തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖ പദ്ധതിക്കെതിരെയുള്ള മത്സ്യത്തൊഴിലാളികളുടെ നാലാംഘട്ട സമരം ആരംഭിച്ചിരിക്കുകയാണ്. ലത്തീൻ അതിരൂപതയുടെ നേതൃത്വത്തിലാണ് സമരം. ലത്തീൻ അതിരൂപത ഇന്ന് കരിദിനം ആചരിക്കുകയാണ്. ഇതിന്റെ ഭാഗമായി പള്ളികളിൽ കരിങ്കൊടി ഉയർത്തി. മത്സ്യത്തൊഴിലാളികൾ വിഴിഞ്ഞം തുറമുഖ കവാടം ഉപരോധിക്കുന്നു. തുറമുഖ കവാടത്തിലേക്ക് ബൈക്ക് റാലിയും സംഘടിപ്പിച്ചു. അതേസമയം, സമരത്തിൽ ചർച്ചയ്ക്ക് തയ്യാറെന്ന് സർക്കാർ അറിയിച്ചു.
മന്ത്രിസഭ ഉപസമിതി ചർച്ചയ്ക്ക് മുൻകൈയെടുക്കും. മുട്ടത്തറയിൽ മൃഗസംരക്ഷണ വകുപ്പിന് കീഴിലെ പതിനേഴര ഏക്കർ ഭൂമി ഭവനപദ്ധതിക്കായി വീട്ടുനൽകുമെന്നും സർക്കാർ അറിയിച്ചു. ഫിഷറീസ് വകുപ്പ് മന്ത്രി, തുറമുഖ മന്ത്രി, മൃഗസംരക്ഷണ വകുപ്പ് മന്ത്രി തുടങ്ങി ആറ് മന്ത്രിമാർ അടങ്ങിയ ഉപസമിതിയാണ് നിർദേശം മുന്നോട്ടുവച്ചിരിക്കുന്നത്. എന്നാൽ ഈ നിർദേശം അംഗീകരിക്കാൻ തയ്യാറല്ലെന്നാണ് തീരസംരക്ഷണ സമിതി വ്യക്തമാക്കുന്നത്. ചർച്ച സംബന്ധിച്ച ഔദ്യോഗികമായ അറിയിപ്പ് ലഭിച്ചിട്ടില്ലെന്നാണ് ഇവർ പറയുന്നത്. സമരമാർഗങ്ങളുമായി മുന്നോട്ട് പോകാൻ തന്നെയാണ് തീരസംരക്ഷണ സമിതിയുടെ തീരുമാനം. തുറമുഖത്തിന്റെ നിർമാണം പ്രവർത്തനങ്ങൾ നിർത്തിവച്ച് കരയിലും കടലിലും ഉണ്ടാകുന്ന ആഘാതങ്ങൾ പഠിക്കണമെന്നാണ് സമരസമിതിയുടെ പ്രധാന ആവശ്യം. മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ തന്നെ ചർച്ച നടത്തണമെന്നും ഇവർ ആവശ്യപ്പെടുന്നു.
കേരളത്തിന്റെ സൈന്യമാണ് മത്സ്യത്തൊഴിലാളികൾ എന്നാണ് സർക്കാർ പറഞ്ഞിരുന്നതെന്നും എന്നാൽ മത്സ്യത്തൊഴിലാളികളുടെ ശോചനീയാവസ്ഥ പരിഹരിക്കാൻ ഒന്നും ചെയ്തില്ലെന്നും ലത്തീൻ രൂപത വികാരി ജനറൽ ഫാദർ യൂജിൻ പെരേര പറഞ്ഞുു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |