കൊച്ചി: വിവിധ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ 2022- 23 സാമ്പത്തിക വർഷത്തിലെ അന്തിമഘട്ട പദ്ധതികൾക്ക് ജില്ലാ ആസൂത്രണസമിതി അംഗീകാരം നൽകി. എറണാകുളം ജില്ലാ പഞ്ചായത്ത്, കൊച്ചി കോർപ്പറേഷൻ, നാല് നഗരസഭകൾ, ഒരു ബ്ലോക്ക് ഉൾപ്പെടെ ആകെ 28 സ്ഥാപനങ്ങളുടെ പദ്ധതികൾക്കാണ് അംഗീകാരം ലഭിച്ചത്.
തീരദേശ മേഖലകളിൽ മത്സ്യസഭകൾ ചേരുമെന്ന് ഉറപ്പുവരുത്തണമെന്നും പൊതുസ്ഥലങ്ങളിലും പഞ്ചായത്ത് സ്ഥലങ്ങളിലും കൃഷിവകുപ്പുമായി ചേർന്ന് പച്ചക്കറിക്കൃഷി നടത്തണമെന്നും യോഗത്തിൽ നിർദേശം ഉയർന്നു.
മുൻഗണനാ പദ്ധതികളായ ഖരദ്രവ മാലിന്യസംസ്‌കരണ പദ്ധതി, പ്രാദേശിക കാലാവസ്ഥാ വ്യതിയാന കർമ്മപദ്ധതി, പ്രാദേശിക സാമ്പത്തിക വികസനം എന്നിവ ഓരോ സ്ഥാപനങ്ങളും സമിതിയിൽ സമർപ്പിച്ച് അംഗീകാരം നേടി.
സംയുക്ത പദ്ധതികളായ ജില്ലാ കാൻസർ നിയന്ത്രണ പരിപാടി, ഡയാലിസിസ് രോഗികൾക്ക് ചികിത്സാസഹായം നൽകുന്ന കാരുണ്യ സ്പർശം പദ്ധതി, വയോജനങ്ങൾക്ക് ഡിജിറ്റൽ ലിറ്ററസി പരിശീലന പരിപാടി തുടങ്ങി നിരവധി പദ്ധതികൾക്ക് അംഗീകാരമായി.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് തോമസ് അദ്ധ്യക്ഷത വഹിച്ചു. കളക്ടർ ഡോ. രേണുരാജ്, ജില്ലാ ആസൂത്രണസമിതി അംഗങ്ങളായ അനിത, ശാരദാ മോഹൻ, ലിസി അലക്‌സ്, എ.എസ്. അനിൽകുമാർ, സനിത റഹിം, റീത്താ പോൾ, ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |