തിരുവനന്തപുരം: നഗരസഭയിലെ കെട്ടിട നമ്പർ തട്ടിപ്പ് വീണ്ടും നടന്നെന്ന് സമ്മതിച്ച് നഗരസഭ. നഗരസഭയിൽ രണ്ടാമതും നടന്ന കെട്ടിട നമ്പർ തട്ടിപ്പ് ഭരണസമിതി പൂഴ്‌ത്തിയ കാര്യം കേരളകൗമുദി കഴിഞ്ഞ ദിവസം റിപ്പോർട്ട് ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് സംഭവം സ്ഥിരീകരിച്ച് ഭരണസമിതി പത്രക്കുറിപ്പ് ഇറക്കിയത്.
കുന്നുകുഴിയിൽ ടി.സി 26/116 (2), (3) എന്നീ രണ്ട് കെട്ടിടങ്ങൾക്ക് അനധികൃതമായി നമ്പർ നൽകിയതായാണ് കണ്ടെത്തിയത്. വാർത്ത പുറത്തുവന്ന സാഹചര്യത്തിലാണ് നഗരസഭ തന്നെ സംഭവം സ്ഥിരീകരിച്ച് രംഗത്തു വന്നത്. സംഭവം കണ്ടെത്തി 27ന് തന്നെ മ്യൂസിയം പൊലീസിൽ പരാതി നൽകിയെന്നും നഗരസഭ അറിയിച്ചു. എന്നാൽ ക്രമക്കേട് കണ്ടെത്തി ഇത്രയും ദിവസം കഴിഞ്ഞിട്ടും അത് പൊതുജനമദ്ധ്യത്തിൽ തുറന്ന് പറയാൻ മേയറും ഭരണസമിതിയും തയ്യാറാകാത്തത് ദുരൂഹതയാകുന്നു. ക്രമക്കേട് കണ്ടെത്തിയ കെട്ടിടത്തിന്റെ ഉടമ ഭരണസമിതി അംഗങ്ങൾക്ക് വേണ്ടപ്പെട്ട ആളായതു കൊണ്ടാണ് ഇത് നഗരസഭ ഒതുക്കിത്തീർക്കാൻ നോക്കിയതെന്ന ആരോപണം ശക്തമാണ്.
കേരളകൗമുദി വാർത്ത പ്രസിദ്ധീകരിച്ച് പ്രതിഷേധങ്ങൾ ശക്തമായതോടെയാണ് പത്രകുറിപ്പിൽ കാര്യങ്ങളറിയിച്ച് മേയറും ഭരണസമിതിയും തടിയൂരിയത്.
ഇനിയും പ്രതികൾ പിടിയിലാകും
നിലവിൽ നഗരസഭയ്ക്ക് തന്നെ ഈ ക്രമക്കേട് തലവേദനയാകുമെന്ന സാഹചര്യത്തിൽ കെട്ടിട നമ്പർ തട്ടിപ്പിനായുള്ള നഗരസഭയുടെ ആഭ്യന്തര അന്വേഷണം തത്ക്കാലം പൂഴത്തി. കൂടുതൽ പേർ തട്ടിപ്പിൽ ഉൾപ്പെട്ടിട്ടുണ്ടെന്നാണ് കരുതുന്നത്. 2022 ജനുവരിക്ക് മുമ്പുള്ള മാസങ്ങളിൽ കൂടുതൽ ക്രമക്കേട് നടന്നെന്ന് ഉദ്യോഗസ്ഥർ തന്നെ പറയുമ്പോഴും അതിൽ കൈവയ്ക്കേണ്ടെന്ന് പാർട്ടി തന്നെ ഭരണസമിതിക്ക് നിർദ്ദേശം നൽകിയെന്നാണ് സൂചന. നിലവിൽ വിവിധ തരം തട്ടിപ്പിൽ പ്രതിരോധത്തിലായ നഗരഭയ്ക്ക് ഇനിയും തട്ടിപ്പ് കഥകൾ പുറത്ത് വന്നാൽ കൂടുതൽ നാണക്കേടും ജനങ്ങൾക്കിടയിലെ വിശ്വാസവും നഷ്ടപ്പെടുമെന്ന സാഹചര്യത്തിലാണ് കൂടുതൽ അന്വേഷണം മരവിപ്പിച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |