടുകയും ചെയ്യും. ഇനി ‘ഓം ശാന്തി’ പോസ്റ്റുകൾ കൊണ്ടു മാത്രം കാര്യമില്ല. ആളുകൾക്ക് വിശ്വാസം നഷ്ടമാവാതിരിക്കാൻ കുറ്റവാളികളായവരെ തെരുവിൽ എൻകൗണ്ടറിലൂടെ വധിക്കണം. ഉത്തർപ്രദേശിലെ യോഗി ആദിത്യനാഥ് സർക്കാരിന്റെ ശൈലിയിൽ വേണം ഇത്തരം ക്രിമിനലുകളെ കൈകാര്യം ചെയ്യാൻ. എങ്കിൽ മാത്രമേ സർക്കാരിന്റെ പ്രതിച്ഛായ സംരക്ഷിക്കാനാകൂ. ഹിന്ദുക്കളെ സംരക്ഷിക്കാനാകുന്നില്ലെങ്കിൽ അധികാരത്തിൽ തുടരുന്നതിൽ എന്ത് അർത്ഥമാണുള്ളത്? ഹിന്ദു സമൂഹത്തിന്റെ പ്രതീക്ഷകൾക്കൊത്ത് ഉയർന്നാൽ ഞാൻ സർക്കാരിനൊപ്പം ഉണ്ടാകും. ഇല്ലെങ്കിൽ രാജിവയ്ക്കും’-ട്വീറ്റിൽ പറയുന്നു.
പ്രവീണിന്റെ ഘാതകരെ തൂക്കിക്കൊല്ലണമെന്ന് മാതാവും ആവശ്യപ്പെട്ടു. പ്രവീണിന്റെ കൊലപാതകത്തിനു പിന്നാലെ കർണ്ണാടക സർക്കാർ ഒന്നാം വാർഷികാഘോഷ പരിപാടികൾ റദ്ദാക്കിയതായി മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ അറിയിച്ചു. ബി.ജെ.പി ദേശീയ അദ്ധ്യക്ഷൻ ജെ.പി. നദ്ദ ഉൾപ്പെടെയുള്ളവർ പങ്കെടുക്കേണ്ടിയിരുന്ന പരിപാടികളാണ് റദ്ദാക്കിയത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |