കീവ് : സെപൊറീഷ്യ ആണവ നിലയവും യുക്രെയിന്റെ പവർ ഗ്രിഡും തമ്മിലെ ബന്ധം വിച്ഛേദിക്കരുതെന്ന് റഷ്യയോട് ആവശ്യപ്പെട്ട് യു.എൻ സെക്രട്ടറി ജനറൽ ആന്റണിയോ ഗുട്ടറെസ്. ഇന്നലെ യുക്രെയിന്റെ കരിങ്കടൽ തീരത്തെ തന്ത്രപ്രധാന തുറമുഖമായ ഒഡേസയിൽ സന്ദർശനം നടത്തവെയാണ് ഗുട്ടറെസിന്റെ പ്രതികരണം. പ്രദേശത്ത് നിന്ന് സൈന്യത്തെ പിൻവലിക്കണമെന്ന് ഗുട്ടറെസ് നേരത്തെ റഷ്യയോട് ആവശ്യപ്പെട്ടെങ്കിലും റഷ്യൻ വിദേശകാര്യ മന്ത്രാലയം ഇത് തള്ളിയിരുന്നു.
ഷെല്ലാക്രമണം ശക്തമായതോടെ റേഡിയോ ആക്ടീവ് ചോർച്ചയുടെ വക്കിലുള്ള സെപൊറീഷ്യ ആണവ നിലയം അടച്ചിടുന്ന കാര്യം പരിഗണനയിലാണെന്ന് റഷ്യ നേരത്തെ സൂചിപ്പിച്ചിരുന്നു. പ്ലാന്റിലെ പവർ ബ്ലോക്കുകൾ ഓഫ് ചെയ്യുകയും യുക്രെയിന്റെ പവർ ഗ്രിഡിൽ നിന്ന് വേർപെടുത്തുകയും ചെയ്താൽ കാര്യങ്ങൾ കൂടുതൽ വഷളാക്കുമെന്നും യുക്രെയിൻ ആണവ ഏജൻസിയായ എനർഗോട്ടം വ്യക്തമാക്കി. സെപൊറീഷ്യ നിലയത്തിലെ ഊർജ വിതരണം ഏത് നിമിഷവും റഷ്യൻ സേന വിച്ഛേദിക്കാമെന്നും യുക്രെയിൻ ആശങ്ക പ്രകടിപ്പിച്ചു.
ക്രൈമിയൻ ഉപദ്വീപിന് സമീപമുള്ള സെപൊറീഷ്യ ആണവനിലയം മാർച്ച് മുതൽ റഷ്യൻ സേനയുടെ നിയന്ത്രണത്തിലാണ്. യുക്രെയിൻ ടെക്നീഷ്യൻമാരെ റഷ്യ ഇവിടെ നിലനിറുത്തിയിട്ടുണ്ട്. യുക്രെയിനിലെ 15 റിയാക്ടറുകളിൽ 6 എണ്ണം സെപൊറീഷ്യയിലാണ്. യൂറോപ്പിലെ ഏറ്റവും വലിയ ആണവനിലയമായ ഇവിടെ നിന്ന് 40 ലക്ഷം വീടുകളിലേക്ക് ഊർജ വിതരണം നടത്താനാകും.
ആക്രമണം ശക്തമാകുന്നതിനിടെ 1986ൽ ചെർണോബിലിൽ സംഭവിച്ച പോലൊരു ആണവ ദുരന്തം സൊപൊറീഷ്യയിൽ സംഭവിക്കുമോ എന്ന ആശങ്കയിലാണ് ലോകം. സൊപൊറീഷ്യയിൽ പൊട്ടിത്തെറിയുണ്ടായാൽ ചെർണാബിലിലുണ്ടായതിനേക്കാൾ പത്ത് മടങ്ങ് ശക്തമായിരിക്കും അത്.
അതേ സമയം, സെപൊറീഷ്യയിലെ സ്ഥിതിഗതികൾ വിലയിരുത്താൻ യു.എന്നിന്റെ ഇന്റർനാഷണൽ അറ്റോമിക് എനർജി ഏജൻസി സംഘത്തെ അനുവദിക്കാൻ റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുട്ടിൻ സമ്മതമറിയിച്ചെന്ന് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |