ന്യൂഡൽഹി: ഇസ്രയേലി ചാര സോഫ്റ്റ് വെയറായ പെഗാസസ് ഉപയോഗിച്ച് പ്രമുഖരുടെ ഫോൺ ചോർത്തിയെന്ന ആരോപണം അന്വേഷിക്കാൻ സുപ്രീംകോടതി നിയോഗിച്ച ജസ്റ്റിസ് ആർ.വി. രവീന്ദ്രൻ അദ്ധ്യക്ഷനായ സമിതി അന്തിമ റിപ്പോർട്ട് മുദ്രവച്ച കവറിൽ കോടതിക്ക് കൈമാറി.
ഏഴ് വിഷയങ്ങളിലാണ് സമിതി അന്വേഷണം നടത്തിയത്. 12ന് ചീഫ് ജസ്റ്റിസ് എൻ.വി. രമണ, ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസ് ഹിമ കോഹ്‌ലി എന്നിവരടങ്ങിയ ബെഞ്ച് റിപ്പോർട്ട് പരിഗണിക്കുമെന്നാണ് വിവരം.
വ്യക്തികളെ നിരീക്ഷിക്കുമ്പോൾ സ്വകാര്യത സംരക്ഷിക്കുന്നതിനായി നിലവിലുള്ള സൈബർ സുരക്ഷാച്ചട്ടങ്ങൾ ശക്തിപ്പെടുത്തുന്നതിനുള്ള നിർദ്ദേശങ്ങൾ റിപ്പോർട്ടിലുണ്ടാകുമെന്നാണ് കരുതുന്നത്. ഇത്തരമൊരു നിർദ്ദേശം സമർപ്പിക്കാൻ സുപ്രീംകോടതി സമിതിയോട് ആവശ്യപ്പെട്ടിരുന്നു.
സമിതിയുടെ ഇടക്കാല റിപ്പോർട്ട് മേയിൽ സമർപ്പിച്ചിരുന്നു. ഇതിൽ 29 മൊബൈൽ ഫോണുകൾ പരിശോധിച്ച വിവരമുണ്ടെന്ന് ചീഫ് ജസ്റ്റിസ് എൻ.വി. രമണ വ്യക്തമാക്കിയിരുന്നു. അന്തിമ റിപ്പോർട്ടിനെക്കുറിച്ച് സമിതി അംഗങ്ങൾ പ്രതികരിച്ചില്ല. ഒരു ഡസനിലധികം പേരുടെ മൊഴികൾ രേഖപ്പെടുത്തിയിരുന്നു. ചോർത്തലിന് വിധേയമായെന്ന് കരുതുന്ന ഫോണുകളുടെ ഡിജിറ്റൽ ഫോറൻസിക് പരിശോധനഫലവും അന്തിമ റിപ്പോർട്ടിലുണ്ടെന്ന് അറിയുന്നു. മേയ് 20നുള്ളിൽ അന്വേഷണം പൂർത്തിയാക്കണമെന്നായിരുന്നു സമിതിക്ക് സുപ്രീംകോടതി നൽകിയ നിർദ്ദേശം. എന്നാൽ സമിതിയുടെ ആവശ്യമനുസരിച്ച് സമയ പരിധി ജൂൺ 20 വരെ നീട്ടിയിരുന്നു.
അന്വേഷണം ഏഴു വിഷയങ്ങളിൽ
പെഗാസസ് ഉപയോഗിച്ച് ഫോൺ ചോർത്തിയിട്ടുണ്ടോ? ആരുടെയൊക്കെ? വാട്സ്ആപ്പ് സന്ദേശങ്ങളും കാളുകളും ചോർത്തിയോ? ആരോപണത്തിൽ സ്വീകരിച്ച നടപടികൾ എന്തൊക്കെ? കേന്ദ്ര-സംസ്ഥാന സർക്കാരുകളോ കേന്ദ്ര-സംസ്ഥാന ഏജൻസികളോ പെഗാസസ് വാങ്ങിയിട്ടുണ്ടോ? ഉണ്ടെങ്കിൽ ഏത് നിയമപ്രകാരമാണത് ഉപയോഗിച്ചത്? പെഗാസസ് ഏതെങ്കിലും വ്യക്തികളോ സ്ഥാപനങ്ങളോ ഉപയോഗിച്ചിട്ടുണ്ടെങ്കിൽ അത് നിയമവിധേയമാണോ? എന്നീ വിഷയങ്ങളിലാണ് സമിതി അന്വേഷണം നടത്തിയിരുന്നത്.
സമിതി അംഗങ്ങൾ
ജസ്റ്റിസ് ആർ.വി. രവീന്ദ്രൻ അദ്ധ്യക്ഷനായ സമിതിയിൽ റോ മുൻ മേധാവി അലോക് ജോഷി, സൈബർ സുരക്ഷാ വിദഗ്ദ്ധൻ സുദീപ് ഒബ്രോയ് എന്നിവരാണ് അംഗങ്ങൾ. ഈ സമിതിക്ക് കീഴിൽ രൂപീകരിച്ച സങ്കേതിക കമ്മിറ്റിയിൽ ഗാന്ധിനഗർ നാഷണൽ ഫോറൻസിക് സയൻസ് യൂണിവേഴ്സിറ്റി ഡീൻ ഡോ. നവീൻകുമാർ ചൗധരി, കേരളത്തിലെ അമൃത വിശ്വവിദ്യാപീഠം പ്രൊഫ. ഡോ. പി. പ്രഭാഹരൻ, ബോംബെ ഐ.ഐ.ടിയിലെ ഇൻസ്റ്റിറ്റ്യൂട്ട് ചെയർ അസോസിയേറ്റ് പ്രൊഫസർ ഡോ. അശ്വിൻ അനിൽ ഗുമസ്തെ എന്നിവരുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |