കൊച്ചി: അങ്കമാലിക്കടുത്ത് അത്താണിയിൽ ദേശീയപാതയിലെ കുഴിയില്‍ വീണ് സ്‌കൂട്ടര്‍ യാത്രികൻ മരിച്ച സംഭവത്തിൽ ഇടപെടലുമായി ഹെെക്കോടതി. റോഡിലെ കുഴികളടയ്‌ക്കാൻ കോടതി കർശന നിർദേശം നൽകി. എൻ.എച്ച്.എ.ഐ റീജിയണൽ ഓഫീസർക്കും പ്രോജക്‌ട് ഡയറക്‌ടർക്കുമാണ് അമികസ്‌ക്യൂറി മുഖേന നിർദേശം നൽകിയത്.
വെള്ളിയാഴ്‌ച രാത്രിയോടെയാണ് സ്‌കൂട്ടര്‍ യാത്രികനായ ഹോട്ടലുടമ അപകടത്തിൽപ്പെട്ടത്. പറവൂർ മാഞ്ഞാലി മനയ്ക്കപ്പടി താമരമുക്ക് അഞ്ചാംപരുത്തിക്കൽ വീട്ടിൽ എ.എ ഹാഷിമാണ് (52) മരിച്ചത്.അങ്കമാലി ടെൽക്ക് കവലയിലെ 'ഹോട്ടൽ ബദ്രിയ്യ'യുടെ ഉടമയാണ്. സ്‌കൂട്ടര്‍ കുഴിയില്‍ വീണതിന് പിന്നാലെ റോഡിന് എതിര്‍വശത്തേക്ക് തെറിച്ച് വീണ ഹാഷിമിന്റെ ശരീരത്തിലൂടെ ലോറി കയറി ഇറങ്ങുകയായിരുന്നു.
അങ്കമാലി - ഇടപ്പള്ളി റോഡിലെ നെടുമ്പാശ്ശേരി എം.എ.എച്ച്.എസ് സ്കൂളിന് സമീപം രാത്രി പതിനൊന്ന് മണിയോടെയാണ് അപകടമുണ്ടായത്. കനത്ത മഴയിൽ വെള്ളം കെട്ടികിടന്നതിനാൽ കുഴി കാണാനാകാത്ത അവസ്ഥയിലായിരുന്നു. ഹാഷിം സംഭവസ്ഥലത്ത് വച്ചുതന്നെ മരണപ്പെട്ടിരുന്നു.
ഇതിനിടെ, ദേശീയപാതയിലെ പിഴവുകൾ നിയമസഭയിൽ അടക്കം ശ്രദ്ധയിൽപ്പെടുത്തിയതാണെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ് പ്രതികരിച്ചു. അപകടം നടന്ന സ്ഥലം ഉൾപ്പടെ തൃശൂർ മുതൽ അങ്കമാലി വരെയുള്ള പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി കേന്ദ്രസർക്കാരിന് നിരവധി തവണ കത്തുകൾ നൽകിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ അവർ വേണ്ടത്ര ശ്രദ്ധനൽകിയില്ലെന്നും മന്ത്രി കുറ്റപ്പെടുത്തി.
'പിഴവുകൾ ചൂണ്ടിക്കാട്ടിയപ്പോൾ ചിലർ അതിനെ പരിഹസിക്കുകയാണ് ചെയ്തത്. ഏത് സർക്കാരിന്റെ, വകുപ്പിന്റെ റോഡായാലും അവിടെ അപകടം ഉണ്ടാകാനോ കുഴികൾ ഉണ്ടാകാനോ പാടില്ല. ഇത് പരിഹരിക്കപ്പെടേണ്ട പ്രശ്നമാണ്. റോഡ് കേന്ദ്രസർക്കാരിന്റെയാണ് എന്ന് അധിക്ഷേപിച്ച് പോകാൻ ഉദ്ദേശിക്കുന്നില്ല. കേരളത്തിൽ ചില പ്രത്യേക സാഹചര്യങ്ങളുണ്ട്. അതിൽ കാലാവസ്ഥ ഒരു ഘടകമാണ്. തെറ്റായ ചില പ്രവണതകൾ ഉണ്ട്. ഇതൊക്കെ പരിഹരിക്കപ്പെടണം.
ജനങ്ങൾ പരാതിപ്പെടാൻ തരത്തിൽ റോഡ് നിർമിച്ച കരാറുകാരന്റെ വിവരങ്ങൾ ഉൾപ്പടെ അടങ്ങിയ ബോർഡുകൾ സ്ഥാപിച്ചു വരികയാണ്. ഇത്തരത്തിൽ മൂവായിരത്തിൽ അധികം ബോർഡുകളാണ് സ്ഥാപിച്ചത്. എന്നാലിതിനെ പലരും പരിഹസിക്കുകയാണ് ചെയ്തത്. ഇത്തരത്തിൽ ബോർഡുകൾ സ്ഥാപിച്ച ഇടങ്ങളിൽ അറ്റകുറ്റപണികൾ വരുന്നത് കുറവാണ്. എന്നാൽ ദേശീയപാത അതോറ്റിറ്റി ഇത്തരമൊരു നിലപാട് സ്വീകരിക്കുന്നില്ല. അപകടം നടന്ന സ്ഥലം ദേശീയപാത അതോറിറ്റി കീഴിൽ വരുന്നതാണ്. അവിടെ ടോൾ ഉൾപ്പടെയുണ്ട്. അവിടെ ബന്ധപ്പെട്ട കരാറുകാർ എന്തുകൊണ്ട് നടപടികൾ സ്വീകരിച്ചില്ല.
ഇത്തരത്തിൽ നിരവധി പ്രശ്നങ്ങൾ കേന്ദ്രസർക്കാരിനെ അറിയിച്ചതാണ്. ഇത് സംബന്ധിച്ച് നിരവധി കത്തുകളും നൽകി. ദേശീയപാത അതോറിറ്റിക്ക് കീഴിൽ വരുന്ന റോഡുകളിലെ കുഴികൾ അടക്കുവാൻ പൊതുമരാമത്ത് വകുപ്പിന് സാധിക്കില്ല'- മന്ത്രി പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |