ബംഗളൂരു: കൊച്ചടയാൻ സിനിമയുമായി ബന്ധപ്പെട്ട് പരസ്യകമ്പനി നൽകിയ വഞ്ചനാകേസിൽ സൂപ്പർസ്റ്റാർ രജനികാന്തിന്റെ ഭാര്യ ലതയ്ക്ക് താത്കാലിക ആശ്വാസവുമായി കർണാടക ഹൈക്കോടതി.
വഞ്ചന, വ്യാജതെളിവുണ്ടാക്കൽ, വ്യാജ സത്യവാങ്മൂലം നൽകൽ തുടങ്ങിയ കുറ്രങ്ങൾ ചുമത്തി ബംഗളൂരു പൊലീസ് ലതാ രജനികാന്തിനെതിരെ രജിസ്റ്റർ ചെയ്ത എഫ്.ഐ.ആർ കോടതി റദ്ദാക്കി. അതേസമയം, വ്യാജരേഖ ചമച്ച കേസിൽ അന്വേഷണം തുടരാൻ കോടതി പ്രോസിക്യൂഷന് അനുമതി നൽകി.
2014ൽ നിർമ്മിച്ച കൊച്ചടയാനുമായി ബന്ധപ്പെട്ട സാമ്പത്തിക കുടിശ്ശികയാണ് കേസിലേക്ക് നയിച്ചത്. സിനിമ നിർമ്മിച്ച, ലത ഡയറക്ടറായ മീഡിയവൺ ഗ്ളോബൽ എന്റർടൈൻമെന്റ് ലിമിറ്റഡ് 6.2 കോടി തിരിച്ചടച്ചില്ലെന്ന് കാട്ടി ബംഗളൂരു ആസ്ഥാനമായുള്ള ആഡ് ബ്യൂറോ പ്രൈവറ്റ് ലിമിറ്റഡ് എന്ന പരസ്യകമ്പനിയാണ് പരാതി നൽകിയത്. കേസിൽ ലതയ്‌ക്കെതിരെ വഞ്ചന, വ്യാജരേഖ ചമയ്ക്കൽ തുടങ്ങിയ കുറ്രം ചുമത്തി കേസെടുക്കാൻ ബംഗളൂരു കോടതി ഉത്തരവിട്ടിരുന്നു.
ഈ എഫ്.ഐ.ആറിനെതിരെ ലത നൽകിയ പരാതിയിൽ കർണാടക ഹൈക്കോടതി കേസ് റദ്ദാക്കി. പിന്നീട് സുപ്രീംകോടതിയുടെ ഉത്തരവനുസരിച്ച് കേസ് പുനഃപരിശോധിക്കുകയായിരുന്നു.
മജിസ്‌ട്രേറ്റ് കോടതിയിൽ കേസിന്റെ വിചാരണ ആരംഭിക്കാനിരിക്കെയാണ് ലത വീണ്ടും കർണാടക ഹൈക്കോടതിയെ സമീപിച്ചത്.
രജനിയുടെ മകൾ സൗന്ദര്യ സംവിധാനം ചെയ്ത കൊച്ചടയാൻ ഇന്ത്യയിലെ ആദ്യ ഫോട്ടോറിയലിസ്റ്റിക് പരീക്ഷണമായിരുന്നു. ഏറെ അവകാശ വാദങ്ങളോടെ പുറത്തിറങ്ങിയ കൊച്ചടയാൻ ബോക്‌സോഫീസിൽ അതിദാരുണമായി പരാജയപ്പെട്ടു. രജനികാന്ത്, ദീപിക പദുക്കോൺ, ശോഭന, ശരത്കുമാർ, രുക്മിണി വിജയകുമാർ എന്നിവരായിരുന്നു പ്രധാന താരങ്ങൾ. മുടക്കു മുതൽ ലഭിക്കാതെ വന്നപ്പോൾ ചിത്രത്തിന്റെ വിതരണക്കാർ രജനികാന്തിന്റെ വീടിന് മുൻപിൽ പ്രതിഷേധ കൂട്ടായ്മയും സംഘടിപ്പിച്ചിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |