വള്ളിക്കോട് : സ്ലാബില്ലാത്ത ഓടയിൽ വീണ് ബുള്ളറ്റ് യാത്രികന് ഗുരുതര പരിക്ക്. വള്ളിക്കോട് തെക്കേടത്ത് വീട്ടിൽ യദുകൃഷ്ണൻ (34) നാണ് പരിക്കേറ്റത്. വീഴ്ചയുടെ ആഘാതത്തിൽ സ്ളാബിലെ കോൺക്രീറ്റ് കമ്പി തുളച്ചു കയറി തലയ്ക്ക് ഗുരുതമായി പരിക്കേറ്റ യദുകൃഷ്ണനെയെ തിരുവല്ല ബിലീവേഴ്സ് ചർച്ച് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ രാവിലെ പത്തരയോടെ കോന്നി - ചന്ദനപ്പള്ളി റോഡിൽ വള്ളിക്കോട് ഗുരുമന്ദിരത്തിന് സമീപമായിരുന്നു അപകടം. പൂട്ടുകട്ടയിൽ തെന്നി നിയന്ത്രണം വിട്ട ബൈക്ക് ഓടയിൽ അകപ്പെട്ട ശേഷം തിരിച്ച് കരയിലേക്ക് തെറിക്കുകയായിരുന്നെന്ന് നാട്ടുകാർ പറഞ്ഞു. പുന:രുദ്ധാരണവുമായി ബന്ധപ്പെട്ട് നിരവധി വിവാദങ്ങളും വിജിൻസ് അന്വേഷണവും നടന്ന പ്രദേശമാണിത്. കോടികൾ മുടക്കി നിർമ്മിക്കുന്ന റോഡിൽ നിർമ്മാണത്തിലെ അപാകതകൾ ചൂണ്ടിക്കാട്ടി നാട്ടുകാർ രംഗത്ത് ഇറങ്ങിയതോടെ രണ്ട് മാസം മുമ്പാണ് പണികൾ നിറുത്തിവച്ചത്. വള്ളിക്കോട് ഗുരുമന്ദിരം, വായനശാല ജംഗ്ഷൻ എന്നിവിടങ്ങളിലെ ഇന്റർലോക്ക് പാകലിനെ സംബന്ധിച്ച് നിരവധി ആക്ഷേപങ്ങൾ ഉയർന്നിരുന്നു. പൊതുമരാമത്ത് വകുപ്പ് വിജിലിൻസിന്റെ അന്വേഷണവും ഇതിനിടെ ഉണ്ടായി. കരാറുകാരും പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥരും തമ്മിൽ നടത്തിയ ചർച്ചയെ തുടർന്ന് അടുത്ത ആഴ്ചയിൽ നിർമ്മാണ പ്രവർത്തനങ്ങൾ പുന:രാരംഭിക്കാനിരിക്കെയാണ് അപകടം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |