പയ്യന്നൂർ: ദേശീയപ്രസ്ഥാന ചരിത്രത്തിൽ സ്വർണ്ണലിപികളിലാണ് പയ്യന്നൂരിന്റെ പേര്. ഉപ്പ് സത്യാഗ്രഹം , ഗാന്ധിജിയുടെ സന്ദർശനം ,നെഹ്റുവിന്റെ സാന്നിദ്ധ്യത്തിലുള്ള കോൺഗ്രസ് സമ്മേളനം , സമര സേനാനികളുടെ ജീവത്യാഗം കൊണ്ടും എണ്ണമറ്റ സമരങ്ങളിലൂടെ അറിയപ്പെടുന്ന പ്രദേശം എന്നിങ്ങനെ നിരവധിയാണ് പ്രത്യേകതകൾ. ഇന്നും ഗാന്ധിജിയുടെ ഗാന്ധിജിയുടെ ചിതാഭസ്മം അടക്കം ചെയ്ത പേടകവും 88 വർഷങ്ങൾക്ക് മുൻപ് മഹാത്മജി സ്വന്തം കൈകൊണ്ട് നട്ട മാവും ദേശീയപ്രസ്ഥാനത്തിലെ സ്വപ്നസമാനമായ മുഹൂർത്തങ്ങളെ അനാവരണം ചെയ്ത് ഇവിടെ സാന്നിദ്ധ്യമായുണ്ട്.
1934 ജനുവരി 12നാണ് ഗാന്ധിജി പയ്യന്നൂരിലെത്തിയത്. പയ്യന്നൂർ റെയിൽവേ സ്റ്റേഷനിൽ വണ്ടിയിറങ്ങിയ അദ്ദേഹം ആരാധകവൃന്ദത്തോടൊപ്പം പയ്യന്നൂർ ശ്രീനാരായണ വിദ്യാലയത്തിൽ എത്തിച്ചേരുകയായിരുന്നു. അയിത്തം കൽപിച്ച് മാറ്റി നിർത്തപ്പെട്ട ദളിത് കുടുംബങ്ങളിലെ കുട്ടികളെ താമസിപ്പിച്ച് വിദ്യാഭ്യാസം നൽകുന്നതിന് ശ്രീനാരായണ ഗുരുദേവന്റെ അന്തിമ സന്ന്യാസി ശിഷ്യൻ സ്വാമി ആനന്ദ തീർത്ഥൻ സ്ഥാപിച്ച വിദ്യാലയം. സന്ദർശനത്തിന്റെ ഓർമ്മക്കായി ആശ്രമ വളപ്പിൽ ഗാന്ധിജി ഒരു മാവിൻതൈ നടുകയായിരുന്നു. ആശ്രമാധികാരികൾ പരിപാലിച്ച് സംരക്ഷിച്ച് വരുന്ന മാവ് മധുര ഫലത്തോടൊപ്പം മധുരം നിറഞ്ഞ ഓർമ്മകളും നൽകി 88 വർഷത്തിന് ഇപ്പുറവും പന്തലിച്ചുനിൽക്കുന്നുണ്ട്.
ഗാന്ധിജിയുടെ മരണശേഷം ചിതാഭസ്മം വിവിധ സംസ്ഥാനങ്ങളിലെ പുണ്യ നദികളിൽ ഒഴുക്കുന്നതിന്റെ ഭാഗമായി , പമ്പാ നദിയിൽ ഒഴുക്കുന്നതിനായി കേളപ്പജി കൊണ്ട് വന്നതിൽ നിന്നാണ് സ്വാമി ആനന്ദ തീർത്ഥൻ കുറച്ച് ചിതാഭസ്മം ഒരു പേടകത്തിൽ ശേഖരിച്ച് ശ്രീ നാരായണ വിദ്യാലയത്തിൽ കൊണ്ട് വന്ന് സൂക്ഷിക്കുകയായിരുന്നു. പീന്നീടത് ഗാന്ധി മാവിൽ ചുവട്ടിൽ സ്ഥാപിക്കുകയായിരുന്നു. ചിതാഭസ്മ പേടകം സ്ഥാപിച്ച മണ്ഡപവും ഇവിടെയുണ്ട്.അടുത്ത കാലത്ത് മാവിൽ നിന്ന് നൂറ് ഡ്രാഫ്റ്റ് തൈകൾ ഉണ്ടാക്കി വിവിധ സർക്കാർ സ്ഥാപനങ്ങളിൽ നട്ട് സംരക്ഷിച്ചു വരുന്നുണ്ട്.ചരിത്ര വിദ്യാർത്ഥികൾ ഉൾപ്പെടെയുള്ളവർക്ക് ഗാന്ധി മാവും ചിതാഭസ്മ മണ്ഡപവും ഇന്നും ഏറെ വൈകാരികമായ അനുഭവമാണ് സമ്മാനിക്കുന്നത്. പയ്യന്നൂരിലെത്തുന്ന സഞ്ചാരികളും ചരിത്ര സ്നേഹികളും ഗാന്ധിമാവും ശ്രീനാരായണ വിദ്യാലയവും സന്ദർശിക്കാറുണ്ട്.
1928ൽ ജവഹർലാൽ നെഹ്റു പങ്കെടുത്ത കെ.പി.പി.സി.സമ്മേളനവും തുടർന്നുള്ള ഗാന്ധിജിയുടെ സന്ദർശനവുമാണ് പയ്യന്നൂരിനെ ദേശീയ പ്രസ്ഥാനത്തിന് വളക്കൂറുള്ള മണ്ണാക്കി മാറ്റിയത്. എന്നാൽ നെഹ്റു പ്രസംഗിച്ച മൈതാനം ഇപ്പോൾ പോലീസ് പിടിച്ചെടുത്ത വാഹനങ്ങൾ കൊണ്ടിടുന്നതിനായാണ് ഉപയോഗിക്കുന്നത്.മൈതാനം ചരിത്ര സ്മാരകമായി സംരക്ഷിക്കണമെന്ന ആവശ്യം ഇപ്പോഴും നടപ്പിലായിട്ടില്ല. നവതി പിന്നിട്ട ശ്രീനാരായണ വിദ്യാലയം കെട്ടിടം കാലപ്പഴക്കത്താൽ നാശോന്മുഖമായെങ്കിലും അടുത്തിടെ ആനന്ദ തീർത്ഥ ട്രസ്റ്റിന്റെ ആഭിമുഖ്യത്തിൽ പഴയ തനിമ നിലനിർത്തി പുതുക്കി പണിതിട്ടുണ്ട്. സ്വാമിയുടെ സ്മൃതി മണ്ഡപവും നവീകരണ പാതയിലാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |