പറവൂർ: കേരളത്തിന്റെ ഭാഗ്യമാണ് പ്ളാവുകളെന്ന് പ്രമുഖ കർഷകനും ആയുർ ജാക്ക് പ്ളാവുകളുടെ പ്രചാരകനുമായ വർഗീസ് തരകൻ പറഞ്ഞു. കേരളകൗമുദി കാർഷിക സെമിനാറിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഭാരതത്തിന്റെ സ്വന്തം വൃക്ഷമാണ് പ്ളാവ്. പോർച്ചുഗീസുകാരാണ് ചക്കയ്ക്ക് ജാക്ക് ഫ്രൂട്ടെന്ന് പേരിട്ടത്. കേരളത്തിലെ സസ്യജാലങ്ങളെക്കുറിച്ച് പതിനേഴാം നൂറ്റാണ്ടിൽ അച്ചടിച്ച ഹോർത്തൂസ് മലബാറിക്കൂസ് എന്ന ഗ്രന്ഥത്തിൽ ഡച്ചുകാരനായ ഹെൻറിക് വാൻറീഡ് പ്ളാവിനെയും ചക്കയെയും കുറിച്ച് എല്ലാ കാര്യങ്ങളും വിശദീകരിച്ചിട്ടുണ്ട്.
അഞ്ചേക്കറിലെ മരങ്ങൾ വെട്ടിക്കളഞ്ഞ് പ്ളാവുകൃഷി തുടങ്ങിയിട്ട് ദു:ഖിക്കേണ്ടി വന്നിട്ടില്ല. കാൻസറിന് കാരണമാകുന്ന ഘടകങ്ങളിലൊന്നായ ഗ്ളൂട്ടൺ ഇല്ലാത്ത വലിയ പഴം ചക്ക മാത്രമാണ്. കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് ആയിരക്കണക്കിന് പേരാണ് ആയുർജാക്ക് വാങ്ങാൻ തന്നെ തേടിയെത്തുന്നത്. വർഗീസ് തരകൻ പറഞ്ഞു.
പ്രകൃതി തരുന്ന ശുദ്ധമായ വിഭവങ്ങളിൽ മനുഷ്യരാണ് ലാഭക്കൊതിയാൽ വിഷവും മായവും ചേർക്കുന്നത്. മായംചേർത്ത വെളിച്ചെണ്ണ ഭംഗിയുള്ള കവറിൽ കിട്ടിയാൽ നാം തൃപ്തരാണ്. കഴിവതും നാട്ടിൽ തന്നെ ആട്ടിയെടുക്കുന്ന വെളിച്ചെണ്ണ വാങ്ങി ഉപയോഗിക്കാൻ മലയാളികൾ തയ്യാറാകണമെന്നും അദ്ദേഹം നിർദേശിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |