കൊച്ചി: വിക്രാന്ത് കമ്മിഷനിംഗ് രാജ്യത്തിന് എന്തും സാദ്ധ്യമാകുമെന്നതിന് തെളിവാണെന്ന് കൊച്ചി കപ്പൽശാല ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ മധു എസ്. നായർ. നഷ്ടത്തിൽ നിന്ന് നേട്ടങ്ങളുടെയും പ്രശസ്തിയുടെയും മുൻനിരയിൽ കപ്പൽശാലയെ എത്തിക്കാൻ കഴിഞ്ഞതിൽ സംതൃപ്തിയുണ്ടെന്നും എറണാകുളം പ്രസ് ക്ളബ്ബ് സംഘടിപ്പിച്ച മീറ്റ് ദ പ്രസ് പരിപാടിയിൽ അദ്ദേഹം പറഞ്ഞു.
1988ൽ കപ്പൽശാലയിൽ എക്സിക്യുട്ടീവ് ട്രെയിനിയായി ജോലിയിൽ പ്രവേശിച്ച മധു എസ്. നായർ 2016 ലാണ് ചെയർമാനായത്. ഇന്ത്യയുടെ ആദ്യ ആഭ്യന്തര വിമാനവാഹിനിയായ വിക്രാന്ത് നിർമ്മിച്ചത് കൊച്ചി കപ്പൽശാലയിലാണ്.
1972 ലാണ് കപ്പൽശാല പ്രവർത്തനം ആരംഭിക്കുന്നത്. 70 കോടിയെന്ന് കണക്കാക്കിയ കപ്പൽശാലാ പദ്ധതിക്ക് 130 കോടി ചെലവഴിക്കേണ്ടി വന്നതോടെ തുടക്കം മുതൽ സ്ഥാപനം നഷ്‌ടത്തിലായി. 1990കളിൽ കമ്പനി പൂട്ടുമെന്ന ഘട്ടത്തിലെത്തി. അതോടെ സേവ് ഔവർ ഷിപ്പ്‌യാർഡ് എന്ന മുദ്രാവാക്യവുമായി ജീവനക്കാർ തെരുവിലിറങ്ങി. അക്കൂട്ടത്തിൽ മധു. എസ്.നായരും ഉണ്ടായിരുന്നു. കപ്പൽശാലയിലാണ് ജോലിയെന്ന് പറയാൻ അക്കാലത്ത് ജീവനക്കാർ മടിച്ചു. വിദേശജോലി സ്വീകരിച്ച് ജീവിതം സുരക്ഷിതമാക്കാൻ മാർഗമുണ്ടായിട്ടും മധു ഉൾപ്പെടെ നിരവധിപേർ തുടർന്നു.
കേന്ദ്രസർക്കാർ സഹായത്തിന്റെയും ജീവനക്കാരുടെ കൂട്ടായ യത്നത്തിന്റെയും കരുത്തിൽ 2000 മുതൽ കപ്പൽശാല ലാഭത്തിലായി. കപ്പൽ നിർമ്മാണവും അറ്റകുറ്റപ്പണികളുമാണ് പ്രധാന പ്രവർത്തനമേഖല. നിലവിൽ 9,000 ജീവനക്കാരുണ്ട്. തൊഴിലാളിസംഘടനകൾ സജീവമായി പ്രവർത്തിക്കുന്നത് കപ്പൽശാലയിലെ ജനാധിപത്യത്തിനു തെളിവാണെന്ന് ചെയർമാൻ പറഞ്ഞു.
പ്രസ് ക്ളബ് പ്രസിഡന്റ് എം.ആർ. ഹരികുമാർ, സെക്രട്ടറി മുഹമ്മദ് സൂഫി എന്നിവരും പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |