തിരുവനന്തപുരം: തലസ്ഥാനത്ത് നഗരമദ്ധ്യത്തിൽ വീട്ടമ്മയെ കൊന്ന് കിണറ്റിലിട്ട സംഭവത്തിൽ പൊലീസ് അന്വേഷണം ഊർജിതമാക്കി. കൊലപാതകിയെന്ന് കരുതുന്ന ബംഗാൾ സ്വദേശി ആദം അലിയുടെ അഞ്ച് സുഹൃത്തുക്കൾ ഇപ്പോൾ പൊലീസ് കസ്റ്റഡിയിലാണ്. ഇവരെ വിശദമായി ചോദ്യംചെയ്യുകയാണ്. പ്രതി നഗരം വിട്ടിട്ടുണ്ട് എന്നാണ് പൊലീസിന്റെ നിഗമനം.
രണ്ടുമാസം മുമ്പാണ് ആദം അലിയും കൂട്ടുകാരും കൊല്ലപ്പെട്ട കേശവദാസപുരം രക്ഷാപുരി റോഡ്, മീനംകുന്നിൽ വീട്ടിൽ ദിനരാജിന്റെ ഭാര്യ മനോരമയുടെ വീടിന് സമീപത്ത് താമസത്തിനെത്തിയത്. കൊലനടത്തിയതും മൃതദേഹം കിണറ്റിലിട്ടതും ഉച്ചയ്ക്കുശേഷമാണെന്നാണ് പൊലീസിന്റെ നിഗമനം. ആദം അലി ഇന്നലെ ഉച്ചയോടെ മനോരമയുടെ വീട്ടിൽ എത്തിയതായി പൊലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. പ്രതി മോഷ്ടിച്ചെന്ന് കരുതിയ അറുപതിനായിരം രൂപ വീട്ടിൽ നിന്ന് തന്നെ കണ്ടെത്തി. ബന്ധുക്കൾ നടത്തിയ തെരച്ചിലിലാണ് മേശയിൽ നിന്ന് പണം കണ്ടെത്തിയത്. ഇതാേടെ മാേഷണമല്ല കൊലയ്‌ക്ക് പിന്നിലെന്നാണ് വ്യക്തമായിട്ടുണ്ട്. പിന്നെ എന്തിനുവേണ്ടിയായിരുന്നു കൊലപാതകം എന്ന ചോദ്യം ഉയരുന്നുണ്ട്.
വീടിന്റെ പിൻഭാഗത്തുകൂടി അകത്തുകടന്ന പ്രതി കൊല നടത്തിയ ശേഷം മൃതദേഹം വീടിന് അടുത്തുള്ള, വലിയ മതിലിനപ്പുറമുള്ള കിണറ്റിൽ കൊണ്ടിടുകയായിരുന്നുവെന്നാണ് സൂചന. എന്നാൽ ഒരാൾക്ക് തനിച്ച് മൃതദേഹം എടുത്തുകൊണ്ടുപോയി കിണറ്റിൽ ഇടാൻ കഴിയുമോ എന്ന സംശയം നിലനിൽക്കുകയാണ്.കൂട്ടുകാരുടെയോ അല്ലെങ്കിൽ മറ്റാരുടെയെങ്കിലുമാേ സഹായം ഇയാൾക്ക് ലഭിച്ചിട്ടുണ്ടെന്നാണ് പൊലീസ് കരുതുന്നത്.
വൃദ്ധ ദമ്പതികൾ മാത്രം താമസിക്കുന്ന വീടാണെന്ന് മനസിലാക്കി ആദം അലി നേരത്തേ തയ്യാറാക്കിയ പ്ളാനാനെന്നും പൊലീസിന് സംശയമുണ്ട്. മനാേരമയെ താൻ അടിച്ചുവെന്ന് ആദം അലി പറഞ്ഞതായി മറ്റൊരു തൊഴിലാളി കെട്ടിടത്തിന്റെ നിർമ്മാണ് കരാറുകാരനോട് പറഞ്ഞിരുന്നു. ഇയാൾ ഇത് പൊലീസിനെയും അറിയിച്ചിട്ടുണ്ട്.
ഇരുപത്തൊന്നുകാരനായ ആദം അലി മൊബൈൽ ഗെയിമിന് അടിമയായിരുന്നു. ഗെയിമിൽ തോറ്റ നിരാശയിൽ തന്റെ ഫോൺ എറിഞ്ഞുപൊട്ടിച്ച ഇയാൾ സുഹൃത്തുക്കളുടെ ഫോണായിരുന്നു ഉപയോഗിച്ചിരുന്നത്. കൊലപാതകം നടത്തിയ ശേഷം രക്ഷപ്പെടുന്നതിനിടെ ഉള്ളൂരിൽ നിന്ന് സുഹൃത്തിനെ വിളിച്ച് തന്റെ സിം കൊണ്ടുത്തരാനും ആദം ആവശ്യപ്പെട്ടിരുന്നു. എന്നാൽ സുഹൃത്ത് സിമ്മുമായി പോയെങ്കിലും ഇയാൾ അപ്പോഴേക്കും സ്ഥലം വിട്ടിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |