ബീജിംഗ്: യു.എസ് ജനപ്രതിനിധിസഭ സ്പീക്കർ നാൻസി പെലോസിയുടെ സന്ദർശനത്തിൽ പ്രകോപിതരായി തായ്‌വാൻ കടലിടുക്കിലും വ്യോമപരിധിയിലും ചൈന നടത്തുന്ന സൈനികാഭ്യാസം ഉടൻ അവസാനിപ്പിക്കണമെന്ന് യു.എസും ആസ്‌ട്രേലിയയും ജപ്പാനും ആവശ്യപ്പെട്ടു. ചൈനയുടെ പ്രവൃത്തികൾ അന്താരാഷ്ട്ര സമാധാനത്തെയും സ്ഥിരതയെയും ബാധിക്കുന്നതാണെന്ന് ആശങ്കപ്പെട്ട രാജ്യങ്ങൾ, മേഖലയിൽ സമാധാനവും സ്ഥിരതയും ഉറപ്പാക്കാൻ പ്രതിജ്ഞാബദ്ധമാണെന്നും സംയുക്തപ്രസ്താവനയിൽ അറിയിച്ചു. ചൈന വിക്ഷേപിച്ച മിസൈലുകളിൽ അഞ്ചെണ്ണം ജപ്പാന്റെ സാമ്പത്തിക മേഖലയിൽ പതിച്ചതായും രാജ്യങ്ങൾ ആരോപിച്ചു.
യു.എസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കൻ, ആസ്‌ട്രേലിയൻ വിദേശകാര്യമന്ത്രി പെന്നി വോങ്, ജാപ്പനീസ് വിദേശകാര്യമന്ത്രി ഹയാഷി യോഷിമാസ എന്നിവരാണ് സംയുക്ത പ്രസ്താവന പുറത്തിറക്കിയത്. കംബോഡിയൻ തലസ്ഥാനം നോം പെന്നിൽ നടന്ന 55ാമത് ആസിയാൻ വിദേശകാര്യമന്ത്രിമാരുടെ യോഗത്തിന് ശേഷം മൂന്ന് രാജ്യങ്ങളുടെയും പ്രതിനിധികൾ കൂടിക്കാഴ്ച നടത്തിയിരുന്നു. തായ്‌വാനിൽ നടക്കുന്ന കാര്യങ്ങൾ മേഖലയെയാകെ ബാധിക്കുമെന്ന് യു.എസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കൻ പറഞ്ഞു. ദക്ഷിണ ചൈനക്കടൽ പോലെ ഏറെ പ്രാധാന്യമുള്ള ജലപാതയായതിനാൽ തായ്‌വാൻ കടലിടുക്കിലെ നിലവിലെ സാഹചര്യം ലോകത്തെ മുഴുവനായി ബാധിക്കാൻ ഇടയുണ്ടെന്നും അദ്ദേഹം ആശങ്കപ്പെട്ടു. അതേസമയം, ഏക ചൈന നയത്തിലും തായ്‌വാൻ വിഷയത്തിൽ സ്വീകരിച്ച നിലപാടുകളിലും മാറ്റമില്ലെന്നും രാജ്യങ്ങൾ വ്യക്തമാക്കി.
തായ്‌വാന് ചുറ്റും വ്യാഴാഴ്ച ആരംഭിച്ച സൈനികാഭ്യാസം ചൈന ഇന്നലെയും തുടർന്നു. ഭൂപ്രതലത്തിലൂടെയും വായുവിലൂടെയുമുള്ള ദീർഘദൂര പ്രഹരശേഷിയുടെ പരീക്ഷണമാണ് നടന്നതെന്ന് ചൈനീസ് പീപ്പിൾസ് ലിബറേഷൻ ആർമി അറിയിച്ചു. ഇരുരാജ്യങ്ങളെയും വേർതിരിക്കുന്ന തായ്‌വാൻ കടലിടുക്കിൽ ചൈനീസ് വിമാനങ്ങളുടെയും കപ്പലുകളുടെയും ഡ്രോണുകളുടെയും സാന്നിദ്ധ്യം വീണ്ടും ശ്രദ്ധയിൽപെട്ടതായി തായ്‌വാൻ അറിയിച്ചു. ചൈനീസ് സൈനികാഭ്യാസത്തിന് മറുപടിയായി തായ്‌വാൻ സൈന്യം ദക്ഷിണ പിങ്ടങ് കൗണ്ടിയിൽ ആയുധാഭ്യാസം നടത്തുമെന്ന് തായ്‌വാൻ ഔദ്യോഗിക വാർത്ത ഏജൻസി റിപ്പോർട്ട് ചെയ്തു. പുതിയ സംഭവവികാസങ്ങളിൽ തായ്‌വാന് പിന്തുണ നൽകണമെന്ന് പ്രസിഡന്റ് സായ് ഇങ് വെൻ അന്താരാഷ്ട്ര സമൂഹത്തോട് അഭ്യർത്ഥിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |