തിരുവനന്തപുരം: സർക്കാരിന്റെ 'നിലാവ്' പദ്ധതിയിലുൾപ്പെടുത്തി എല്ലാ തദ്ദേശസ്ഥാപനങ്ങളിലും ഫിലമന്റ് രഹിത പദ്ധതി നടപ്പാക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ കർശനനിർദ്ദേശം നൽകി.
പദ്ധതിയിലുൾപ്പെടാത്തവർ സ്വന്തംനിലയ്ക്ക് നടപ്പാക്കണം.പദ്ധതിസംബന്ധിച്ച അവലോകനയോഗത്തിലാണ് മുഖ്യമന്ത്രിയുടെ നിർദേശം.
പദ്ധതിസംബന്ധിച്ച് നിലവിലുണ്ടായ പരാതികളും ആശങ്കളും പരിഹരിക്കാൻ ചീഫ് സെക്രട്ടറി,തദ്ദേശസ്വയംഭരണവകുപ്പ് അഡിഷണൽ ചീഫ്‌സെക്രട്ടറി,കെ.എസ്.ഇ.ബി.ചെയർമാൻ,കിഫ്ബി സി.ഇ.ഒ തുടങ്ങിയവർ യോഗം ചേരണം.
ഏഴ് വർഷത്തെ വാറണ്ടി നിലാവ് പദ്ധതിയിൽപ്പെട്ട എൽ.ഇ.ഡി വിളക്കുകൾക്കുണ്ട്.ഇവ ഉപയോഗശൂന്യമായാൽ 48മണിക്കൂറിനകം മാറ്റാൻ നപടിയെടുക്കണം.ഒരാഴ്ചയ്ക്കുളളിൽ പരാതികൾ പരിഹരിക്കാൻ എനർജി എഫിഷ്യൻസി സർവ്വീസസ് ലിമിറ്റഡ് ഇടപെടണമെന്നും മുഖ്യമന്ത്രി നിർദ്ദേശിച്ചു.
തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിൽ 10.5ലക്ഷം പരമ്പരാഗതതെരുവു വിളക്കുകളാണുളളത്.ആദ്യഘട്ടത്തിൽ രണ്ട് ലക്ഷവും രണ്ടാംഘട്ടത്തിൽ 8.5ലക്ഷവും ബൾബുകൾ എൽ.ഇ.ഡി യിലേക്ക് മാറും.നിലവിൽ 573 ഗ്രാമ പഞ്ചായത്തുകളിലും 65 നഗരസഭകളിലുമാണ് പദ്ധതിനടപ്പാക്കുന്നത്.
മന്ത്രി എം.വി.ഗോവിന്ദൻ,ചീഫ് സെക്രട്ടറി ഡോ.വി.പി.ജോയ്,കെ.എസ്.ഇ.ബി മാനേജിംഗ് ഡയറക്ടർ രാജൻഖൊബ്രഗഡെ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |