വിഴിഞ്ഞം: കോട്ടുകാൽ വട്ടവിളയിൽ സ്വകാര്യ പണമിടപാട് സ്ഥാപന ഉടമയിൽ നിന്ന് സ്വർണവും പണവുമടങ്ങിയ ബാഗ് തട്ടിപ്പറിച്ച കേസിൽ മൂന്നുപ്രതികളെ വിഴിഞ്ഞം പൊലീസ് പിടികൂടി. പുത്തൻകോട്ട, വട്ടവിള, വലിയവിളാകം മേലേ വീട്ടിൽ നവീൻ (28), കോട്ടുകാൽ വട്ടവിള ദർഭവിള ഗോകുൽ നിവാസിൽ ജി.എസ്.ഗോകുൽ (23), വട്ടവിള തുണ്ടുവിള വീട്ടിൽ വിമൽകുമാർ എന്നുവിളിക്കുന്ന വിനീത് (34) എന്നിവരെയാണ് വിഴിഞ്ഞം പൊലീസ് അറസ്റ്റുചെയ്തത്. കേസിൽ രണ്ടുപേരെ കൂടി പിടികൂടാനുണ്ടെന്ന് പൊലീസ് പറഞ്ഞു.
പിടിയിലായ നവീനാണ് കവർച്ചയുടെ മുഖ്യ ആസൂത്രകൻ. കരമനയിലെ ലോഡ്ജിൽ നടന്ന കൊലക്കേസ് ഉൾപ്പെടെ നിരവധി കേസുകളിലെ പ്രതിയാണ് നവീനെന്ന് പൊലീസ് പറഞ്ഞു. കഴിഞ്ഞ 27ന് രാത്രി 8.30ഓടെ വിഴിഞ്ഞം ഉച്ചക്കട വട്ടവിളയിൽ സുകൃത ഫൈനാൻസ് ഉടമ വട്ടവിള ഉതിനിന്നവിള പുത്തൻ വീട്ടിൽ വി.പി. പദ്മകുമാറിന്റെ കൈയിൽ നിന്നാണ് ബൈക്കിലെത്തിയ രണ്ടുപേർ നാലുലക്ഷത്തോളം രൂപയും 20 പവൻ സ്വർണവുമടങ്ങുന്ന ബാഗ് തട്ടിയെടുത്തത്. പിടിയലായ പ്രതികൾ ബൈക്കിലെത്തിയവരെ പിന്തുടരുകയായിരുന്നു. ബൈക്കിലെത്തിയവരെയാണ് ഇനി പിടികൂടാനുള്ളത്. കവർച്ച നടത്തിയതിൽ കുറച്ചുസ്വർണവും പണവും നവീനിന്റെ വീട്ടിൽ നിന്ന് പൊലീസ് കണ്ടെത്തി. പിടിയിലായ മൂവർ സംഘം ഒരാഴ്ച മുമ്പാണ് കവർച്ച ആസൂത്രണം ചെയ്‌തത്. ആളെ തിരിച്ചറിയാതിരിക്കാൻ നവീൻ ജയിലിൽവച്ച് പരിചയപ്പെട്ട രണ്ടംഗ സംഘത്തെ വിളിച്ചുവരുത്തിയാണ് പദ്ധതി നടത്തിയത്.
സ്ഥാപനം പൂട്ടി പദ്മകുമാറും സഹോദരൻ മോഹനകുമാറും വീട്ടിലേക്ക് നടന്നുവരുമ്പോൾ വട്ടവിള ജംഗ്ഷന് സമീപത്തെ വളവിൽ വച്ചായിരുന്നു കവർച്ച. കവർച്ചാസംഘം ചുവന്ന നിറത്തിലുള്ള കാറിലാണ് വന്നതെന്ന സ്ഥാപന ഉടമയിൽ നിന്നുള്ള വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പ്രതികളെ പിടികൂടിയത്.മലയിൻകീഴ് സ്വദേശിയുടെ റെന്റ് എ കാറാണ് കവർച്ചയ്‌ക്ക് സംഘം ഉപയോഗിച്ചതെന്ന വിവരം പൊലീസിന് ലഭിച്ചു. ഇയാളിൽ നിന്നാണ് പ്രതിയുടെ അഡ്രസ് ലഭിക്കുന്നത്. കവർച്ചക്കുശേഷം കാർ ഉച്ചക്കട ചാവടിനടവഴി പള്ളിച്ചലിലേക്കും ബൈക്ക് ബാലരാമപുരം പള്ളിച്ചലിലേക്കും പോയി. പള്ളിച്ചൽ ജംഗ്ഷനിൽ ഒത്തുകൂടിയ സംഘം മോഷണമുതൽ പങ്കുവച്ചെന്ന് പൊലീസ് പറഞ്ഞു.ഫോർട്ട് അസി.കമ്മിഷണർ എസ്. ഷാജിയുടെ നിർദ്ദേശപ്രകാരം രൂപീകരിച്ച പ്രത്യേക സംഘത്തിൽ പ്രൊബേഷൻ എസ്.ഐ ലിജോ പി.മാണി, സി.പി.ഒമാരായ പ്രകാശ്, രാമു, സെൽവരാജ്, ലജീവ് എന്നിവരുമുണ്ടായിരുന്നു.
നവീനിനെ പിടികൂടിയത് സാഹസികമായി
മുഖ്യആസൂത്രകൾ നവീനിനെ പൊലീസ് പിടികൂടിയത് സാഹസികമായി. പുത്തൻകോട്ട ഭാഗത്തുനിന്നു പിടികൂടിയപ്പോൾ കാറിൽ കയറ്റിയപ്പോൾ സ്റ്റിയറിംഗ് വീലിൽ പിടിച്ചു വാഹനം മറിച്ചിടാൻ ശ്രമിച്ചു. കള്ളക്കേസിൽ കുടുക്കുന്നെന്ന് പറഞ്ഞ് ബഹളംവച്ച് ആളെക്കൂട്ടാനും ഇയാൾ ശ്രമിച്ചതായി പൊലീസ് പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |