കൊല്ലം: തദ്ദേശ, ലോക്‌സഭ, നിയമസഭ തിരഞ്ഞെടുപ്പുകളിൽ ജില്ലയിൽ എൽ.ഡി.എഫിന്റെ വോട്ട് വിഹിതം കുറയുന്നത് ഗൗരവമായി കാണണമെന്ന് സി.പി.ഐ ജില്ലാ സമ്മേളനത്തിൽ ജില്ലാ സെക്രട്ടറി മുല്ലക്കര രത്നാകരൻ ഇന്ന് അവതരിപ്പിക്കുന്ന പ്രവർത്തന റിപ്പോർട്ടിൽ പറയുന്നു.
നിയമസഭാ തിരഞ്ഞെടുപ്പുകളിൽ 2011ൽ 51.8 ശതമാനം വോട്ട് എൽ.ഡി.എഫിന് ലഭിച്ചു. 2016 ൽ 50.2 ശതമാനമായി കുറഞ്ഞു. 2021ൽ വീണ്ടും കുറഞ്ഞ് 46.2 ശതമാനമായി. 2011 ൽ 3.6 ശതമാനം വോട്ട് നേടിയ ബി.ജെ.പി 2016 ൽ 13 ശതമാനവും 2021 ൽ 12.5 ശതമാനവും നേടി. നിയമസഭാ തിരഞ്ഞെടുപ്പിൽ കരുനാഗപ്പള്ളിയിലെ തോൽവിയും അതിന്റെ കാരണങ്ങളും പാർട്ടി ഗൗരവപൂർവം പരിശോധിച്ചുവരികയാണ്. കുണ്ടറയിലെ തോൽവി എൽ.ഡി.എഫിന് കനത്ത പ്രഹരമാണ്. സി.പി.ഐ മത്സരിച്ച പുനലൂർ ഒഴികെ മൂന്ന് മണ്ഡലങ്ങളിലും ഗണ്യമായി വോട്ട് ചോർന്നു. ഇതിന്റെ കാരണം പരിശോധിക്കണമെന്നും റിപ്പോർട്ടിൽ പറയുന്നു.
പ്രാപ്തരായ ബൂത്ത് സെക്രട്ടറിമാർ പോലുമില്ല
'തിരഞ്ഞെടുപ്പ് സമയത്ത് ഒരു മണ്ഡലത്തിൽ പോലും എല്ലാ ബൂത്തുകളിലും പ്രാപ്തരായ സഖാക്കളെ സെക്രട്ടറിമാരായി കൊടുക്കാൻ പാർട്ടിക്കില്ലെന്നും റിപ്പോർട്ടിൽ പറയുന്നു. വളരെ നിർബന്ധിച്ചും സമ്മർദ്ദം ചെലുത്തിയുമാണ് സഖാക്കളെ തിരഞ്ഞെടുപ്പ് പ്രവർത്തനത്തിന് ഇറക്കുന്നത്. എത്ര സമ്മർദ്ദം ചെലുത്തിയാലും ഇറങ്ങാത്തവരുമുണ്ട്. ഇതിന് മാറ്റം വരുത്തണം. ബി.ജെ.പി വളരുകയാണ്. ബി.ജെ.പിയിൽ ചേക്കേറിയ മതേതര, ജനാധിപത്യ വിശ്വാസികളെ തിരിച്ചുകൊണ്ടുവരണം. മുസ്ലിം സമുദായങ്ങൾക്കിടയിൽ മത തീവ്രവാദ പ്രസ്ഥാനങ്ങൾ സ്വാധീനം ചെലുത്തുന്നു. എസ്.എഫ്.ഐയുടെ മർദ്ദനം നേരിട്ടാണ് ജില്ലയിൽ എ.ഐ.എസ്.എഫ് പ്രവർത്തിക്കുന്നത്. എ.ബി.വി.പി, കെ.എസ്.യു. സംഘടനകൾ നേട്ടമുണ്ടാക്കിയാലും എ.ഐ.എസ്.എഫിനുണ്ടാകാൻ പാടില്ലെന്നാണ് എസ്.എഫ്.ഐയുടെ നിലപാടെന്നും റിപ്പോർട്ടിൽ പറയുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |