കണ്ണൂർ: മലവെള്ളപ്പാച്ചിലിൽ ഒലിച്ചു പോയത് ഒരു പിഞ്ചുകുഞ്ഞടക്കം മൂന്നുപേരുടെ ജീവൻ. കണ്ണൂർ ജില്ലയിലെ അഞ്ചിടങ്ങളിലെ ഉരുൾപൊട്ടലിൽ നെടുംപുറംചാലിൽ കോളനി നിവാസികളായ രണ്ടുപുരുഷൻമാരും പൂളക്കുറ്റി കുടുംബാരോഗ്യകേന്ദ്രത്തിലെ നഴ്സിന്റെ മകൾ രണ്ടരവയസുകാരിയുമാണ് ദാരുണമായി മരിച്ചത്. തിങ്കളാഴ്ച്ച മൂന്നുമണിയോടെ തുടങ്ങിയ പേമാരി ഉരുൾപൊട്ടലായി മാറിയത് രാത്രി ഏഴുമണിയോടെയാണ്. ഒരു ഘോരശബ്ദം കേട്ടുവെന്നാണ് പ്രദേശവാസികൾ പറയുന്നത്.
മേലെവെള്ളറയിൽ നിന്നാണ് അഞ്ചിടങ്ങളിലായി ഉരുൾപൊട്ടിയത്. ഘോരശബ്ദത്തോടെ മരങ്ങളും പാറക്കെട്ടുകളും ഒലിച്ചെത്തുകയായിരുന്നു.പൂളക്കുറ്റി റോഡിൽ നിന്നും നൂറ് മീറ്റർ മാത്രം ദൂരത്ത് ഒറ്റനില കോൺക്രീറ്റ് കെട്ടിടത്തിൽ താമസിക്കുന്ന നദീറ രണ്ടര വയസുകാരിയായ മകൾ നൂമ തസ്മീനെയുമെടുത്ത് ഓടുന്നതിനിടെയാണ് അപകടത്തിൽ പെട്ടത്. കുഞ്ഞിനെയെടുത്തു പുറത്തേക്ക് ഓടുമ്പോൾ കുഞ്ഞുമകൾ കൈയിൽ നിന്നും തെറിച്ചുപോവുകയായിരുന്നു. നദീറയെ നാട്ടുകാരും ഫയർഫോഴ്സും കൂടി മരണമുഖത്തുനിന്നും രക്ഷിച്ചുവെങ്കിലും 15മണിക്കൂറുകൾ കഴിഞ്ഞ് 20മീറ്റർ അകലെ നിന്നാണ് നൂമ തസ്മീന്റെ ചേതനയറ്റ ശരീരം കണ്ടെത്തി.
ഇന്നലെ പുലർച്ചെ 7.45ന് കുട്ടിയുടെ മൃതദേഹം എൻ.ഡി.ആർ.എഫ് സംഘവും നാട്ടുകാരും നടത്തിയ തെരച്ചിലിൽ കണ്ടെത്തുകയായിരുന്നു. പൂളക്കുറ്റി കുടുംബക്ഷേമകേന്ദ്രത്തിൽ ജെ.പി.എച്ച് നഴ്സായി ജോലി കിട്ടിയതനുസരിച്ചാണ് പത്തംനംതിട്ട കരിമണ്ണൂർ സ്വദേശിനി നിടയങ്കാലിൽ ഷഫീഖിന്റെ ഭാര്യ നാദിറ പൂളക്കുറ്റിയിലെത്തിയത്. കുടുംബക്ഷേമ കേന്ദ്രത്തിന്റെ പുറകുവശത്തായിരുന്നു അവർ താമസിച്ചിരുന്നത്. പ്രളയജലം മകളെ കൊണ്ടുപോയതറിഞ്ഞ ആഘാതത്തിൽ മകൾ തേടി കണ്ടോയെന്നു ചോദിച്ചുകൊണ്ടുള്ള ഷഫീഖിന്റെ നിലവിളി കൂടി നിൽക്കുന്നവരുടെ കണ്ടുനിൽക്കുന്നവരെയും കണ്ണീരണിയിച്ചു. നൂമാ തസ്മീന്റെ മൃതദേഹം ആശുപത്രിയിലെത്തിച്ചതിനു ശേഷം ഉച്ചയോടെ മരണാനന്തര കർമ്മങ്ങൾക്കായി സ്വദേശമായ പത്തനംതിട്ടയിലേക്ക് കൊണ്ടുപോയി. ബോധരഹിതമായി ആശുപത്രിയിൽ ചികിത്സയിലായിരുന്നു നദീറ.
വെള്ളറ കോളനിയിലെ ചന്ദ്രനാണ് (55) ദുരന്തത്തിനിരയായ മറ്റൊരാൾ. ഭാര്യയും മകനും രക്ഷപ്പെട്ടുവെങ്കിലും ഒലിച്ചുപോയ വീടിനൊപ്പം ചന്ദ്രനെയും കാണാതായി. ഇന്നലെ ഉച്ചയോടെയാണ് ചന്ദ്രന്റെ മൃതദേഹം വീടു നിൽക്കുന്ന സ്ഥലത്തു നിന്നും അൻപതു മീറ്റർ ദൂരത്ത് മലവെള്ളപാച്ചിലിലുണ്ടായ ഗർത്തത്തിൽ മണ്ണിൽ പുതഞ്ഞ നിലയിൽ കണ്ടെത്തിയത്. വീട്ടിൽ വച്ചുതന്നെയാണ് താഴെ വെള്ളറ കോളനിയിലെ അരുവിക്കൽ ഹൗസിൽ രാജേഷിനെ45) മരണം അപഹരിച്ചത്. ജോലികഴിഞ്ഞുവീട്ടിലെത്തിയതായിരുന്നു രാജേഷ്. ഇന്നലെ രാവിലെ പതിനൊന്നരയോടെയാണ് രാജേഷിന്റെ മൃതദേഹം കണ്ടെത്തിയത്. നിടുംപുറം ചാലിൽ കോളനികളെ തുടച്ചു നീക്കിയാണ് പ്രളയജലം കടന്നുപോയത്.പ്രളയജലം വരുന്നത് കണ്ടു പലരും ദൂരേക്ക് ഓടിരക്ഷപ്പെട്ടതുകൊണ്ടു മാത്രമാണ് ഇവിടെ മരണസംഖ്യ കൂടാതിരുന്നത് . റോഡിലൂടെ ബൈക്കിലൂടെ പോകുന്ന യുവാക്കളിലൊരാൾ ബൈക്ക് നിർത്തിയാണ് ഓടി രക്ഷപ്പെട്ടത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |