കൊച്ചി: സമകാലിക സംഭവങ്ങളെയും അസഹിഷ്ണുതകളെയും പ്രമേയമാക്കി ലളിതകലാ അക്കാഡമി മുൻ ചെയർമാനും കലാസംവിധായകനും എഴുത്തുകാരനുമായ നേമം പുഷ്പരാജ് ഒരുക്കിയ ചിത്ര-ശില്പ പ്രദർശനം ഡിസ്റ്റോപ്പിയയ്ക്ക് ഇന്ന് സമാപനം. 60ലേറെ ചിത്രങ്ങളും 10ശില്പങ്ങളുമായി ആഗസ്റ്റ് 10ന് ആരംഭിച്ച പ്രദർശനം കാണാൻ നൂറു കണക്കിന് ആളുകളാണ് ഓരോദിവസവും എത്തിയത്. പതിവിന് വിപരീതമായി ഓട്ടോ ടാക്‌സി- തൊഴിലാളികൾ അടക്കമുള്ളവർ പ്രദർശന വേദിയിലെത്തി. സാധാരണക്കാർക്ക് വളരെ വേഗം മനസിലാക്കാനാവുന്ന വർണക്കാഴ്ചകളാണ് ഡിസ്റ്റോപ്പിയയിൽ ഒരുക്കിയിരുന്നത്.
നീതി നിഷേധങ്ങളും സ്ത്രീകൾക്ക് നേരെയുള്ള അതിക്രമങ്ങളും അടിയന്തരാവസ്ഥയുടെ കറുത്ത ദിനങ്ങളും, 2004ൽ സംസ്ഥാന ഭരണത്തിൽ വന്ന ചടുല മാറ്റങ്ങളും ഇന്ത്യാ വിഭജനവും കൊവിഡുമെല്ലാമാണ് നേമം തന്റെ ചിത്രങ്ങൾക്ക് വിഷയമാക്കിയത്. ബീഫ് കൈയിൽ കരുതിയതിന് കൊല്ലപ്പെട്ട മുഹമ്മദ് അഖ്‌ലാക്കും സമീപകാല സ്ത്രീപീഡനങ്ങളും സ്ത്രീകൾക്കെതിരായ ചൂഷണങ്ങളുമെല്ലാം സരളമായി അവതരിപ്പിച്ചു.
നീതിയുടെ മുകളിൽ കയറി സ്ത്രീയെ ചൂഷണം ചെയ്യുന്ന കഴുകനും മഹാത്മഗാന്ധിയുടെയും ഗുരുദേവന്റെയും വിവേകാനന്ദന്റെയുമെല്ലാം വടവൃക്ഷങ്ങളായി വളർന്ന ചിന്തകളുടെ അടിവേര് കാർന്നു തിന്നുന്ന എലിയുടെയുമെല്ലാം ചിത്രങ്ങൾ നവോത്ഥാന നായകർക്കും അവരുടെ ചിന്തൾക്കും നേരെ നടക്കുന്ന കടന്നുകയറ്റത്തെയും സമാന്യ നീതിഷേധത്തെയും സൂചിപ്പിക്കുന്നവയായിരുന്നു. മരിച്ചാലും അധികാരക്കൊതി മാറാത്തവരെയും മുഖംമുടിയണിഞ്ഞ മനുഷ്യരെയുമെല്ലാം തെളിമയോടെ അവതരിപ്പിച്ചിരുന്നു നേമം.
1985മുതൽ വരച്ച ചിത്രങ്ങളും പ്രദർശനത്തിലുണ്ട്. പല കാലഘട്ടങ്ങളിലുള്ള ചിത്രങ്ങൾ ചിത്രരചനയിലും കലാഭാഷയിലുമെല്ലാം വന്ന പരിണാമങ്ങളെ അടയാളപ്പെടുത്തുന്നു.
പ്രദർശനം കാണാനെത്തിയവരോട് ഏറെനേരം സംവദിക്കാനും നേമം സമയം കണ്ടെത്തി. ചിത്രങ്ങളും ശില്പങ്ങളും കണ്ട ശേഷം, യാതൊരു ഭയവുമില്ലാതെ ഇത്ര ശക്തമായി പ്രതികരിക്കാനാകുന്നതെങ്ങനെയെന്നും എന്ത് ധൈര്യത്തിലാണ് ഇങ്ങനെയുള്ള രൂക്ഷ വിമർശനങ്ങൾ ഉന്നയിക്കുന്നതെന്നും ചോദിച്ചവർ ഏറെയുണ്ടെന്ന് നേമം പുഷ്പരാജ് പറഞ്ഞു.
വിമർശനങ്ങളെ ഉൾക്കൊള്ളാനാകാത്ത ജനത വളരുന്നു
കഴിഞ്ഞ ദിവസങ്ങളിൽ ന്നാ താൻ കേസ് കൊട് എന്ന ചിത്രത്തിന്റെ പോസ്റ്ററുമായി ബന്ധപ്പെട്ട വിവാദങ്ങൾ അനാവശ്യമായി സൃഷ്ടിച്ചതാണെന്നും അത്തരം വിമർശനങ്ങളെ ക്രിയാത്മകമായി കാണേണ്ടതുണ്ടെന്നും നേമം പുഷ്പരാജ് പറഞ്ഞു. വളരെ മനോഹരമായ പരസ്യമായാണ് തോന്നിയത്. അസഹിഷ്ണുതയുള്ള ഒരു സമൂഹം നമ്മുടെ നാട്ടിൽ വളർന്ന് വരുന്നത് ഖേദകരമാണെന്നും നേമം കൂട്ടിച്ചേർത്തു.
വേദികൾ ഉണ്ടാകണം
എണ്ണം പറഞ്ഞ കലാകാരന്മാരുടെ സൃഷ്ടികൾ ഒന്നാകെ പ്രദർശിപ്പിക്കാനുള്ള വേദികൾ സംസ്ഥാനത്തില്ലെന്നത് ഖദകരമാണെന്ന് നേമം പുഷ്പരാജ് പറഞ്ഞു. ആർട്ട് ഗാലറികളുടെയും മറ്റും എണ്ണം വർദ്ധിപ്പിക്കണം. അറിയപ്പെടുന്നതും അല്ലാത്തതുമായ കലാകാരന്മാർക്ക് അവരുടെ സൃഷ്ടികൾ ഒന്നാകെ പ്രദർശിപ്പിക്കാൻ എല്ലാ ജില്ലകളിലും ആർട്ട് ഗാലറികൾ വേണം. ലളിത കലാ അക്കാഡമിയുടെ 59 വർഷത്തെ ചരിത്രത്തിനിടയിൽ ഇതുവരെ 18 ഗാലറികൾ മാത്രമേ ഇള്ളൂവെന്നത് പോരായ്മയാണെന്നും അദ്ദേഹം പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |