ഇടുക്കി: മഴയും നീരൊഴുക്കും ശക്തമായതിനെ തുടർന്ന് ഇടുക്കി, മുല്ലപ്പെരിയാർ അണക്കെട്ടുകളിൽ നിന്ന് കൂടുതൽ ജലം പുറത്തേക്കൊഴുക്കുന്നത് പെരിയാറിൽ ജലനിരപ്പുയർത്തുന്നു. വണ്ടിപ്പെരിയാർ മേഖലയിൽ പത്തോളം വീടുകളിൽ വെള്ളം കയറി.
മുല്ലപ്പെരിയാർ അണക്കെട്ടിന്റെ പത്ത് ഷട്ടറുകളും 90 സെന്റി മീറ്റർ ഉയർത്തി സെക്കൻഡിൽ 7246 ഘനയടി ജലമാണ് പുറത്തേക്ക് ഒഴുക്കുന്നത്. എന്നിട്ടും ജലനിരപ്പ് ഉയർന്ന് 139.45 അടിയിലെത്തി. രാവിലെ 10ന് നിലവിൽ തുറന്നിരിക്കുന്ന 10 ഷട്ടറുകൾ 60 സെന്റിമീറ്ററായി ഉയർത്തിയിരുന്നു. തുടർന്ന് രണ്ട് മണിയോടെ ആദ്യം അഞ്ച് ഷട്ടറുകൾ 90 സെന്റി മീറ്റർ ഉയർത്തി. എന്നാൽ നീരൊഴുക്ക് പതിനായിരം ഘനയടി മുകളിലായതോടെ അഞ്ച് ഷട്ടറുകൾ കൂടി 90 സെന്റിമീറ്ററാക്കുകയായിരുന്നു. തുടർന്ന് പെരിയാറിന്റെ തീരപ്രദേശങ്ങളായ വണ്ടിപ്പെരിയാർ, വള്ളക്കടവ്, പശുമല, മ്ലാമല തുടങ്ങിയ പ്രദേശങ്ങളിലെ മിക്ക വീടുകളിലും വെള്ളം കയറി. ഇതോടെ വീടുകളിൽ നിന്ന് ആവശ്യസാധനങ്ങളെടുത്ത് ഇവർ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറി.
ശരാശരി 10,407 ഘനയടി ജലമാണ് ഡാമിലേക്ക് ഒഴുകിയെത്തുന്നത്. 2144 ഘനയടി തമിഴ്നാട് കൊണ്ടുപോകുന്നുണ്ട്. റൂൾലെവൽ പ്രകാരം ജലനിരപ്പ് 137.5 അടിയിൽ നിജപ്പെടുത്തേണ്ടതാണ്. ജലനിരപ്പ് സുപ്രീംകോടതി അനുവദിച്ച പരമാവധി സംഭരണശേഷിയായ 142 അടിയിലെത്തിച്ച ശേഷം ഡാം സുരക്ഷിതമാണെന്ന് കോടതിയിൽ സ്ഥാപിക്കാനുള്ള തമിഴ്നാടിന്റെ തന്ത്രമാണ് പിന്നിലെന്ന് സംശയമുണ്ട്. നാളെ മുതൽ റൂൾലെവൽ 138.40 അടിയാകും.താരതമ്യേന ചെറിയ ഡാമായ മാട്ടുപ്പെട്ടിയുടെ രണ്ട് ഷട്ടറുകൾ ഇന്നലെ ഉയർത്തി. തുറന്നിരിക്കുന്ന പൊന്മുടി, പാബ്ല, കുണ്ടള ഡാമുകളുടെ ഷട്ടറുകളും കൂടുതൽ ഉയർത്തിയിട്ടുണ്ട്.
ഇടുക്കി: മുഴുവൻ
ഷട്ടറും തുറന്നു
ഇന്നലെ വൈകിട്ട് അഞ്ച് മുതൽ ഇടുക്കി അണക്കെട്ടിന്റെ ആകെയുള്ള അഞ്ച് ഷട്ടറുകളും തുറന്ന് മൂന്ന് ലക്ഷം ലിറ്റർ ജലമാണ് ഒഴുക്കുന്നത്. രാവിലെ 10ന് തുറന്നിരിക്കുന്ന മൂന്ന് ഷട്ടറുകളുടെ അളവ് 80 സെന്റി മീറ്ററായി ഉയർത്തിയിരുന്നു. ഇത് രണ്ട് മണിയോടെ 100 സെന്റി മീറ്ററാക്കി രണ്ട് ലക്ഷം ലിറ്റർ ജലം പുറത്തേക്കൊഴുക്കാൻ ആരംഭിച്ചു. ജലനിരപ്പ് താഴാത്തതിനാലും മുല്ലപ്പരിയാറിൽ നിന്ന് തുറന്ന് വിടുന്ന വെള്ളത്തിന്റെ അളവ് കൂട്ടിയതിനാലും 3.30ന് ബാക്കിയുള്ള രണ്ട് ഷട്ടറുകൾ കൂടി തുറന്നു. വൈകിട്ടോടെ പെരിയാറിൽ ജലനിരപ്പ് ഉയർന്ന് തടിയമ്പാട് പാലം കരകവിഞ്ഞ് വെള്ളമൊഴുകി. പാലത്തിലൂടെയുള്ല ഗതാഗതം നിരോധിച്ചു.
ജലനിരപ്പ് ഉയരാൻ സാദ്ധ്യതയുള്ള പ്രദേശങ്ങളിൽ ആളുകളെ മാറ്റിപ്പാർപ്പിക്കും: മുഖ്യമന്ത്രി
തിരുവനന്തപുരം: പ്രധാന അണക്കെട്ടുകളിൽ നിന്ന് നിയന്ത്രിത അളവിൽ ജലം ഒഴുക്കി വിട്ട് റൂൾ കർവ് കർശനമായി പാലിക്കുന്നതിന്റെ ഭാഗമായി ജലനിരപ്പ് ഉയരാൻ സാദ്ധ്യതയുള്ള പ്രദേശങ്ങളിൽ ആളുകളെ മാറ്റിപ്പാർപ്പിക്കാൻ നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. കേരളത്തിന്റെ കിഴക്കൻ മേഖലയിൽ മഴ തുടരുന്നതിനാൽ പ്രധാനപ്പെട്ട അണക്കെട്ടുകളിലേക്കുള്ള നീരൊഴുക്ക് ശക്തമായി തുടരുകയാണ്. വരുംദിവസങ്ങളിലും അണക്കെട്ടുകളുടെ വൃഷ്ടി പ്രദേശങ്ങളിൽ മഴ പ്രതീക്ഷിക്കുന്നതിനാൽ നീരൊഴുക്ക് ശക്തമായി തന്നെ തുടരുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |